പനിച്ചുവിറച്ച് നാട്; വിവിധ തരം പകർച്ചപ്പനികൾ ഗ്രാമ-നഗര ഭേദമെന്യേ പടരുന്നു
ഈരാറ്റുപേട്ട: അന്തരീക്ഷ താപനില ഉയരുന്നതിനൊപ്പം നാടാകെ പലതരം പനികളില്‍ പൊള്ളുന്നു. പകർച്ചപ്പനിയും ഡെങ്കിപ്പനിയും എലിപ്പനിയും ചുകുൻഗുനിയയുമടക്കം ഗ്രാമ-നഗരഭേദമെന്യേ പടരുന്നു. കുട്ടികള്‍ക്കിടയില്‍ തക്കാളിപ്പനിയും വ്യാപകമാണ്. കാലവർഷം ദുർബലമായി വേനല്‍ക്കാലത്തിന് സമാനമായി പെട്ടെന്ന് ചൂട് ഉയരുന്നതും രോഗാവസ്ഥ കൂട്ടുന്നു.
വൈറല്‍ പനി ബാധിച്ചാല്‍ ഒരു ഡോസ് മരുന്നുകൊണ്ട് മാറാത്ത സ്ഥിതിയാണ്. രണ്ടു കോഴ്സ് കഴിഞ്ഞാലും ആരോഗ്യം വീണ്ടെടുക്കാനാവുന്നില്ല. ഒരാഴ്ച കഴിഞ്ഞാലും കിടക്ക വിട്ടെഴുന്നേല്‍ക്കാനാകുന്നില്ല. ക്ഷീണവും ചുമയും മാറാൻ വീണ്ടും സമയമെടുക്കും. വീട്ടിലെ മറ്റുള്ളവരിലേക്ക് രോഗം പെട്ടെന്ന് പടരുകയും ചെയ്യുന്നു. പനി ബാധിച്ച് മാറിയവർക്ക് വീണ്ടും വരുന്ന സംഭവങ്ങളും റിപ്പോർട്ട് ചെയ്യുന്നു.
പനി ബാധിച്ച് ഗവ. ആശുപത്രികളിൽ മാത്രം അടുത്തിടെ ഒ.പിയിൽ ചികിത്സ തേടിയവർ നിരവധി പേരാണ്. സ്വകാര്യ ആശുപത്രികളിലും ദിനം പ്രതി നൂറുകണക്കിന് പേരാണ് ചികിത്സക്കെത്തുന്നത്. ഡെങ്കിപ്പനിയെന്ന് സംശയിച്ചെത്തുന്നവരിൽ മിക്കവർക്കും രോഗം സ്ഥിരീകരിക്കുന്നുണ്ട്. പകർച്ചപ്പനിയുടെ തുടക്കം ജലദോഷമായാണ്. പിന്നീട് തൊണ്ടവേദനയും കഫക്കെട്ടും കൂടി പനി ശക്തമാകുന്നു.
നൂറുകണക്കിന് പേരാണ് ദിനംപ്രതി പനിയും ചുമയുമായി ചികിത്സ തേടുന്നത്. പനി മാറിയാലും ചുമയും കഫക്കെട്ടും പലർക്കും ആഴ്ചകളോളം നീണ്ടുനിൽക്കുന്ന സ്ഥിതിയാണ്. പനിലക്ഷണമുണ്ടെങ്കിൽ എത്രയും പെട്ടെന്ന് ഡോക്ടറുടെ സേവനം തേടണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദേശം. കൃത്യസമയത്ത് ചികിത്സ തേടാത്തതും മുൻകരുതൽ എടുക്കാത്തതും രോഗം വ്യാപിക്കാൻ കാരണമാകും. മലിനജലവുമായും മറ്റും സമ്പർക്കത്തിലുള്ളവർ പനി ലക്ഷണം ഉണ്ടെങ്കിൽ ഉടൻ ചികിത്സ തേടണം. എലിപ്പനിക്കെതിരെയും ജാഗ്രത പുലർത്തണം. ആരോഗ്യപ്രവർത്തകരുടെ നിർദേശാനുസരണം പ്രതിരോധ മരുന്ന് കഴിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.