ഇനി ലക്ഷ്യം വലിയ കപ്പൽ; അഴീക്കല്‍ തുറമുഖത്ത് ഡ്രഡ്ജിങ് പുനരാരംഭിക്കുന്നു

ആദ്യഘട്ടത്തില്‍ കപ്പല്‍ ചാലിൻെറ ആഴം ഏഴു മീറ്ററായി വര്‍ധിപ്പിക്കും കണ്ണൂർ: അഴീക്കല്‍ തുറമുഖത്ത് വലിയ കപ്പലുകള്‍ അടുപ്പിക്കാന്‍ സൗകര്യമൊരുക്കുന്നതിനായി ഉടൻ ഡ്രഡ്ജിങ് പ്രവൃത്തി പുനരാരംഭിക്കാന്‍ തീരുമാനം. തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവിലിൻെറ അധ്യക്ഷതയില്‍ കെ.വി. സുമേഷ് എം.എൽ.എ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. ആദ്യഘട്ടത്തില്‍ കപ്പല്‍ ചാലിൻെറ ആഴം ഏഴ് മീറ്ററായി വര്‍ധിപ്പിക്കും. നിലവില്‍ അഴീക്കല്‍ തുറമുഖത്തുള്ള കട്ടര്‍ സക്ഷന്‍ ഡ്രഡ്ജര്‍ (സി.എസ്.ഡി) ചന്ദ്രഗിരി ഉപയോഗിച്ചാണ് ഡ്രഡ്ജിങ് നടത്തുക. ഡ്രഡ്ജിങ്ങിലൂടെ ലഭിക്കുന്ന മണല്‍ തള്ളുന്നതിന് തുറമുഖത്ത് സൗകര്യമൊരുക്കും. അത് വേഗത്തില്‍തന്നെ ടെൻഡര്‍ വിളിച്ച് നീക്കംചെയ്യുന്നതിന് നടപടി സ്വീകരിക്കും. ഇപ്പോൾ തുറമുഖത്ത് കെട്ടിക്കിടക്കുന്ന മണല്‍ ടെൻഡര്‍ വിളിച്ച് വിൽപന നടത്തും. തുറമുഖത്ത് ഇമിഗ്രേഷന്‍ സംവിധാനം ആരംഭിക്കുന്നതിനുള്ള നടപടി വേഗത്തിലാക്കും. കസ്റ്റംസ്, ഇമിഗ്രേഷന്‍ ഓഫിസുകള്‍, വെയര്‍ ഹൗസ്, കണ്ടെയ്നര്‍ സ്േറ്റാക്കിങ് യാര്‍ഡ് എന്നിവ വേഗത്തില്‍ ഒരുക്കാനും മന്ത്രി നിര്‍ദേശം നല്‍കി. തുറമുഖ വികസനത്തിന് ആവശ്യമായ ഭൂമി ഉടൻ ഏറ്റെടുക്കും. കപ്പലുകളെ തീരത്തേക്ക് വലിച്ചടുപ്പിക്കുന്നതിനുള്ള സ്ഥിരം ടഗ് അഴീക്കലിലെത്തിക്കാനും നടപടി സ്വീകരിക്കും. അഴീക്കലിനെ റീജനല്‍ പോര്‍ട്ട് ഓഫിസാക്കി മാറ്റി നിലവിലെ പോര്‍ട്ട് ഓഫിസര്‍ ഇന്‍ചാര്‍ജിനെ റീജനല്‍ പോര്‍ട്ട് ഓഫിസറായി നിയമിക്കാനും യോഗത്തില്‍ തീരുമാനമായി. അടിയന്തര ആവശ്യങ്ങള്‍ക്കായി ചെലവഴിക്കുന്നതിന് പോര്‍ട്ട് ഓഫിസര്‍ക്ക് ഒരു ലക്ഷം രൂപ അനുവദിക്കും. തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തില്‍ കേരള മാരിടൈം ബോര്‍ഡ് ചെയര്‍മാന്‍ വി.ജെ. മാത്യു, സി.ഇ.ഒ എച്ച്. ദിനേശന്‍, ബോര്‍ഡ് അംഗങ്ങളായ അഡ്വ. എം.കെ. ഉത്തമന്‍, അഡ്വ. എന്‍.പി. ഷിബു എന്നിവരും സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.