വൈഷ്ണവിയും വിനികയും പിന്നെ ശിവകാർത്തികും

സ്വന്തം ലേഖകൻ പേരാമ്പ്ര: ഗവ. വെൽഫെയർ എൽ.പി സ്കൂളിൽ ഒന്നാം തരത്തിലെത്തിയത് മൂന്നു പേർ മാത്രം. വൈഷ്ണവിയും വിനികയും പിന്നെ ശിവകാർത്തികുമാണ് ഈ മൂവർ സംഘം. വിവേചനത്തിന്റെ ചരിത്രം പങ്കുവെക്കാനുള്ള ഈ വിദ്യാലയത്തിൽ ശിവകാർത്തിക് പ്രവേശനം നേടിയത് ഒരു പോരാട്ടത്തിന്റെ ഭാഗമായാണ്. ഇവിടെ നാലാം തരത്തിൽ പ്രവേശനം നേടിയ ധ്യാൻ തേജും ആ പോരാട്ടത്തിന്റെ മുന്നണി പോരാളിയാണ്. ശിവ കായണ്ണയിലും ധ്യാൻ ചെറുവണ്ണൂരിലുമാണ്. ഇവരുടെ വീടിന് ഒരു കിലോമീറ്റർ അകലെ വിദ്യാലയമുണ്ടായിട്ടും 10 കിലോമീറ്റർ ദൂരത്തുള്ള പേരാമ്പ്ര ഗവ. വെൽഫെയർ സ്കൂളിൽ മക്കളെ ചേർക്കാനെടുത്ത ഇവരുടെ രക്ഷിതാക്കളുടെ തീരുമാനത്തെ നാട് എഴുന്നേറ്റുനിന്ന് സ്വാഗതം ചെയ്യുകയാണ്. ഒന്നു മുതൽ നാലു വരെ ക്ലാസുകളിൽ 11 വിദ്യാർഥികളാണ് ഇവിടെയുള്ളത്. ഇതിൽ ഈ വർഷം പ്രവേശനം നേടിയ രണ്ട് വിദ്യാർഥികൾ ഒഴികെ ബാക്കി എല്ലാവരും ചേർമല സാംബവ കോളനിയിലെ വിദ്യാർഥികളാണ്. ഇവർ പഠിക്കുന്നതുകൊണ്ടാണ് ഇവിടെ മറ്റു സമുദായത്തിലെ വിദ്യാർഥികൾ പ്രവേശനം നേടാത്തതെന്ന ആരോപണം വർഷങ്ങളായി ഉണ്ട്. ഇതേതുടർന്ന് വെൽഫെയർ പാർട്ടിയുടെ അധ്യാപക സംഘടനയായ കെ.എസ്.ടി.എമ്മിന്റെ നേതൃത്വത്തിൽ 2019 ലും 2020 ലും ഇതര മത വിഭാഗത്തിലെ 11 കുട്ടികളെ ചേർത്തിരുന്നു. ഇവർ കഴിഞ്ഞ വർഷം നാലാം തരം പൂർത്തിയാക്കി. വീണ്ടും ഒരു വിഭാഗത്തിലുള്ള വിദ്യാർഥികൾ മാത്രമായിരിക്കുമ്പോഴാണ് കായണ്ണയിലെ ടി. ബിനു - അഭില, എം.എം. ഗംഗാധരൻ - സിന്ധു ദമ്പതികൾ ധീരമായ തീരുമാനം കൈക്കൊണ്ടത്. സ്കൂളിലെ പ്രവേശനോത്സവം വാർഡ് മെംബർ സജു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എൻ.സി. ആനന്ദൻ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക ഇ. വിലാസിനി, അഭില ബി. നായർ എന്നിവർ സംസാരിച്ചു. ഡി.വൈ.എഫ്.ഐ മുഴുവൻ വിദ്യാർഥികൾക്കും നൽകിയ ബാഗിന്റെ വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. കെ. പ്രമോദ് നിർവഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.