വാഴ്സിറ്റിയുമായി തർക്കം പുതുപ്പള്ളി എസ്.എം.ഇയിലെ പരിശോധനശ്രമം തടഞ്ഞു

കോട്ടയം: സീപാസ് പുതുപ്പള്ളി സ്കൂൾ ഓഫ് മെഡിക്കൽ എജുക്കേഷനിൽ (എസ്.എം.ഇ) പരിശോധന നടത്താനുള്ള മഹാത്മാ ഗാന്ധി സർവകലാശാല അധികാരികളുടെ ശ്രമം അധ്യാപകരും ജീവനക്കാരും ഇടപെട്ട് തടഞ്ഞു. തൊട്ടടുത്ത ഭൂവുടമയുമായുള്ള അതിർത്തി തർക്കത്തിന്‍റെ വിവരങ്ങൾ തിരക്കാനെന്ന പേരിൽ ഇന്‍റർ യൂനിവേഴ്സിറ്റി സെന്‍റർ ഫോർ ബയോ മെഡിക്കൽ റിസർച്ചിൽ എത്തിയ ഉദ്യോഗസ്ഥ സംഘം എസ്.എം.ഇയിൽ പരിശോധനക്കു ശ്രമിക്കുകയായിരുന്നു. എതിർപ്പിനെ തുടർന്ന് പ്രശ്നങ്ങൾ രജിസ്ട്രാറെ അറിയിച്ചു പരിഹാരം കാണൂ എന്നുപറഞ്ഞ് സംഘം മടങ്ങി.

എന്നാൽ, പൊലീസിൽ അറിയിക്കുമെന്ന നിലപാടാണ് ജീവനക്കാർ എടുത്തത്. രണ്ടു വനിതകളടക്കം നാലംഗ സംഘമാണ് പരിശോധനക്ക് എത്തിയത്. നഴ്സിങ്, പാരാ മെഡിക്കൽ കോഴ്സുകൾക്കായി സർവകലാശാല പാട്ടത്തിനു നൽകിയ ഭൂമിയാണെന്നും പാട്ട കാലാവധി കഴിയാറാവുന്നതിനാൽ പുതുക്കാൻ നടപടി സ്വീകരിക്കണമെന്നും കാണിച്ച് സർവകലാശാല അടുത്തിടെ എസ്.എം.ഇക്ക് നോട്ടീസ് നൽകിയിരുന്നു. സർവകലാശാലയും സീപാസും തമ്മിലെ കരാർ പ്രകാരം, ഇരു സ്ഥാപനങ്ങൾക്കുമിടയിൽ ഏതെങ്കിലും വിഷയത്തിൽ തർക്കമുണ്ടായാൽ പരിഹരിക്കേണ്ട ഉത്തരവാദിത്തം സർക്കാറിനാണെന്നും പ്രവേശന നടപടികൾ നടക്കുന്ന സമയത്ത് സർക്കാർ അറിയാതെ സർവകലാശാല ഇത്തരം നടപടികൾ സ്വീകരിക്കുന്നത് ഉചിതമല്ലെന്നുമാണ് എസ്.എം.ഇ അധികൃതരുടെ വാദം.

പുതുപ്പള്ളി പഞ്ചായത്തിലെ തലപ്പാടിയിൽ ഫാർമസി, നഴ്സിങ്, പാരാമെഡിക്കൽ, എം.എൽ.ടി. കോഴ്സുകൾ ആരംഭിക്കുന്നതിനായി പുതുപ്പള്ളി പഞ്ചായത്ത് 1995ലാണ് ഏകദേശം 10 ഏക്കർ സ്ഥലം മഹാത്മാഗാന്ധി സർവകലാശാലക്ക് കൈമാറിയത്. സ്വാശ്രയ രീതിയിൽ ആരംഭിച്ച ഈ സ്ഥാപനങ്ങൾ വിദ്യാർഥികളിൽനിന്ന് ലഭിച്ച ഫീസ് ഉപയോഗിച്ച് മികച്ച അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിച്ചു മുന്നോട്ടുപോകുകയായിരുന്നു.

2017ൽ ആരോഗ്യ സർവകലാശാല നിർദേശത്തിന്‍റെയും എം.ജി സർവകലാശാലയുടെ സ്വാശ്രയ കോളജുകൾ നഷ്ടത്തിലാണെന്ന ധവളപത്രത്തിന്റെയും അടിസ്ഥാനത്തിൽ സർവകലാശാല നേരിട്ട് നടത്തിയിരുന്ന മുഴുവൻ സ്വാശ്രയ കോളജുകളും നിർത്തി. സ്ഥാപനങ്ങളെയും വിദ്യാർഥികളെയും ജീവനക്കാരെയും സംരക്ഷിക്കുന്നതിനായി സംസ്ഥാന സർക്കാർ സീപാസ് രൂപവത്കരിക്കുകയും സർവകലാശാലയുടെ കീഴിലുണ്ടായിരുന്ന മുഴുവൻ സ്വാശ്രയ സ്ഥാപനങ്ങളും അതിലേക്ക് മാറ്റുകയും ചെയ്തു.

ആറു ജില്ലകളിലായി പ്രവർത്തിക്കുന്ന 42ഓളം കോളജുകളും ഏകദേശം 6,000 വിദ്യാർഥികളും എണ്ണൂറോളം അധ്യാപകരും ജീവനക്കാരും ഉൾപ്പെടുന്ന സീപാസ് സ്ഥാപനങ്ങളുടെ പ്രവർത്തനം തടസ്സപ്പെടുത്തുന്ന ഏതു നീക്കത്തെയും ശക്തമായി എതിർക്കുമെന്ന് സെൽഫ് ഫിനാൻസിങ് കോളജ് ടീച്ചേഴ്സ് ആൻഡ് സ്റ്റാഫ് അസോസിയേഷൻ ജനറൽ സെക്രട്ടറി ഡോ. അബ്ദുൽ വഹാബ് പ്രസ്താവനയിൽ പറഞ്ഞു.

Tags:    
News Summary - Dispute with varsity stalls inspection efforts at Puthuppally SME

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.