ആന്തൂരിൽ പ്ലൈവുഡ് ഫാക്ടറി കത്തിനശിച്ചു; കോടികളുടെ നഷ്ടം

തളിപ്പറമ്പ്: ആന്തൂർ ധര്‍മശാലയില്‍ പ്ലൈവുഡ് ഫാക്ടറിക്ക് തീപിടിച്ച് കോടിക്കണക്കിന് രൂപയുടെ നഷ്ടം. വെള്ളിയാഴ്ച രാത്രി 11ഓടെയാണ് തീപിടിത്തമുണ്ടായത്. അഗ്നിരക്ഷാസേന ശനിയാഴ്ച രാവിലെ ആറരവരെ നടത്തിയ കഠിന പ്രയത്‌നത്തിലൂടെയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ബോർഡ് അട്ടിവെച്ചതിൽനിന്ന് പുക ഉയർന്നുകൊണ്ടിരിക്കുന്നതിനാൽ ഉച്ചവരെയും അഗ്നിരക്ഷാസേന സ്ഥലത്ത് ക്യാമ്പ് ചെയ്തു. പിന്നീട് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ബോർഡുകൾ നീക്കംചെയ്തു. പറശ്ശിനിക്കടവ് സ്‌നേക്ക് പാര്‍ക്കിന് സമീപത്തെ അഫ്ര പ്ലൈവുഡ് നിര്‍മാണശാലയിലാണ് വെള്ളിയാഴ്ച രാത്രി തീപിടിത്തമുണ്ടായത്. തളിപ്പറമ്പ് സ്വദേശി അബൂബക്കറിന്റെ ഉടമസ്ഥതയിലുള്ളതാണ് ഫാക്ടറി. ഡൈ ചേംബറില്‍നിന്ന് തീപടര്‍ന്നതെന്നാണ് കരുതുന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് ഫയര്‍ഫോഴ്‌സ് പ്രാഥമികമായി നല്‍കുന്ന സൂചന. കണ്ണൂര്‍, തളിപ്പറമ്പ്, പയ്യന്നൂര്‍, പെരിങ്ങോം എന്നിവിടങ്ങളില്‍ നിന്നായി 12 യൂനിറ്റ് അഗ്നിരക്ഷാസേനകള്‍ സ്ഥലത്തെത്തിയിരുന്നു. 100 ടാങ്കുകളിലേറെ വെള്ളം തീയണക്കുന്നതിനായി വേണ്ടിവന്നു. നാട്ടുകാരും അഗ്നിരക്ഷാസേനയും തളിപ്പറമ്പ് പൊലീസും എത്തുന്നതിന് മുന്നേ തീ ആളിപ്പടര്‍ന്നതിനാൽ നിയന്ത്രണവിധേയമാക്കുന്നതിന് തടസ്സമായി. മൂവായിരത്തിലേറെ ബോര്‍ഡുകളും ജനറേറ്ററും ബോയിലറും ചേംബറും പ്ലൈവുഡ് നിര്‍മിക്കാനുപയോഗിക്കുന്ന ടണ്‍കണക്കിന് അസംസ്‌കൃത വസ്തുക്കളും അഗ്നിക്കിരയായി. photo: plywood factory anthoor കത്തി നശിച്ച ആന്തൂർ ധർമശാലയിലെ പ്ലൈവുഡ് ഫാക്ടറി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.