ബാലമിത്ര; അംഗൻവാടി കുട്ടികള്‍ക്കായി കുഷ്ഠരോഗ നിര്‍ണയ പരിപാടി

പത്തനംതിട്ട: കുഷ്ഠരോഗ നിര്‍മാര്‍ജന ഭാഗമായി ആരോഗ്യവകുപ്പ് ബാലമിത്ര എന്ന പേരില്‍ അംഗൻവാടി കുട്ടികള്‍ക്കായുള്ള കുഷ്ഠരോഗ നിര്‍ണയ പരിപാടി ആരംഭിക്കുന്നതായി മന്ത്രി വീണ ജോര്‍ജ്. കുഷ്ഠരോഗ നിര്‍മാര്‍ജന പരിപാടിയിലൂടെ കഴിഞ്ഞ വര്‍ഷം 311 മുതിര്‍ന്നവരെയാണ് പുതുതായി കണ്ടെത്തി ചികിത്സിച്ചത്. കുട്ടികളിലെ കുഷ്ഠരോഗ ബാധിതരുടെ എണ്ണം കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളില്‍ 49, 60, 52, 9, 17 എന്നിങ്ങനെയായിരുന്നു. ഇത് ശരാശരി 7.2, 9.4, 8.5, 7.7, 2.8 ആണ്. സുസ്ഥിര വികസന ലക്ഷ്യം കൈവരിക്കുന്നതിന് കുട്ടികളിലെ കുഷ്ഠരോഗ ബാധിതരുടെ എണ്ണം ദശലക്ഷത്തിന് 1.2ല്‍നിന്ന് 0.6ന് താഴെയായി കുറച്ചുകൊണ്ടു വരേണ്ടതുണ്ട്. കൂടാതെ, കുഷ്ഠരോഗം മൂലം കുട്ടികളില്‍ അംഗവൈകല്യം ഉണ്ടാകുന്നവരുടെ എണ്ണം പൂജ്യം ആയി നിലനിര്‍ത്തേണ്ടതുമുണ്ട്. ഈയൊരു ലക്ഷ്യം കൈവരിക്കുന്നതിന് വേണ്ടിയാണ് ബാലമിത്ര ആവിഷ്‌കരിച്ചിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. കുട്ടികളിലെ കുഷ്ഠരോഗബാധ പ്രാരംഭത്തിലേ കണ്ടുപിടിക്കേണ്ടതുണ്ട്. ഇതിലൂടെ അംഗവൈകല്യം ഒഴിവാക്കാനാകും. പരിപാടിയുടെ ഭാഗമായി ജില്ല ലെപ്രസി ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ അംഗൻവാടി വര്‍ക്കര്‍മാര്‍ക്ക് കുഷ്ഠരോഗത്തെക്കുറിച്ച് പരിശീലനവും ബോധവത്കരണവും നല്‍കും. രോഗ ലക്ഷണങ്ങളുള്ള കുട്ടികളുടെ വീടുകളില്‍ ആരോഗ്യ പ്രവര്‍ത്തകരെത്തി പരിശോധിച്ച് തുടര്‍ന്നുള്ള രോഗനിര്‍ണയവും ചികിത്സയും ഉറപ്പുവരുത്തുന്നു. ബാലമിത്രയുടെ സംസ്ഥാനതല ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് പത്തനംതിട്ട നാരങ്ങാനം 22ാം നമ്പര്‍ അംഗൻവാടിയില്‍ മന്ത്രി നിര്‍വഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.