കോഴിക്കോട്: അസാധാരണമായ ഔന്നത്യം കാത്തുസൂക്ഷിച്ച നേതാവായിരുന്നു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെന്നും അദ്ദേഹത്തെ പോലുള്ള നേതാക്കൾ അനിവാര്യമായ കാലഘട്ടത്തിലായിപ്പോയി, വിയോഗമെന്നും നിയമസഭ സ്പീക്കർ എം.ബി. രാജേഷ്. മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച 'ഓർമകളുടെ വെളിച്ചം' ഹൈദരലിതങ്ങൾ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്പീക്കർ. നിയമസഭാംഗമല്ലായിരുന്നിട്ടും ഹൈദരലി ശിഹാബ് തങ്ങൾക്ക് കേരള നിയമസഭ ചരമോപചാരം അർപ്പിക്കാൻ കാരണം അദ്ദേഹത്തിന്‍റെ ഔന്നത്യം പരിഗണിച്ചാണ്. അപൂർ സന്ദർഭങ്ങളിലേ നിയമസഭ ഇത്തരം നടപടികൾ സ്വീകരിക്കാറുള്ളൂ. ഒരേസമയം മതനേതാവെന്ന നിലയിൽ മറ്റ് മതസ്ഥരോടും രാഷ്ട്രീയ നേതാവെന്നനിലയിൽ മറ്റ് രാഷ്ട്രീയ നേതാക്കളോടും ഹൈദരലി തങ്ങൾ അസാമാന്യ സ്നേഹവും ആദരവും പുലർത്തി. സമുദായത്തിനകത്ത് ഐക്യത്തിന്‍റെ പ്രതീകമായും ഇതര സമുദായങ്ങൾക്കിടയിൽ സാഹോദര്യത്തിന്‍റെ പ്രതീകമായും അദ്ദേഹം പ്രവർത്തിച്ചു. വലിയ ഔന്നത്യവും പക്വതയും കാത്തുസൂക്ഷിക്കുന്നവർക്കേ അത് സാധിക്കൂ. മതനിരപേക്ഷതയോടും ജനാധിപത്യത്തോടും വിട്ടുവീഴ്ചയില്ലാത്ത നീതിപുലർത്തുകയാണ് അദ്ദേഹത്തെ പോലുള്ളവരുടെ വിയോഗത്തിന്‍റെ നഷ്ടം നികത്താനുള്ള വഴി. സാമൂഹിക പ്രവർത്തനമെന്നത് കഷ്ടപ്പെടുന്നവർക്ക് വേണ്ടിയുള്ള ജീവിതസമർപ്പണമാണെന്ന് അദ്ദേഹം തെളിയിച്ചു. ഒരുഘട്ടത്തിലും വാക്കിലും പെരുമാറ്റത്തിലും അദ്ദേഹം സമചിത്തത കൈവെടിഞ്ഞില്ല. പക്വത, കരുതൽ, സൗമ്യത തുടങ്ങിയ നേതൃഗുണങ്ങൾ ഉള്ളതിനാലാണ് അക്ഷോഭ്യനായി ലീഗിനെ നയിക്കാൻ അദ്ദേഹത്തിന് സാധിച്ചത്. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. ദേശീയ പ്രസിഡന്‍റ് പ്രഫ. കെ.എം. ഖാദർ മൊയ്തീൻ, പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ, മുല്ലപ്പള്ളി രാമചന്ദ്രൻ, സ്വാമി ഭക്തദത്തൻ ജ്ഞാന തപസ്വി, ബിഷപ് പൗലോസ് മാർ ഐറീനിയസ് മെത്രാപ്പോലീത്ത എന്നിവർ സംസാരിച്ചു. പി.എം.എ. സലാം സാഗതവും പി.കെ.കെ. ബാവ നന്ദിയും പറഞ്ഞു. vj
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.