സുധിയുടെ വേര്‍പാട് ജന്മനാടിന് വേദനയായി

രാമപുരം: റഷ്യയില്‍ എം.ബി.ബി.എസ് വിദ്യാര്‍ഥിയായിരുന്ന തെക്കേ നെടുംപുറത്ത് സുധിയുടെ (26) ആകസ്മിക വേര്‍പാടിന്‍റെ ഞെട്ടലിലാണ് ജന്മനാടായ രാമപുരം. സാമ്പത്തികമായി വളരെയധികം പിന്നാക്കം നില്‍ക്കുന്ന കുടുംബത്തില്‍നിന്ന് മെഡിസിന്‍ പഠനത്തിനായി റഷ്യയിലെത്തി പഠനം പൂര്‍ത്തിയാക്കുവാന്‍ ഏതാനും മാസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് മരണം തട്ടിയെടുത്തത്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍റെ ഇടപെടലിനെ തുടര്‍ന്നാണ് റഷ്യയില്‍നിന്ന് പെട്ടെന്നുതന്നെ മൃതദേഹം നാട്ടിലെത്തിക്കുവാന്‍ കഴിഞ്ഞത്. സ്വര്‍ണ പണിക്കാരനാണ് സുധിയുടെ പിതാവ് സാബു. അമ്മ ശോഭ അംഗന്‍വാടിയിലെ ജീവനക്കാരിയാണ്. 20 ലക്ഷം രൂപ ബാങ്ക് വായ്പയെടുത്താണ് വിദേശത്ത് പഠിക്കാന്‍ വിട്ടത്. മറ്റൊരു വരുമാനമാര്‍ഗവുമില്ലാത്ത കുടുംബം ഇതോടെ പ്രതിസന്ധിയിലായിരിക്കുകയാണ്. വന്‍ ജനാവലിയാണ് സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുവാന്‍ വസതിയിലെത്തിയത്. മോന്‍സ് ജോസഫ് എം.എല്‍.എ, മുന്‍ എം.പിമാരായ ഫ്രാന്‍സിസ് ജോര്‍ജ്, പി.സി. തോമസ്, ജില്ല പഞ്ചായത്ത് മെംബര്‍ പി.എം. മാത്യു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ബൈജു ജോണ്‍ പുതിയിടത്തുചാലില്‍ തുടങ്ങിയ നിരവധി പ്രമുഖര്‍ അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.