നന്മയും സമൃദ്ധിയും പങ്കിട്ട് വിഷു ആഘോഷം

കോഴിക്കോട്: കോവിഡ് ആശങ്കക്കിടയിലും മേടപ്പുലരിയിൽ നന്മയും സമൃദ്ധിയും കണികണ്ട് നാട് വിഷു ആഘോഷിച്ചു. പുലർെച്ച മൂന്നരക്ക് തന്നെ ഉണർന്ന് കണികാണാൻ തലേദിവസം തന്നെ ഒരുക്കങ്ങൾ ചെയ്തിരുന്നു. വിഷുവിഭവങ്ങൾ ഒരുക്കാൻ നഗരത്തിലെ പ്രധാന പച്ചക്കറി മൊത്തക്കച്ചവട കേന്ദ്രമായ പാളയത്തും തടമ്പാട്ടു താഴം കാർഷിക വിപണന കേന്ദ്രത്തിലുമെല്ലാം നല്ല തിരക്കായിരുന്നു. മുൻ വർഷത്തെ അപേക്ഷിച്ച് ഇത്തവണ പടക്കങ്ങൾ കൂടുതൽ പൊട്ടി. പടക്കകടകളിലും തലേന്ന് നല്ല തിരക്കായിരുന്നു. വിഷുപ്പിറ്റേന്നും നഗരത്തിൽ തിരക്കുണ്ടായിരുന്നു. ബീച്ചുകളിലും മാനാഞ്ചിറ സ്ക്വയറിലും മറ്റും കോവിഡ് നിയന്ത്രണങ്ങൾ നടപ്പാക്കാൻ അധികൃതർ പാടുപെട്ടു. മിഠായി തെരുവിലും മാവൂർ റോഡിലും പാളയത്തുമെല്ലാം ആളുകളെ നിയന്ത്രിക്കാൻ പൊലീസുണ്ടായിരുന്നു. വിഷു ദിവസം നഗരത്തിലെ ക്ഷേത്രങ്ങളിൽ ഏറെ പേർ കുടുംബസമേതം ദർശനം നടത്തി. കഴിഞ്ഞ തവണ കോവിഡ് നിയന്ത്രണം കാരണം മിക്ക ക്ഷേത്രങ്ങളിലും വിശ്വാസികൾക്ക് പ്രവേശനമുണ്ടായിരുന്നില്ല. റമദാൻ വ്രതക്കാലം കൂടിയായതിനാൽ അയൽ വീടുകളിലും മറ്റുമുള്ള സൗഹൃദ വിഷു സൽക്കാരങ്ങൾ നോമ്പുതുറക്ക് ശേഷമാണ് പലയിടത്തും നടന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.