കോടിമത ബോട്ട് ജെട്ടിയിലെ പോള നീക്കിയപ്പോൾ
കോട്ടയം: മൂന്നുമാസത്തെ കാത്തിരിപ്പിനൊടുവിൽ പോള മറഞ്ഞു. ഇതോടെ, കോടിമതയിൽനിന്ന് അടുത്തദിവസം ബോട്ട് സർവിസ് ആരംഭിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ജലഗതാഗത വകുപ്പ്.പോള നീങ്ങിയെങ്കിലും ചുങ്കത്തുമുപ്പതിൽ വൈദ്യുതിയിൽ പ്രവർത്തിക്കുന്ന പൊക്കുപാലം കേടായതാണ് ഉടൻ സർവിസ് ആരംഭിക്കാൻ തടസ്സം.
ഇത് നന്നാക്കാനുള്ള പ്രവൃത്തി അവസാനഘട്ടത്തിലെത്തി. ഇത് പൂർത്തിയാകുന്നതോടെ ബോട്ട് സർവിസ് പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ശനിയാഴ്ച ജോലികൾ പൂർത്തിയാക്കിയാൽ ഞായറാഴ്ചയോടെ സർവിസ് ആരംഭിക്കുമെന്നും ഇവർ പറഞ്ഞു.
ആലപ്പുഴയിലേക്ക് മൂന്ന് ബോട്ടാണ് കോട്ടയത്തുനിന്ന് സർവിസ് നടത്തുന്നത്. നദിയിൽ പോള നിറഞ്ഞതോടെ ഏപ്രിൽ 16 മുതൽ കോടിമതയിലേക്ക് ബോട്ടുകൾ എത്തിയിരുന്നില്ല. കോടിമത ബോട്ട് ജെട്ടി മുതൽ കാഞ്ഞിരം വെട്ടിക്കാട് മുക്കുവരെയായിരുന്നു പോള നിറഞ്ഞുകിടന്നിരുന്നത്. ഇതോടെ കാഞ്ഞിരത്തുനിന്നായിരുന്നു ബോട്ടുകൾ സർവിസ് നടത്തിയിരുന്നത്. കോടിമത ബോട്ട് നോക്കുകുത്തിയായിരുന്ന സ്ഥിതിയായിരുന്നു.
ബോട്ടിൽ കയറണമെങ്കിൽ യാത്രക്കാർ കാഞ്ഞിരത്ത് എത്തണമായിരുന്നു. സ്കൂൾ തുറന്നിട്ടും പോള നീക്കം ചെയ്ത് ജലപാത പുനഃസ്ഥാപിക്കാൻ നടപടി സ്വീകരിക്കാതിരുന്നത് പ്രതിഷേധത്തിന് കാരണമായി. യാത്രക്കാരുടെ എണ്ണവും കുറഞ്ഞിരുന്നു. പോള ശല്യത്തെ തുടർന്ന് സഞ്ചാരികളും കോടിമതയെ കൈവിട്ടിരുന്നു.
ജലഗതാഗത വകുപ്പിന്റെ വരുമാനത്തെയും ഇത് പ്രതികൂലമായി ബാധിച്ചു. പോള നിറഞ്ഞുകിടക്കുന്നതുമൂലം ബോട്ടുകൾക്ക് കേടുപാടുകളും സംഭവിച്ചിരുന്നു. ഇതിനിടെയാണ് ചുങ്കത്തുമുപ്പത് പാലവും കേടായത്.കഴിഞ്ഞദിവസം നദീപുനർസംയോജന പദ്ധതി ജനകീയ കൂട്ടായ്മ നേതൃത്വത്തിൽ പുഴ തെളിച്ചിരുന്നു. ഇവർ പോള മുഴുവൻ നീക്കിയാണ് പുഴയിലെ ഒഴുക്ക് സുഗമമാക്കിയത്. ഇതോടെയാണ് വീണ്ടും ബോട്ടുകൾ കോടിമതയിലേക്ക് എത്താൻ വഴിതുറന്നത്.
കോടിമതയിൽ പുഴതെളിച്ച ഭാഗം കഴിഞ്ഞദിവസം ഡോ. ടി.എം. തോമസ് ഐസക് സന്ദർശിച്ചു. പദ്ധതി കോഓഡിനേറ്റർ അഡ്വ. കെ. അനിൽകുമാർ, സി.പി.എം കോട്ടയം ഏരിയ സെക്രട്ടറി ബി. ശശികുമാർ, സി.ഐ.ടി.യു കോട്ടയം ഏരിയ സെക്രട്ടറി സുനിൽ തോമസ് എന്നിവർ ഒപ്പമുണ്ടായി. അതിനിടെ, നദീപുനർസംയോജന പദ്ധതി പ്രകാരം നവീകരിച്ച മീനച്ചിലാർ, മീനന്തറയാർ, കൊടൂരാർ എന്നിവയിലൂടെ വിനോദ ബോട്ട് യാത്രക്കും ആലോചനയുണ്ട്. പദ്ധതി ഓണത്തോടനുബന്ധിച്ച് തുടക്കമാകും.മൂന്ന് നദികളിലെയും ടൂറിസം പ്രാധാന്യമുള്ള സ്ഥലങ്ങൾ, ആരാധനാലയങ്ങൾ എന്നിവയെ ബന്ധിപ്പിച്ചായിരിക്കും യാത്ര.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.