കെ.ഡി.എഫ്.എയെ വിവാദത്തിലേക്ക്വലിച്ചിഴക്കുന്നതായി ആക്ഷേപം

കോഴിക്കോട്: ജില്ല ഫുട്ബാൾ അസോസിയേഷനിലെ (കെ.ഡി.എഫ്.എ) പ്രസിഡൻറ് സ്ഥാനത്തെ ചൊല്ലി അനാവശ്യ വിവാദമുണ്ടാക്കുന്നതായി ആക്ഷേപം. കെ.പി.സി.സി ജനറൽ സെക്രട്ടറി എൻ. സുബ്രഹ്മണ്യനാണ് കഴിഞ്ഞ ദിവസം രാഷ്ട്രീയ ആരോപണം നടത്തിയത്. ബി.ജെ.പി സംസ്ഥാന സെക്രട്ടറി കൂടിയായ പി.രഘുനാഥിന് സി.പി.എം നേതൃത്വം വെള്ളിത്തളികയിൽ വെച്ച് കെ.ഡി.എഫ്.എ പ്രസിഡൻറ് സ്ഥാനം കൈമാറിയെന്നായിരുന്നു ആരോപണം. കുറെ വർഷങ്ങളായി സി.പി. എം കുത്തകയാക്കിവെച്ച പദവിയാണിതെന്നും അദ്ദേഹം പറയുന്നു. എന്നാൽ, കെ.പി.സി.സി ജനറൽ സെക്രട്ടറിക്ക് കോഴിക്കോട്ടെ ഫുട്ബാൾ ചരിത്രമറിയില്ലെന്നാണ് പല ക്ലബ് ഭാരവാഹികളും അഭിപ്രായപ്പെടുന്നത്. സി.പി.എം ഒരിക്കലും കെ.ഡി.എഫ്.എ ഭരണം കുത്തകയാക്കിവെച്ചിട്ടില്ല. എ. പ്രദീപ് കുമാർ എം.എൽ.എ എന്ന പരിഗണനയിൽ ഒരുതവണ മാത്രമാണ് പ്രസിഡൻറായത്. മുൻ മേയറും കോൺഗ്രസ് നേതാവുമായ സി.ജെ റോബിൻ എട്ടു വർഷം പ്രസിഡൻറായിരുന്നു. എ.െഎ.സി.സി അംഗമായ പി.വി. ഗംഗാധരനും കോൺഗ്രസ് അനുഭാവിയായ സഹോദരൻ പി.വി. ചന്ദ്രനും വർഷങ്ങളോളം കെ.ഡി.എഫ്.എയെ നയിച്ചവരാണ്. ഹസൻ കുട്ടി, കെ.ടി. ജനാർദനൻ തുടങ്ങിയ യു.ഡി.എഫ് അനുകൂലികളും പ്രസിഡൻറായ കെ.ഡി.എഫ്.എയെ നയിച്ച ഏക സി.പി.എമ്മുകാരനാണ് എ.പ്രദീപ് കുമാർ. പി. രഘുനാഥ് കഴിഞ്ഞ ഡിസംബർ 28നാണ് പ്രസിഡൻറായി ചുമതലയേറ്റത്. ഏഴു മാസത്തിനു ശേഷമാണ് ഈ വിഷയത്തിൽ സി.പി.എം- ബി.ജെ.പി ബന്ധം ആരോപിക്കുന്നത്. ജില്ലയിലെ 70 ക്ലബുകൾ തെരഞ്ഞെടുപ്പിലൂടെയാണ് പ്രസിഡൻറിനെ കണ്ടെത്തിയത്. തൊട്ടുമുമ്പ് പ്രസിഡൻറായിരുന്ന അസീസ് അബ്ദുല്ല ബി.ജെ.പിയുടെ എൻ.ആർ.ഐ സെൽ സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു. അതേസമയം, ഭരണപക്ഷ പാർട്ടി മുഖപത്രത്തിലെ കോഴിക്കോട്ടെ ചുമതലക്കാരനുൾപ്പെട്ട പി.ആർ. ഏജൻസിയാണ് ഇത്തരം പ്രസ്താവനകൾക്ക് പിന്നിലെന്നാണ് മറുപക്ഷം ആരോപിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.