കോട്ടയം: നിറങ്ങൾ വാരിവിതറിയ ഹോളി ആഘോഷത്തിനിടയിൽ സി.എം.എസ് കോളജിലെത്തിയ യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. കെ. ഫ്രാൻസിസ് ജോർജിന് തുറന്ന ജീപ്പിൽ സ്വീകരണമൊരുക്കി വിദ്യാർഥികൾ. സ്ഥാനാർഥിയോടൊപ്പം കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫിന്റെ മകനും പാർട്ടിയുടെ ഉന്നതാധികാര സമിതി അംഗവുമായ അപു ജോൺ ജോസഫും പങ്കുചേർന്നു.
കേരള കോൺഗ്രസ് സ്ഥാപക നേതാവായ കെ.എം. ജോർജിന്റെ മകനായ സ്ഥാനാർഥിക്കുവേണ്ടി പാർട്ടി ചെയർമാനായ പി.ജെ. ജോസഫിന്റെ മകൻ അപു പാട്ട് പാടിയാണ് വിദ്യാർഥികളോട് വോട്ട് അഭ്യർഥന നടത്തിയത്. കെ.എസ്.യു ജില്ല പ്രസിഡന്റ് കെ.എൻ. നൈസാം, സംസ്ഥാന ഭാരവാഹി ജിത്തു ജോസ്, യശ്വന്ത് പി. നായർ, പാർഥിവ് സലിമോൻ, അശ്വിൻ സാബു, ദേവ ദേവ്, മുഹമ്മദ് റിസ്വാൻ എന്നിവർ സ്ഥാനാർഥിയെ അനുഗമിച്ചു.
കോട്ടയം: ലോക്സഭ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി തോമസ് ചാഴികാടന്റെ രണ്ടാംഘട്ട പ്രചാരണം ആവേശകരമായി മുന്നേറുകയാണ്. പരമാവധി വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ടഭ്യർഥിക്കുന്ന തിരക്കിലാണ് സ്ഥാനാർഥി. തിങ്കളാഴ്ച പാലാ നിയോജക മണ്ഡലത്തിലായിരുന്നു സൗഹൃദ സന്ദര്‍ശനം. രാവിലെ 10ന് കൊട്ടാരമറ്റം ബസ്സ്റ്റാന്‍ഡില്‍ നിന്നായിരുന്നു സന്ദര്‍ശനം തുടങ്ങിയത്. കേരള കോണ്‍ഗ്രസ് എം ചെയര്മാന് ജോസ് കെ. മാണി എം.പിയും പാര്‍ട്ടി നേതാക്കളും ഒപ്പമുണ്ടായിരുന്നു.
താലൂക്ക് ആശുപത്രി, പാലായിലെ സ്വകാര്യ ആശുപത്രികള്‍, മഠങ്ങള്‍, ആരാധനാലയങ്ങള്‍ എന്നിവിടങ്ങളിലും സ്ഥാനാർഥി എത്തി. സോഷ്യല്‍ മീഡിയയിലും എല്‍.ഡി.എഫ് പ്രചാരണം ശക്തമാണ്.
കോട്ടയം: എൻ.ഡി.എ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളി അയർകുന്നത്താണ് തിങ്കളാഴ്ച പര്യടനം നടത്തിയത്. രാവിലെ ഒമ്പതിന് മണർകാട് ദേവീക്ഷേത്രത്തിൽ പ്രാർഥനയോടെയായിരുന്നു ആരംഭം. തുടർന്ന് തുരുത്തിപ്പള്ളി കാവ് ദേവീക്ഷേത്രം, മറ്റക്കര മഞ്ഞക്കാവ് ആശ്രമം എന്നിവിടങ്ങളിലെത്തി പ്രാർഥിച്ചു. സേവാഭാരതി ജില്ല പ്രസിഡന്റ് എം.എ. രാജീവുമായി വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി. ളാക്കാട്ടൂർ എൻ.എസ്.എസ് കരയോഗം, മാടപ്പാട് ശാന്തിഗിരി ആശ്രമം, എസ്.എൻ. പുരം ക്ഷേത്രം, ഇടക്കാട്ടുകുന്നുപള്ളി, മണർകാട് ഇല്ലം എന്നിവിടങ്ങൾ സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.