കഴിഞ്ഞദിവസം വടവാതൂർ യാർഡിലുണ്ടായ തീപിടിത്തം അണക്കുന്ന അഗ്നിരക്ഷസേന
'കത്തിപ്പുകഞ്ഞ്' വടവാതൂർ മാലിന്യകേന്ദ്രം
കോട്ടയം: പൂട്ടിയിട്ട് വർഷങ്ങളായെങ്കിലും വടവാതൂർ ഡമ്പിങ് യാർഡിലെ പ്രതിസന്ധിക്ക് ഇതുവരെ പരിഹാരമായില്ല. ടൺകണക്കിന് മാലിന്യമാണ് യാഡിൽ കൂട്ടിയിട്ടിരിക്കുന്നത്. പല ഏജൻസികളും വിവിധ പദ്ധതികളുമായി വന്നുപോകുന്നതല്ലാതെ പിന്നീട് തിരിഞ്ഞുനോക്കിയിട്ടില്ല. യാഡിലെ മാലിന്യത്തിൽ ജൈവമാലിന്യത്തെക്കാൾ ഏറെ പ്ലാസ്റ്റിക് ആണെന്നതാണ് കാരണം. മാലിന്യമെടുക്കാൻ എല്ലാവരും തയാറാണ്. എന്നാൽ, പ്ലാസ്റ്റിക് എന്തുചെയ്യും. യാർഡിൽ അടിക്കടി മാലിന്യത്തിന് തീപിടിക്കുന്നതാണ് ഇപ്പോഴും തുടരുന്ന പ്രതിസന്ധി.
നഗരത്തിന്റെ മാലിന്യംപേറി...
നഗരസഭ പരിധിയിലെ മുഴുവന്‍ മാലിന്യവും സംഭരിച്ച് തള്ളിയിരുന്നത് വിജയപുരം പഞ്ചായത്തിലെ വടവാതൂര്‍ ഡമ്പിങ് യാര്‍ഡിലായിരുന്നു. ഏറെ നാളത്തെ സമരങ്ങള്‍ക്കും നിയമപോരാട്ടങ്ങള്‍ക്കും ഒടുവിൽ 2013 ഡിസംബര്‍ 31നാണ് യാര്‍ഡിന് പൂട്ടുവീണത്. ഏഴര ഏക്കറിൽ പരന്നുകിടക്കുന്ന കേന്ദ്രത്തിൽ ടണ്‍ കണക്കിന് മാലിന്യമാണ് സംസ്കരിക്കാതെ കെട്ടിക്കിടക്കുന്നത്. ഇതുമൂലം ഒട്ടേറെ ആരോഗ്യപ്രശ്നങ്ങൾ പ്രദേശവാസികൾ അനുഭവിക്കുന്നുണ്ട്.
മഴക്കാലത്ത് ഒലിച്ചെത്തുന്ന മലിനജലവും ചീഞ്ഞളിയുന്ന മാലിന്യത്തിെൻറ ദുർഗന്ധവുമാണ് ദുരിതമാകുന്നതെങ്കിൽ വേനലിൽ യാൾഡിലെ തീപിടിത്തമാണ് പ്രശ്നം. മാലിന്യത്തിൽനിന്നുയരുന്ന പുക ദിവസങ്ങളോളം അന്തരീക്ഷത്തിലുണ്ടാകും.
ഗുരുതര പാരിസ്ഥിതിക പ്രശ്നങ്ങള്‍ വേറെ. കഴിഞ്ഞ ഒരുമാസമായി ദിനംപ്രതിയെന്നോണം വടവാതൂരിൽ തീപിടിത്തമുണ്ടാവാറുണ്ട്. അഗ്നിരക്ഷ സേനയെത്തി തീയണച്ചുമടങ്ങും. പിറ്റേദിവസം വീണ്ടും തീ പടരും. 60 വർഷം പഴക്കമുള്ള മാലിന്യമാണ് ഇവിടെയുള്ളത്. ജെ.സി.ബി കൊണ്ട് ഇളക്കിമാറ്റി വെള്ളമൊഴിക്കുകയാണ് തീയണക്കാൻ ചെയ്യുന്നത്.
ഡമ്പിങ് യാര്‍ഡിലെ മാലിന്യം നീക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വടവാതൂര്‍ ഡമ്പിങ് യാര്‍ഡ് വിരുദ്ധ സമരസമിതി ഭാരവാഹികള്‍ നഗരസഭാധികൃതര്‍ക്ക് പലതവണ നിവേദനം നല്‍കിയിരുന്നു. പ്ലാസ്റ്റിക് മാലിന്യം എന്തുചെയ്യണമെന്ന് നഗരസഭക്കും അറിയില്ല.
യാർഡിലെ മാലിന്യം സംസ്കരിച്ച് വളമാക്കി വിൽക്കാനുള്ള പദ്ധതിയുമായി ഹൈദരാബാദ് ആസ്ഥാനമായ രാംകി എനര്‍ജി ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനി എത്തിയിരുന്നു. എന്നാൽ, കമ്പനിയുടെ പ്രവർത്തനം കാര്യക്ഷമമാകാത്തതിനെ തുടർന്ന് അവരെ ഒഴിവാക്കി. അതിനെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കമ്പനിയും നഗരസഭയും നൽകിയ കേസ് ഇപ്പോഴും നടക്കുന്നുണ്ട്.
സംസ്കരണ സംവിധാനമില്ലാതെ നഗരം
നിലവിൽ നഗരസഭയിലെ മാലിന്യം സംസ്കരിക്കുന്നതിന് കൃത്യമായ സംവിധാനമില്ല. നഗരത്തിലെ വിവിധ പോയന്റുകളിൽ കൂട്ടിയിടുകയാണ് ചെയ്യുന്നത്. അവിടെനിന്ന് പ്ലാസ്റ്റിക് മാലിന്യം ശുചിത്വമിഷൻ എടുക്കുമെന്നും ജൈവമാലിന്യം തുമ്പൂർമുഴി മോഡൽ മാലിന്യ സംസ്കരണ കേന്ദ്രത്തിലെത്തിക്കുമെന്നാണ് നഗരസഭ അധികൃതർ പറയുന്നത്. എന്നാൽ, മാലിന്യ പോയന്റുകളിൽ മാലിന്യം ഒഴിഞ്ഞ നേരമില്ല. നഗരത്തിലെമ്പാടും മാലിന്യച്ചാക്കുകൾ വലിച്ചെറിയുന്ന നിലയിലാണ്. അടുത്തിടെയാണ് നാഗമ്പടത്ത് മാലിന്യക്കൂമ്പാരത്തിന് തീപിടിച്ച് വഴിയോര പുസ്തകക്കട കത്തിനശിച്ചത്.
വേണ്ടത് ഉറവിട സംസ്കരണം
വീടുകളിൽ മാലിന്യസംസ്കരണത്തിന് സംവിധാനമൊരുക്കുക എന്നാണ് ഏക പോംവഴി. മാലിന്യ സംസ്കരണ പ്ലാന്റ് ഭാവിയിൽ പ്രായോഗികമാവില്ല. നഗരസഭ മുൻകൈയെടുത്ത് വീടുകളിൽ ഇതിന് സംവിധാനമൊരുക്കുകയാണു വേണ്ടത്. ബക്കറ്റ് കമ്പോസ്റ്റും ബയോഗ്യാസ് പ്ലാന്റുമൊക്കെ സ്ഥാപിക്കാൻ പദ്ധതികളുണ്ടെങ്കിലും എല്ലാം പാതിവഴിയിൽ അവസാനിച്ചു.
സി.പി.എം പ്രകടനം നടത്തി
വടവാതൂർ ഡമ്പിങ് യാർഡിൽനിന്നുയരുന്ന വിഷപ്പുകയിൽനിന്ന് പ്രദേശവാസികളെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം വിജയപുരം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫിസിലേക്ക് പ്രകടനവും ധർണയും നടത്തി.
അയർക്കുന്നം ഏരിയ സെക്രട്ടറി പി.എൻ. ബിനു ഉദ്ഘാടനം ചെയ്തു. മാലിന്യ സംസ്കരണ കേന്ദ്രത്തിൽനിന്നുള്ള വിഷപ്പുക ശ്വസിച്ച് നിരവധിപേർക്കാണ് ആരോഗ്യപ്രശ്നങ്ങളുണ്ടാവുന്നത്. vadavathoorപ്രശ്നത്തിൽ ഇടപെടാൻ പഞ്ചായത്ത് തയാറാവുന്നില്ലെന്ന് ബിനു പറഞ്ഞു. ഉഷ വേണുഗോപാൽ, പി.കെ. ഉണ്ണിക്കുട്ടൻ, ബാബു പി.ജോസഫ് തുടങ്ങിയവരും സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.