ഹരിദാസൻ വധം: പ്രതികളുടെ ജാമ്യഹരജി തള്ളി

തലശ്ശേരി: സി.പി.എം പ്രവർത്തകൻ പുന്നോൽ താഴെവയലിലെ കെ. ഹരിദാസനെ (54) വെട്ടിക്കൊന്ന കേസിൽ ഒന്നും രണ്ടും പ്രതികളായ ബി.ജെ.പി തലശ്ശേരി മണ്ഡലം പ്രസിഡന്റ് കെ. ലിജേഷ്, മണ്ഡലം സെക്രട്ടറി പ്രിതീഷ് എന്ന മൾട്ടി പ്രജി എന്നിവർ നൽകിയ ജാമ്യഹരജി തലശ്ശേരി ജില്ല സെഷൻസ് കോടതി തള്ളി. ഇത് മൂന്നാം തവണയാണ് ജാമ്യാപേക്ഷ നിരസിക്കുന്നത്. ഹരിദാസൻ വധക്കേസിൽ പങ്കില്ലെന്നും നിരപരാധികളാണെന്നും, ജാമ്യഹരജി പരിഗണിക്കവേ പ്രതികളുടെ അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചിരുന്നു. കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിൽ ജാമ്യം അനുവദിക്കണം, കുറ്റാരോപിതനായ രണ്ടാം പ്രതി സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നു, കളവായി പ്രതിചേർത്തതാണ്, ഒന്നാംപ്രതി നഗരസഭ കൗൺസിലറും സാമൂഹിക പ്രവർത്തകനുമാണ് തുടങ്ങിയ വാദങ്ങളാണ് പ്രതികൾക്കായി ഹാജരായ അഡ്വ. അംബികാസുതൻ ബോധിപ്പിച്ചത്. എന്നാൽ, മൂന്ന് കൊലപാതകക്കേസിൽ പ്രതിയാണ് രണ്ടാം പ്രതിയെന്ന് വാദത്തിനിടെ സ്പെഷൽ പ്രോസിക്യൂട്ടർ അഡ്വ. കെ. വിശ്വൻ പറഞ്ഞു. സംഭവ സമയം ഇയാൾ വീട്ടിൽ തന്നെയാണെങ്കിൽ അഞ്ചുകിലോമീറ്റർ മാറിയുള്ള ഫോൺ ടവർ ലൊക്കേഷനിൽ എങ്ങനെ വന്നു. ഏഴാം പ്രതി നിജിൽദാസുമായുള്ള ഫോൺ സംഭാഷണവും രണ്ടാം പ്രതിയുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതാണ്. സാമൂഹിക പ്രവർത്തകന്റെ മുഖംമൂടിയണിഞ്ഞ് ഭീകരമായ കുറ്റകൃത്യത്തിനാണ് ഒന്നാം പ്രതി നേതൃത്വം നൽകിയത്. ചെറുപ്പക്കാർക്ക്‌ ആയുധം നൽകി കൊല നടത്താൻ പ്രേരിപ്പിക്കുന്നത്, സാമൂഹിക പ്രവർത്തകനും ജനപ്രതിനിധിയുമാണെന്നുപറയുന്ന ആൾക്ക് യോജിച്ചതല്ല. പ്രതികളെ കസ്റ്റഡിയിൽതന്നെ വിചാരണ ചെയ്യേണ്ടതുണ്ട്‌. പെരിയ കേസിലെ പ്രതികൾ മൂന്നുവർഷം ജാമ്യംകിട്ടാതെ ജയിലിലായിരുന്നുവെന്നും സ്പെഷൽ പ്രോസിക്യൂട്ടർ ബോധിപ്പിച്ചു. ഹരിദാസൻ വധക്കേസിൽ വിചാരണക്ക് സന്നദ്ധമാണെന്നും സ്പെഷൽ പ്രോസിക്യൂട്ടർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.