കുറ്റ്യാടി ചെറുപുഴ സംരക്ഷണത്തിന് കയർ ഭൂവസ്ത്രം വിരിക്കുന്നു

കുറ്റ്യാടി: പ്രളയ സുരക്ഷപദ്ധതിയുടെ ഭാഗമായി ജലസേചന വകുപ്പ് തീരങ്ങൾ ഇടിച്ച് വീതി കൂട്ടിയ കുറ്റ്യാടി ചെറുപുഴയിൽ തീരസംരക്ഷണത്തിന്റെ ഭാഗമായി കുറ്റ്യാടി ഗ്രാമപഞ്ചായത്ത് കയർ ഭൂവസ്ത്രം വിരിക്കുന്നു. തൊട്ടിൽപാലം പുഴയുടെ ഭാഗമായ ചെറുപുഴയിൽ തുടക്കം മുതൽ മണ്ണടിഞ്ഞുണ്ടായ തിട്ടകളും മറ്റും മണ്ണുമാന്തികൊണ്ട് വീതികൂട്ടിയിരുന്നു. ഇപ്രകാരം കോരിമാറ്റിയ ലോഡ് കണക്കിന് മണ്ണ് തീരത്ത് കൂട്ടിയിട്ടിരിക്കുകയാണ്. ഈ മണ്ണും വീതി കൂട്ടുന്നതിന്റെ ഭാഗമായി ഇടിച്ച തീരത്തിലെ ഇളകിയ മണ്ണും കാലവർഷത്തിൽ ഒഴുകിപ്പോകാതിരിക്കാനാണ് ഭൂവസ്ത്രം വിരിക്കുന്നത്. തീരം ഇടിച്ചതിനാൽ കാലവർഷത്തിൽ മണ്ണ് ഒഴുകിപ്പോകുമെന്ന് നാട്ടുകാർ ആശങ്ക പ്രകടിപ്പിച്ചിരുന്നു. 150 മീറ്റർ നീളത്തിലും 14 മീറ്റർ വീതിയിലും കയർമാറ്റ് വിരിക്കാൻ 3,56,000 രൂപയാണ് അനുവദിച്ചത്. പുഴക്കക്കരെ കള്ളാട് ഭാഗത്തും കയർ ഭൂവസ്ത്രം വിരിക്കുമെന്ന് മരുതോങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സജിത്ത് പറഞ്ഞു. കള്ളാട് ഭാഗത്ത് വീതി കൂട്ടൽ പ്രവൃത്തി പൂർത്തിയാകുന്ന മുറക്ക് ഭൂവസ്ത്രം വിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തീരവും കോരിയിട്ട മണ്ണും കാലവർഷത്തിൽ കുത്തിയൊലിച്ചു പോകുമെന്ന് കള്ളാട് വാർഡ് ഗ്രാമസഭയിൽ ഉത്കണ്ഠ പ്രകടിപ്പിച്ചിരുന്നു. ഫോട്ടോ: കുറ്റ്യാടി ചെറുപുഴത്തീരം സംരക്ഷിക്കുന്നതിന് കുറ്റ്യാടി ഭാഗത്ത് കയർ ഭൂവസ്ത്രം വിരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.