മനോജ്,വിജയ്,കാശിനാഥൻ,ദീപു
കോയിപ്പുറം/കീഴ്വായ്പുർ: കോയിപ്പുറം പൊലീസിന്റെയും കീഴ്വായ്പുർ പൊലീസിന്റെയും സംയുക്ത അന്വേഷണത്തിൽ നാലു പേരടങ്ങുന്ന കുപ്രസിദ്ധ ബൈക്ക് മോഷണ സംഘത്തെ പിടികൂടി. കോട്ടയം, പത്തനംതിട്ട ജില്ലകളിലായി നിരവധി ബൈക്കുകളും സ്കൂട്ടറുകളും മോഷ്ടിച്ച കേസുകളിലെ പ്രതികളാണ് ഇവർ. മല്ലപ്പള്ളി കീഴ്വായ്പുർ സ്റ്റോർ മുക്ക് ഇന്ദിരാ നിവാസ് വീട്ടിൽ മനോജ് (23), മല്ലപ്പള്ളി കോയിപ്പുറം പാലയിൽ അങ്ങാടിപ്പറമ്പിൽ വിജയ് (27) എന്നിവരെ കോയിപ്പുറം പൊലീസും പുറമറ്റം കവുങ്ങും പ്രയാർ പന്നിക്കുഴി സത്യവിലാസം വീട്ടിൽ കാശിനാഥൻ (20), കോട്ടയം ജില്ലയിൽ പാമ്പാടി പൊന്തൻപുരം കക്കാട്ടുപറമ്പിൽ വീട്ടിൽ ദീപു (20) എന്നിവരെ കീഴ്വായ്പുർ പൊലീസുമാണ് അറസ്റ്റ് ചെയ്തത്. മോഷ്ടിച്ച സ്കൂട്ടറുകളിൽ കറങ്ങിനടന്ന് റോഡരികിലോ വീട്ടുമുറ്റത്തോ പാർക്ക് ചെയ്തിരിക്കുന്ന മുന്തിയ ഇനം ബൈക്കുകൾ, സ്കൂട്ടറുകൾ എന്നിവയുടെ ലോക്ക് പൊട്ടിച്ച് ഓടിച്ചുപോവുകയും ഇവരുടെ ഒളിത്താവളത്തിൽ എത്തിച്ചശേഷം സംഘാംഗങ്ങൾ ചേർന്ന് പൊളിച്ച് പല ആക്രിക്കടകളിലായി വിൽപന നടത്തുകയുമായിരുന്നു ഇവരുടെ രീതി.
കോയിപ്പുറം കുറുങ്ങഴ സ്വദേശി വിനീത് വി. നായരുടെ ബൈക്ക് ഏപ്രിൽ 10ന് രാത്രി മോഷണം പോയതും കറുകച്ചാൽ ശാന്തിപുരം സ്വദേശി അനന്തുവിന്റെ 2 ലക്ഷം രൂപ വിലയുള്ള ബൈക്ക് മല്ലപ്പള്ളിയിൽനിന്ന് മോഷണം പോയതും പൊലീസ് അന്വേഷിച്ചുവരുകയായിരുന്നു. നിരവധി സി.സി.ടി.വി ദൃശ്യങ്ങളും മൊബൈൽ ഫോൺ വിവരങ്ങളും പരിശോധിച്ചതിൽനിന്നാണ് പ്രതികളെ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.
നാല് പ്രതികളെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.