കെ.എസ്.ആർ.ടി.സി ബസുകൾ കുറഞ്ഞു; വിദ്യാർഥികൾക്ക് യാത്രാദുരിതം

സ്റ്റുഡന്‍റ് ബോണ്ട് സർവിസ് പദ്ധതി പുനരുജ്ജീവിപ്പിക്കണമെന്ന് ആവശ്യം കോഴിക്കോട്: ദേശസാൽകൃത റൂട്ടുകളിൽ ഓർഡിനറി കെ.എസ്.ആർ.ടി.സി ബസുകൾ കോവിഡ്കാലത്തിനുശേഷം കുറഞ്ഞതോടെ വിദ്യാർഥികൾക്ക് യാത്രാദുരിതം. കോഴിക്കോട് നഗരത്തിൽനിന്ന് കുന്ദമംഗലം, കൊടുവള്ളി, താമരശ്ശേരി, അടിവാരം, കൽപറ്റ തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകുന്ന ബസുകൾ കാര്യമായി കുറഞ്ഞു. കുറ്റ്യാടി, തൊട്ടിൽപാലമടക്കമുള്ള മറ്റ് റൂട്ടുകളിലും ഇതാണ് അവസ്ഥ. ഓർഡിനറി ബസുകളിലും ഓർഡിനറി ടി.ടിയിലും മാത്രമാണ് വിദ്യാർഥികൾക്ക് യാത്ര ഇളവുള്ളത്. പാസ് വിതരണം വ്യാഴാഴ്ച മുതലാണ്. കോവിഡിനു മുമ്പ് ഓടിയ ഷെഡ്യൂളുകളിൽ 40 ശതമാനത്തോളം ഓർഡിനറി ബസുകൾ കുറഞ്ഞിട്ടുണ്ട്. തിരക്കുള്ള രാവിലെയും വൈകീട്ടും ബസുകളുടെ എണ്ണം കുറവാണെന്ന് വിദ്യാർഥികൾ പറഞ്ഞു. കെ.എസ്.ആർ.ടി.സി സർവിസുകൾ കുറഞ്ഞതോടെ സ്വകാര്യ ബസുകളിൽ തിരക്കേറിയിട്ടുണ്ട്. ബസ്സ്റ്റാൻഡുകളിൽ ഏറെനേരം കാത്തിരുന്നശേഷം മാത്രമാണ് വിദ്യാർഥികൾക്ക് സ്വകാര്യബസിൽ കയറിപ്പറ്റാനാകുന്നത്. കഴിഞ്ഞ നവംബറിൽ സ്കൂളുകൾ തുറന്നുപ്രവർത്തിച്ചപ്പോൾ സ്റ്റുഡന്‍റ് ബോണ്ട് സർവിസ് എന്നപേരിൽ ബസുകൾ ഓടിക്കാൻ പദ്ധതിയിട്ടിരുന്നു. സ്കൂൾ ബസുകൾക്കു പകരം കെ.എസ്.ആർ.ടി.സി ബസ് ഓടിക്കാനായിരുന്നു ലക്ഷ്യമിട്ടത്. ടിക്കറ്റ് നിരക്കിന്‍റെ കാര്യത്തിൽ ഒത്തുതീർപ്പാകാഞ്ഞതിനെ തുടർന്ന് പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. ഈ പദ്ധതി നടപ്പാകുന്നുവെന്നറിഞ്ഞതോടെ നിരവധി സ്കൂളുകളായിരുന്നു കെ.എസ്.ആർ.ടി.സി അധികൃതരെ സമീപിച്ചത്. ബസ് ചാർജ് പി.ടി.എ പിരിച്ചു നൽകണമെന്നും ടിക്കറ്റ് നിരക്കിന്‍റെ 25 ശതമാനം നൽകണമെന്നുമായിരുന്നു ആദ്യം നിർദേശിച്ചത്. സ്കൂളുകൾ നൽകാമെന്ന് അറിയിച്ച തുക മതിയാകാതെവന്നതോടെ ജില്ലയിൽ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. ബസ് ജീവനക്കാരുടെ കുറവും ഈ പദ്ധതിക്ക് വിലങ്ങുതടിയായി. നിലവിലെ സാഹചര്യത്തിൽ ഈ പദ്ധതി പുനരുജ്ജീവിപ്പിച്ചാൽ കൂടുതൽ വിദ്യാർഥികൾക്ക് സൗകര്യമാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.