മംഗലത്തുകരി കിഴക്കുപുറത്ത് 170 കുടുംബങ്ങൾ വെള്ളക്കെട്ട് ഭീഷണിയിൽ

വൈക്കം: പാടശേഖരത്തിന് നടുവിലും സമീപത്തുമായി താമസിക്കുന്ന 170ഓളം കുടുംബങ്ങളുടെ വെള്ളക്കെട്ട് ദുരിതത്തിന് പരിഹാരം കാണാൻ അധികൃതർ പദ്ധതി തയാറാക്കണമെന്ന ആവശ്യം ശക്തമായി. തലയാഴം പഞ്ചായത്തിലെ പുന്നപ്പുഴിഭാഗത്തെ മംഗലത്തുകരി കിഴക്കുപുറം പാടശേഖരത്തിന് നടുവിലും സമീപത്തെ കോളനികളിലടക്കം താമസിക്കുന്ന കുടുംബങ്ങളാണ് വർഷങ്ങളായി വെള്ളക്കെട്ട് ദുരിതം പേറുന്നത്. 40 ഏക്കർ വിസ്തൃതിയുള്ള മംഗലത്തുകരി കിഴക്കുപുറം പാടശേഖരത്തിൽ 30 ഏക്കറിലാണ് കൃഷിയുള്ളത്. ശേഷിക്കുന്ന പത്തേക്കറോളം സ്ഥലത്താണ് വീടുകളുള്ളത്. പാടശേഖരത്തിന്​ സമീപത്തെ ഈട്ടാത്തറ ഭാഗത്തുമുതലുള്ള പെയ്ത്തുവെള്ളം ഒഴുകിയെത്തുന്നത് മംഗലത്തുകരി കിഴക്കുപുറം പാടശേഖരത്തിലാണ്. ഈ പാടശേഖരത്തോട് ചേർന്നുള്ള രാജീവ് ഗാന്ധി കോളനിയിൽ 50 കുടുംബങ്ങളും ലക്ഷംവീട് കോളനിയിൽ 25 വീടുകളുമുണ്ട്. മഴക്കാലമായാൽ ഈ വീടുകളിൽ താമസിക്കുന്നവർ വെള്ളക്കെട്ടിനു നടുവിലാണ് കഴിയുന്നത്. പാടശേഖരത്തിന് നടുവിലൂടെ കടന്നുപോകുന്ന റോഡിൽനിന്ന് വീടുവരെ മീറ്ററുകളോളം മുട്ടറ്റം വെള്ളം നീന്തിയാണ് പ്രദേശവാസികൾ വെള്ളത്തിലായ വീട്ടിലെത്തുന്നത്. വയോധികയും ഗൃഹനാഥനും മരണപ്പെട്ടപ്പോൾ വീട് വെള്ളത്തിലായതിനാൽ വയോധികയുടെ മൃതദേഹം മറ്റൊരിടത്ത് കൊണ്ടുപോയാണ് സംസ്കരിച്ചത്. ഗൃഹനാഥന്‍റെ മൃതദേഹം വെള്ളക്കെട്ടിനു നടുവിൽ മണ്ണിട്ടുയർത്തിയ സ്ഥലത്താണ് സംസ്കരിച്ചത്. പ്രദേശവാസികൾ നിരവധി തവണ അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. കൃഷിക്കായി ബ്ലോക്ക്, ജില്ല പഞ്ചായത്തുകളുടെ ധനസഹായത്തോടെ പെട്ടിയും പറയും മോട്ടോർതറയും നിർമിച്ചിട്ടുണ്ട്. പാടശേഖരത്തിലേക്ക്​ വെള്ളമെത്തിക്കുന്ന നാട്ടുതോടിന്​ കുറുകെ വെള്ളംകയറ്റി ഇറക്കാൻ ഷട്ടറുകളോടു കൂടിയ സംവിധാനമൊരുക്കുകയും മോട്ടോർ തറക്ക്​ മുന്നിലെ റോഡിന്​ കുറുകെ വെള്ളമൊഴുകിപ്പോകാൻ കലുങ്കും നിർമിക്കണം. മികച്ച വിളവ് ലഭിക്കുന്ന ഫലഭൂയിഷ്ഠമായ പാടശേഖരത്തിൽ വെള്ളം കയറിയാണ് പലപ്പോഴും കൃഷിനാശമുണ്ടാകുന്നത്. കേരള കർഷക സംഘം വൈക്കം ഏരിയ തലയാഴം മേഖല കമ്മിറ്റി ഭാരവാഹികൾ സ്ഥലം സന്ദർശിച്ചു. വി.എസ്. മജുകുമാർ, രാജേന്ദ്രൻ നായർ, മേഖല കമ്മിറ്റി ഭാരവാഹികളായ എ. ചാക്കോ, എം.യു. കോര, പാടശേഖര ഭാരവാഹികളായ മനോജ് ലൂക്ക്, റോജൻ പട്ടേരി, നടരാജൻ ധൻരാജ്ഭവൻ തുടങ്ങിയവർ നേതൃത്വം നൽകി. പടം: KTL Vellakkett തലയാഴത്തെ വെള്ളക്കെട്ട്​ പ്രശ്നം സന്ദർശിക്കാനെത്തിയ കേരള കർഷക സംഘം വൈക്കം ഏരിയ തലയാഴം മേഖല കമ്മിറ്റി ഭാരവാഹികളോട്​ പ്രദേശവാസികൾ ദുരിതം വിശദീകരിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.