തേങ്ങക്ക് വിലയില്ല; കർഷകർ ദുരിതത്തിൽ

കുറ്റ്യാടി: ഉൽപാദനം കൂടിയ സീസണിൽ തേങ്ങക്ക് വിലയില്ലാത്തത് കർഷകരെ ദുരിതത്തിലാഴ്ത്തുന്നു. കഴിഞ്ഞവർഷം കിലോക്ക് 46 രൂപ ലഭിച്ച പൊളിച്ച തേങ്ങക്ക് ഈ വർഷം വൻതോതിൽ വിലയിടിഞ്ഞു. ചൊവ്വാഴ്ച കുറ്റ്യാടി മാർക്കറ്റിൽ 26 രൂപയാണ് വില. കര്‍ഷകരുടെ പ്രധാന ജീവിതോപാധിയായ തേങ്ങ വ്യാപാരികൾക്ക് വേണ്ടാത്ത സ്ഥിതിയാണ്. വിലയിടിവ് കാരണം കർഷകർ തേങ്ങയിടീക്കാന്‍ മടിക്കുന്നു. പറിച്ച് പൊളിച്ച് മാർക്കറ്റിൽ എത്തുമ്പോഴേക്ക് വരവിനേക്കാൾ ചെലവാണ്. ഒരു തെങ്ങിൽ കയറാൻ 35 രൂപവരെയാണ് കൂലി. പൊതിക്കാൻ ഒരു രൂപയും. തെങ്ങിൽ കയറാത്തതിനാൽ തേങ്ങ ഉണങ്ങി വീണ് മഴയിൽ കിളിർക്കുന്നു. തെങ്ങിന് കൊത്തും കിളയും വളമിടലും നടത്തേണ്ട സമയമാണിത്. എന്നാൽ, ആരും പണിയെടുപ്പിക്കുന്നില്ല. ഒരു തെങ്ങ് തടം തുറന്ന് വളമിടാൻ 400 രൂപയോളം വേണമെന്ന് കർഷകർ പറയുന്നു. വെളിച്ചെണ്ണക്ക് കിലോക്ക് നൂറ്റമ്പതായി കുറഞ്ഞു. എന്നാൽ, സൺഫ്ലവർ ഓയിലിന് 190ഉം പാമോയിലിന് 170 രൂപയും വിലയുണ്ട്. കുറ്റ്യാടി മേഖലയിൽനിന്ന് ദിനേന അഞ്ച് ലോഡുവരെ തേങ്ങ തമിഴ്നാട്ടിലേക്ക് കയറ്റിപ്പോയിരുന്നതാണ്. അത് പകുതിയോളമായി കുറഞ്ഞു. ഫോട്ടോ: പൊതിച്ച് കൂട്ടിയിരിക്കുന്ന നാളീകേരം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.