കിണറ്റിൽതള്ളി കൊന്ന കേസ്: പ്രതിക്ക് ജീവപര്യന്തം തടവും പിഴയും

കോഴിക്കോട്: ബന്ധുവിനെ കിണറ്റിൽ തള്ളിയിട്ട് കൊന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും. കല്ലായി കണ്ണഞ്ചേരി മാടായി ബാബുരാജനെ (48) കൊലപ്പെടുത്തിയെന്ന കേസിൽ പൊക്കുന്ന് കുറ്റിയിൽതാഴം കിഴക്കേതൊടി മുരളിക്കെതിരെയാണ് (44 ) ഒന്നാം ജില്ല സെഷൻസ് ജഡ്ജി കെ. അനിൽ കുമാർ ശിക്ഷാ നിയമം 302 പ്രകാരം ശിക്ഷ വിധിച്ചത്. പിഴസംഖ്യ മരിച്ച ബാബുരാജിന്റെ ഭാര്യക്ക് നൽകണം. പിഴയടച്ചില്ലെങ്കിൽ മൂന്നു കൊല്ലം കൂടി കഠിന തടവ് അനുഭവിക്കണം. പ്രോസിക്യൂഷനുവേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ ജോജു സിറിയക്, അഡ്വ.നിതിത ചക്രവർത്തിനി എന്നിവർ ഹാജരായി. 2019 മേയ് 22ന് മുൻ വൈരാഗ്യം വെച്ച് ബാബുരാജിനെ പ്രതി കോഴിക്കോട് പി.വി.എസ് ആശുപത്രിക്ക് സമീപം കെട്ടിടംപണി നടക്കുന്ന സ്ഥലത്തെ കിണറ്റിൽ തള്ളിയിട്ട് കൊന്നുവെന്നാണ് കേസ്. കിണറ്റിൽ വീണ് കഴുത്തിനേറ്റ പരിക്കാണ് മരണത്തിന് കാരണം. പ്രോസിക്യൂഷനുവേണ്ടി 31 സാക്ഷികളെ വിസ്തരിച്ചു. 52 രേഖകളും 13 തൊണ്ടിമുതലുകളും ഹാജരാക്കി. പ്രോസിക്യൂഷൻ സാക്ഷികളിൽ മൂന്നു പേർ വിചാരണക്കിടെ കൂറുമാറി. ടൗൺ ഇൻസ്പെക്ടർമാരായ ടി.എസ്. ബിനു, എ.ഉമേഷ് എന്നിവരാണ് കേസന്വേഷണം നടത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.