കാലിക്കറ്റിൽ ഇന്‍റഗ്രേറ്റഡ് പി.ജി െറഗുലേഷൻ അക്കാദമിക് കൗൺസിൽ തള്ളി

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല കാമ്പസിൽ നടത്തുന്ന ഇന്‍റഗ്രേറ്റഡ് പി.ജി കോഴ്സി‍ൻെറ െറഗുലേഷൻ അക്കാദമിക് കൗൺസിൽ യോഗം തള്ളി. െറഗുലേഷനിൽ അബദ്ധങ്ങളും വൈരുധ്യങ്ങളും കണ്ടെത്തിയതിനെ തുടർന്നാണ് തള്ളിയത്. വിഷയ വിദഗ്ധരുടെ സമിതിയുണ്ടാക്കി വിശദപരിശോധനക്കുശേഷം അടുത്ത അക്കാദമിക് കൗൺസിൽ യോഗത്തിൽ സമർപ്പിക്കും. എം.എസ്സി ഫിസിക്സ്, കെമിസ്ട്രി, ബയോ സയൻസ്, എം.എ ഡെവലപ്മൻെറ് സ്റ്റഡീസ് തുടങ്ങിയ ഇൻറഗ്രേറ്റഡ് കോഴ്സുകളാണ് നിലവിലുള്ളത്. കോഴ്സുകൾ തുടങ്ങിയിട്ടും റെഗുലേഷൻ അംഗീകരിച്ചിരുന്നില്ല. അതേസമയം, സർവകലാശാല കാമ്പസിലെ മറ്റു പി.ജി കോഴ്സുകളുടെ പുതിയ റെഗുലേഷൻ അംഗീകരിച്ചു. അഫിലിയേറ്റഡ് കോളജുകളിലെ താല്‍ക്കാലിക അധ്യാപകര്‍ക്കും പാര്‍ട്ട് ടൈമായി പി.എച്ച്ഡി ചെയ്യുന്നതിന് അക്കാദമിക് കൗണ്‍സില്‍ അംഗീകാരം നൽകി. വിദേശത്ത് ജോലിചെയ്യുന്ന ഇന്ത്യക്കാർക്കും വിദേശികൾക്കും പാർട്ട് ടൈം പി.എച്ച്ഡി ചെയ്യാനുള്ള അവസരം നൽകും. അടുത്ത അധ്യയന വര്‍ഷം മുതല്‍ സര്‍വകലാശാലാ പഠനവകുപ്പുകളിലെ പി.ജി. കോഴ്‌സുകളുടെ മൂല്യനിര്‍ണയം 50 ശതമാനം ഇന്‍റേണലും 50 ശതമാനം എക്‌സ്റ്റേണലും അടിസ്ഥാനമാക്കിയായിരിക്കും. നാനോ സയന്‍സ് പഠനവകുപ്പില്‍ പുതിയതായി എം.എസ്സി ഫിസിക്‌സ് വിത് നാനോ സയന്‍സ്, എം.എസ്സി കെമിസ്ട്രി വിത് നാനോസയന്‍സ് കോഴ്‌സുകള്‍ തുടങ്ങും. എന്‍.സി.ടി.ഇ നിഷ്‌കര്‍ഷിക്കുന്ന സമയത്തിനകം ബി.എഡ് കോഴ്‌സുകള്‍ പൂര്‍ത്തീകരിക്കുന്നതിനായി വേണ്ട നടപടിക്രമങ്ങള്‍ നടത്താനും യോഗം തീരുമാനിച്ചു. ജേണലിസത്തിൽ ഡിഗ്രി, പി.ജി കഴിഞ്ഞ വിദ്യാർഥികൾക്ക് സോഷ്യൽ സയൻസ് ബി.എഡ് ചെയ്യാൻ അവസരം നൽകും . ഈ വിദ്യാർഥികൾക്ക് രണ്ടു സീറ്റ് സംവരണം ചെയ്യും. ബി.എ ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ കഴിഞ്ഞ വിദ്യാർഥികളുടെ ദീർഘകാലമായ ഈ ആവശ്യം അക്കാദമിക് കൗൺസിലിൽ ഡോ. റഷീദ് അഹമ്മദ് അവതരിപ്പിച്ചു. ഈ വിദ്യാർഥികൾക്ക് ബി.എഡിന് പഠന അവസരം നൽകരുതെന്ന് പഠന ബോർഡ് തീരുമാനത്തെ അക്കാദമിക് കൗൺസിൽ യോഗം തള്ളി. സ്കൗട്ട്, ഗൈഡ്സ്, റോവർ, റേഞ്ചർ എന്നിവയിൽ ഹയർ സെക്കൻഡറി തലത്തിൽ രാജ്യപുരസ്കാർ സർട്ടിഫിക്കറ്റ്, നന്മ മുദ്രാ സർട്ടിഫിക്കറ്റ് എന്നിവ ലഭിച്ചവർക്ക് ബിരുദപ്രവേശനം ഗ്രേസ്മാർക്ക് അനുവദിക്കും. വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് അധ്യക്ഷത വഹിച്ചു. െപ്രാ-വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍, രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, പ്രഫ. എം.എം. നാരായണന്‍, കെ.കെ. ഹനീഫ, ഡോ. എം. മനോഹരന്‍, ഡോ. കെ.പി. വിനോദ് കുമാര്‍, ഡോ. പി. റഷീദ് അഹമ്മദ്, ഡോ. എന്‍. മുഹമ്മദാലി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.