പതിവുതെറ്റിയില്ല; വളയം ഗവ.വെൽഫെയർ സ്കൂളിൽ നവാഗതർ രണ്ടുപേർ മാത്രം

നാദാപുരം: പതിവു തെറ്റിയില്ല, വളയം കണ്ടിവാതുക്കൽ ഗവ.വെൽഫെയർ എൽ.പി സ്കൂളിൽ ഇത്തവണയും നവാഗതർ രണ്ടുപേർ മാത്രം. ഉത്സവപ്രതീതി സമ്മാനിച്ചും കുരുത്തോലകളും ബലൂണുകളും വർണക്കടലാസുകളുമായി സ്കൂളും പരിസരവും ഉത്സവാന്തരീക്ഷമാക്കി കാത്തിരുന്ന സ്കൂളിൽ അധ്യാപകർക്കു മുന്നിലേക്ക് ആദ്യമെത്തിയത് ശ്രേയ സുചിത്രൻ, പിന്നാലെ ഹാർദിക് വിജീഷ്. ഒന്നാംതരത്തിൽ ഇത്തവണ സ്കൂളിൽ ഇവർ രണ്ടുപേർ മാത്രമായിരിക്കും പഠിതാക്കൾ. കഴിഞ്ഞവർഷം പ്രവേശനോത്സവത്തിന് ഒരു കുട്ടി മാത്രമാണ് ഉണ്ടായിരുന്നത്. വർഷാവസാനം ഒരാൾ കൂടി എത്തിയതോടെ രണ്ടുപേരായി. പ്രവേശനോത്സവത്തിന് രക്ഷിതാക്കളും നാട്ടുകാരും സ്കൂളിലെത്തി മധുരം നൽകിയും പാട്ടുപാടിയും വിജയകരമാക്കി. ചെക്യാട് പഞ്ചായത്തിലെ മലയോര ഗ്രാമമായ കണ്ടിവാതുക്കൽ വെൽഫെയർ എൽ.പി സ്കൂൾ അടിസ്ഥാന സൗകര്യങ്ങളിൽ ഏറെ മുന്നിട്ടുനിൽക്കുന്ന സ്കൂളാണ്. വടകര വിദ്യാഭ്യാസ ജില്ലയിൽ സമുദ്രനിരപ്പിൽനിന്നും 1200 അടി ഉയരത്തിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. ആദിവാസി വിഭാഗത്തിലെ വിദ്യാർഥികളാണ് ഇവിടെ പഠിതാക്കളായി എത്തേണ്ടത്. എന്നാൽ, ഈ വിഭാഗത്തിൽനിന്നും ഹോസ്റ്റൽ സൗകര്യമുള്ളിടങ്ങളിലേക്ക് വിദ്യാർഥികൾ പോയതോടെ സ്കൂളിൽ കുട്ടികൾ കുറഞ്ഞു. കുടിയേറ്റ മേഖലയായ പ്രദേശത്തുനിന്നും കർഷകർ മറ്റു സ്ഥലങ്ങളിലേക്ക് മാറി താമസിച്ചതും കുട്ടികൾ കുറയാൻ ഇടയാക്കി. നിലവിൽ ഒമ്പതു കുട്ടികളും രണ്ട് അധ്യാപകരുമാണ് സ്കൂളിലുള്ളത്. ഒന്നാം തരത്തിൽ രണ്ട്, രണ്ടാം തരത്തിൽ രണ്ട്, മൂന്നാം തരത്തിൽ രണ്ട്, നാലാം തരത്തിൽ മൂന്ന് എന്നിങ്ങനെയാണ് വിദ്യാർഥികളുടെ എണ്ണം. ഒരുകാലത്ത് മികച്ച കായിക താരങ്ങളെ സംഭാവന ചെയ്ത സ്കൂൾ കൂടിയാണിത്. പടം - CL Kz Ndm 1.വളയം ഗവ. വെൽഫെയർ എൽ.പി സ്കൂളിൽ നവാഗതരായി എത്തിയ ഹാർദിക് വിജേഷും ശ്രേയ സുചിത്രനും

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.