നിയന്ത്രണം താളംതെറ്റി; വൻ ഗതാഗതക്കുരുക്ക്

കോട്ടയം: രണ്ടാം പിണറായി സര്‍ക്കാറിന്‍റെ ഒന്നാം വാര്‍ഷിക ഉദ്ഘാടനത്തിന്‍റെ ഭാഗമായി ഏർപെടുത്തിയ നിയന്ത്രണം താളം തെറ്റിയതോടെ ഗതാഗതം മണിക്കൂറുകളോളം കുരുക്കിൽ. എം.സി റോഡിലടക്കം വ്യാഴാഴ്ച രാവിലെ അനുഭവപ്പെട്ടത് വൻ കുരുക്കാണ്. പൊലീസ് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയിരുന്നെങ്കിലും രാവിലെയായതിനാൽ കൂട്ടമായി വാഹനങ്ങൾ എത്തിയതോടെ കണക്കുകൂട്ടലുകൾ തെറ്റി. വ്യാഴാഴ്ച കോട്ടയം നഗരത്തിൽ ഗതാഗതനിയന്ത്രണം ഉണ്ടാകുമെന്ന് അറിയിച്ച പൊലീസ് വഴിതിരിച്ചുവിടുന്നതിന്‍റെ വിശദാംശങ്ങളും അറിയിച്ചിരുന്നു. എം.സി.റോഡിൽ ചങ്ങനാശ്ശേരി ഭാഗത്തേക്ക് കിലോമീറ്ററുകളോളം വാഹനങ്ങളുടെ നിര നീണ്ടു. രാവിലെ ഓഫിസിലെത്താനുള്ള ജീവനക്കാരടക്കം ഇതോടെ ദുരിതത്തിലായി. സാധാരണദിവസങ്ങളിൽ പോലും ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന മണിപ്പുഴ, സിമന്‍റ് കവല എന്നിവിടങ്ങളിൽ നിന്ന് വാഹനങ്ങൾ തിരിച്ചുവിട്ടതോടെ കുരുക്ക് സ്തംഭനത്തിലേക്ക് നീങ്ങുകയായിരുന്നു. രാവിലെ പത്തോടെ പള്ളം വരെ വാഹനങ്ങളുടെ നിര രൂപപ്പെട്ടു. സൂപ്പർഫാസ്റ്റടക്കമുള്ള ദീർഘദൂര ബസുകളും കുരുക്കിലായി. ഏറ്റുമാനൂർ, കുമരകം, കഞ്ഞിക്കുഴി, ചുങ്കം, നാഗമ്പടം എന്നിവിടങ്ങളിലും രാവിലെ രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. മെഡിക്കൽ കോളജ് ഭാഗത്തേക്കുള്ള യാത്രക്കാരും വലഞ്ഞു. ടൗണിലേക്ക് വാഹനങ്ങൾ എത്താത്തതിനാൽ നഗരത്തിൽ വലിയ തിരക്ക് അനുഭവപ്പെട്ടില്ലെങ്കിലും നഗരപ്രാന്തങ്ങളെല്ലാം നിശ്ചലമായി. എന്നാൽ, സാംസ്കാരിക ഘോഷയാത്ര ആംഭിച്ചതോടെ ചെറുവാഹനങ്ങൾ കടക്കാൻ കഴിയാത്തവിധം നഗരം നിശ്ചലമായി. കുടുംബശ്രീ അംഗങ്ങളടക്കം വൻ ജനാവലിയായിരുന്നു ഘോഷയാത്രയുടെ ഭാഗമായത്. ഹരിശ്ചന്ദ്രൻ അനുസ്മരണം കോട്ടയം: ഡി.സി.സി മുൻ ജനറൽ സെക്രട്ടറിയും കോട്ടയം നഗരസഭ മുൻ സ്ഥിരം സമിതി അധ്യക്ഷനുമായ അഡ്വ. എൻ.എസ്‌. ഹരിശ്ചന്ദ്രൻ അനുസ്മരണം മേയ് ആറിന് നടക്കും. സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ വൈകീട്ട് ആറിന് കോട്ടയം പബ്ലിക് ലൈബ്രറി അങ്കണത്തിൽ 'ഹരിചന്ദനം' പേരിലാണ് സമ്മേളനം. വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും സാമൂഹിക സാംസ്‌കാരിക നായകരും സമ്മേളനത്തിൽ പങ്കെടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.