പ്രതിമാസം 80 ലക്ഷം വരുമാനം കോട്ടയം: മാലിന്യം പടികടത്തുന്നതിനൊപ്പം വരുമാനത്തിലും നേട്ടങ്ങൾ സ്വന്തമാക്കി ഹരിതകർമസേന. ജില്ലയിലെ 2,51,228 വീടുകളിൽനിന്ന് മാലിന്യം ശേഖരിക്കുന്ന ഇവർക്ക് പ്രതിമാസം 80 ലക്ഷത്തോളം രൂപയാണ് വരുമാനം. മാടപ്പള്ളി, പനച്ചിക്കാട്, അയ്മനം, പുതുപ്പള്ളി, കുറിച്ചി, തൃക്കൊടിത്താനം, വാകത്താനം എന്നീ പഞ്ചായത്തുകളാണ് കൂടുതൽ വരുമാനം നേടിയത്. മണ്ണിൽ അലിഞ്ഞുചേരാത്ത ഖരമാലിന്യം വിറ്റതിലൂടെയാണ് ഇത്രയും തുക നേടാനായത്. 2016ൽ ആരംഭിച്ച കുടുംബശ്രീ അയൽക്കൂട്ട ഗ്രൂപ്പുകളിലൂടെ ആരംഭിച്ച ഹരിതകർമസേന വീടുകളിലും സ്ഥാപനങ്ങളിലും നേരിട്ടെത്തിയാണ് മാലിന്യം ശേഖരിക്കുന്നത്. ഓരോ മാസവും നിശ്ചിത തുക ഈടാക്കിയാണ് പ്ലാസ്റ്റിക് മാലിന്യം ഉൾപ്പെടെയുള്ളവ ശേഖരിക്കുന്നത്. ശേഖരിച്ച മാലിന്യം തരംതിരിച്ച് സൂക്ഷിക്കാനും സംസ്കരിക്കാനും പ്രത്യേക കേന്ദ്രങ്ങളുണ്ട്. തദ്ദേശവകുപ്പ്, ശുചിത്വമിഷൻ, ക്ലീൻ കേരള കമ്പനി, കുടുംബശ്രീ, ഹരിതകേരള മിഷൻ, എം.ജി.എൻ.ആർ.ഇ.ജി.എസ് തുടങ്ങിയവ സംയുക്തമായാണ് സേനയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ആദ്യഘട്ടത്തിൽ സേനയുടെ പ്രവർത്തനം ജില്ലയിൽ മന്ദഗതിയിലായിരുന്നെങ്കിലും ഇപ്പോൾ വലിയ മുന്നേറ്റമാണ് ഇവർ സൃഷ്ടിച്ചിരിക്കുന്നത്. ജില്ലയിലെ 71പഞ്ചായത്തുകളിൽ ഭൂരിഭാഗം പഞ്ചായത്തുകളിലും പകുതിയിലധികം കുടുംബങ്ങളിലേക്കും ഇവരുടെ പ്രവർത്തനം എത്തിക്കഴിഞ്ഞു. ഇത് 100 ശതമാനമാക്കാൻ ലക്ഷ്യമിട്ടാണ് ഇവരുടെ പ്രവർത്തനം. ലക്ഷങ്ങളാണ് ജില്ലയിലെ പല പഞ്ചായത്തുകളിലും ഹരിതകർമസേനയുടെ വരുമാനം. ഇതിനുപുറമേ, ഹരിതസേവാ കേന്ദ്രങ്ങളിലൂടെയും ഇവർ വരുമാനം സൃഷ്ടിക്കുന്നു. ഹരിതകർമ സേന അംഗങ്ങൾക്ക് അധികവരുമാനം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹരിതസേവ കേന്ദ്രങ്ങൾ തുറന്നത്. ഗ്രോ ബാഗ്, പച്ചക്കറി തൈകൾ, ജൈവ വളങ്ങൾ, ചകിരിച്ചോർ, വിത്തുകൾ, ഇനോക്കുലം എന്നിവയും പച്ചക്കറി തോട്ടങ്ങൾ നട്ടുണ്ടാക്കാനുള്ള സേവനങ്ങളും ഹരിതസേവ കേന്ദ്രം വഴി ലഭ്യമാകുന്നത്. മാടപ്പള്ളി ബ്ലോക്ക് പരിധിയിലെ തൃക്കൊടിത്താനം, വാഴപ്പള്ളി, വാകത്താനം, മാടപ്പള്ളി, പായിപ്പാട് പഞ്ചായത്തുകളിലാണ് കേന്ദ്രങ്ങൾ തുറന്നിരിക്കുന്നത്. lead 2
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.