എലിക്കുളം പഞ്ചായത്തിലെ ഇളങ്ങുളത്ത് പ്രവർത്തനരഹിതമായ വഴിയോര വിശ്രമകേന്ദ്രം

വഴിയോര വിശ്രമകേന്ദ്രം അടഞ്ഞുതന്നെ

ഇളങ്ങുളം: എലിക്കുളം പഞ്ചായത്തിലെ ഇളങ്ങുളം വഴിയോര വിശ്രമകേന്ദ്രം ഒരു വർഷത്തിലേറെയായി അടഞ്ഞ നിലയിൽ. പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയുടെ ഭാഗമായ പാലാ-പൊൻകുന്നം റോഡിലെ ഇളങ്ങുളം ചന്തവളവിലാണ് കാലങ്ങളായി വഴിയോരവിശ്രമകേന്ദ്രം പൂട്ടിയ നിലയിലുള്ളത്. തിരക്കേറിയ പാതയിലെ വാഹനയാത്രികർക്ക് വിശ്രമത്തിനും ശൗചാലയസൗകര്യവും ലക്ഷ്യമിട്ടാണ് സംസ്ഥാന സർക്കാർ ഫണ്ട് ഉപയോഗിച്ച് വഴിയിടം പദ്ധതിയിൽ വിശ്രമകേന്ദ്രം നിർമിച്ചത്. ഹൈവേ നിർമാണഘട്ടത്തിൽ പുറമ്പോക്കായി മാറിയ ഭൂമിയിലാണ് 25 ലക്ഷം രൂപയിലേറെ വിനിയോഗിച്ച് കഫ്ത്തീരിയ സൗകര്യത്തോടെ കെട്ടിടം നിർമിച്ചത്. ഉദ്ഘാടന ശേഷം കരാർ അടിസ്ഥാനത്തിൽ കോഫിബാർ തുടങ്ങുകയും അവരുടെ ചുമതലയിൽ ശൗചാലയം നടത്തുകയുമായിരുന്നു. എന്നാൽ കരാർത്തുകക്കനുസരിച്ച് വരുമാനമില്ലാത്തതിനാൽ നടത്തിപ്പുകാർ പിൻവലിഞ്ഞതോടെ മുൻ ഭരണസമിതിയുടെ കാലത്തുതന്നെ പൂട്ടുവീണു.

പുതിയ ഭരണസമിതി ചുമതലയേറ്റപ്പോൾ വിശ്രമകേന്ദ്രം തുറക്കാൻ പുതിയ കരാർ വിളിച്ചു. ആദ്യം കരാർ കൊണ്ടയാൾ തുറക്കാൻ തയാറായില്ല. പിന്നീട് കരാർ മറ്റൊരാൾ ഏറ്റെടുത്തു. ഇവർ വാടകത്തുക പഞ്ചായത്തിൽ അടക്കുന്നുണ്ടെങ്കിലും കോഫി ഷോപ്പ് നടത്താനോ ശൗചാലയം തുറക്കാനോ തയാറായില്ല. താൽപര്യമുള്ള മറ്റാർക്കെങ്കിലും കൈമാറി തുറക്കാനാണ് ഇപ്പോഴത്തെ ശ്രമം.

കാട് കയറി ഹാപ്പിനെസ് പാർക്ക്

വിശ്രമകേന്ദ്ര വളപ്പിൽ കുട്ടികളുടെ ഉല്ലാസത്തിന് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് വിനോദോപകരണങ്ങൾ സ്ഥാപിച്ച് ഹാപ്പിനെസ് പാർക്കായി നവീകരിച്ചെങ്കിലും പരിപാലനം കൃത്യമായി നടന്നില്ല. അതിനാൽ കാടുവളർന്ന് ഉപകരണങ്ങൾ ഉപയോഗിക്കാനാവാത്ത നിലയിലായി. പിന്നീട് വയോജനക്ഷേമ പദ്ധതിയിലൂടെ ഓപൺ ജിമ്മും സ്ഥാപിച്ചു. ജിമ്മി ലെ ഉപകരണങ്ങൾ പ്രഭാതവ്യായാമത്തിനായി ചിലരെങ്കിലും ഉപയോഗിക്കുന്നുണ്ടെങ്കിലും തറ ടൈൽ പാകി വൃത്തിയാക്കാത്തതിനാൽ കാടുവളരുന്നതുമൂലം ആളുകൾ എത്താൻ മടിക്കുകയാണ്. മുമ്പ് നിറവ് 60 പ്ലസ് എന്ന വയോജനക്കൂട്ടായ്മയുടെ പരിപാടികൾ ഹാപ്പിനെസ് പാർക്കിൽ പതിവായി നടത്തിയിരുന്നു. അടിസ്ഥാനസൗകര്യങ്ങളുടെ അഭാവംമൂലം അത്തരം പരിപാടികൾക്കും വളപ്പ് അനുയോജ്യമല്ലാതായി.

Tags:    
News Summary - The roadside rest area remains closed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.