സംസ്ഥാനപാത പുനരുദ്ധാരണം: ഓമശ്ശേരിയിൽ ഗതാഗത നിയന്ത്രണം

ഓമശ്ശേരി: റീ ബിൽഡ്‌ കേരള പദ്ധതിയിലുൾപ്പെടുത്തി പുനരുദ്ധാരണം നടക്കുന്ന എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാതയുടെ നിർമാണപ്രവർത്തനങ്ങൾ ഓമശ്ശേരി ടൗണിലെത്തിയ സാഹചര്യത്തിൽ വ്യാഴാഴ്ച മുതൽ രണ്ടാഴ്ച ഓമശ്ശേരിയിൽ ഗതാഗത നിയന്ത്രണമേർപ്പെടുത്താൻ പഞ്ചായത്ത്‌ ഭരണസമിതി വിളിച്ചുചേർത്ത ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും വിവിധ സംഘടനാഭാരവാഹികളുടേയും യോഗത്തിൽ തീരുമാനം. മാർച്ച്‌ 31നകം ഓമശ്ശേരി ടൗൺ ഭാഗം കലുങ്ക്‌ ഉൾപ്പെടെ പ്രവർത്തനങ്ങൾ പൂർത്തീകരിക്കും. താഴെ ഓമശ്ശേരിയിൽ ‌റോഡ്‌ പൂർണമായും അടക്കും. താമരശ്ശേരിയിൽനിന്ന് മുക്കം ഭാഗത്തേക്ക്‌ വരുന്ന വാഹനങ്ങൾ കൂടത്തായി-വെളിമണ്ണ-പുത്തൂർ-അമ്പലക്കണ്ടി-മുത്തേരി വഴിയും താമരശ്ശേരിയിൽനിന്ന് തിരുവമ്പാടിയിലേക്ക്‌ വരുന്ന വാഹനങ്ങൾ കൂടത്തായി-പെരിവില്ലി വഴിയും തിരിച്ചുവിടും. കൊടുവള്ളി ഭാഗത്ത്‌ നിന്ന് മുക്കം, തിരുവമ്പാടി ഭാഗങ്ങളിലേക്ക്‌ പോവേണ്ട വാഹനങ്ങൾ പുത്തൂർ-അമ്പലക്കണ്ടി-മുത്തേരി വഴിയാണ്‌ പോവേണ്ടത്‌. മുക്കം, തിരുവമ്പാടി ഭാഗങ്ങളിൽനിന്ന് ഓമശ്ശേരിയിലേക്ക്‌ വാഹനങ്ങൾ വരുന്നതിന്‌ നിയന്ത്രണങ്ങളില്ല. പഞ്ചായത്ത്‌ പ്രസിഡന്റ് പി. അബ്ദുൽ നാസർ അധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി സ്വാഗതവും ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സൈനുദ്ദീൻ കൊളത്തക്കര നന്ദിയും പറഞ്ഞു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഒ.പി. സുഹറ, പഞ്ചായത്ത്‌ അംഗങ്ങളായ കെ. ആനന്ദകൃഷ്ണൻ, എം. ഷീജ, കെ.പി. രജിത, പി.കെ. ഗംഗാധരൻ, ഫാത്വിമ അബു, അശോകൻ പുനത്തിൽ, മൂസ നെടിയേടത്ത്‌, പി. ഇബ്രാഹീം ഹാജി, സീനത്ത്‌ തട്ടാഞ്ചേരി, എം. ഷീല, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികളായ പി.വി. സ്വാദിഖ്‌ (മുസ്‌ലിം ലീഗ്‌), ഒ.എം. ശ്രീനിവാസൻ നായർ(കോൺഗ്രസ്‌), ഒ.കെ. സദാനന്ദൻ (സി.പി.എം), ടി. ശ്രീനിവാസൻ(ബി.ജെ.പി), എ.കെ. അബ്ദുല്ല (വ്യാപാരി വ്യവസായി ഏകോപന സമിതി), ഒ.കെ. നാരായണൻ (വ്യാപാരി വ്യവസായി സമിതി), സി.വി. കുഞ്ഞോയി (ബിൽഡിങ് ഓണേഴ്സ്‌), നൗഷാദ്‌ ചെമ്പറ, എം.ടി. റഷീദ്‌, എം.വി. അബ്ദുൽ റഹ്മാൻ ഹാജി, ഇ.കെ. മൻസൂർ, സി.കെ. രവീന്ദ്രൻ, പി.കെ. സത്താർ, കെ.കെ. ബഷീർ, അബൂബക്കർ സിദ്ദീഖ്‌, റഫീഖ്‌, ശ്രീധന്യ കൺസ്ട്രക്ഷൻ പ്രതിനിധികളായ അരുൺ അശോക്‌, പീറ്റർ ജോൺ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.