വിനോദസഞ്ചാര മേഖലയില്‍ കുതിച്ചുചാട്ടത്തിനൊരുങ്ങി മറവന്‍തുരുത്ത്

വൈക്കം: ഉത്തരവാദിത്ത ടൂറിസം മിഷന്‍ മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്തുമായി ചേര്‍ന്ന് നടപ്പാക്കുന്ന സ്ട്രീറ്റ് പദ്ധതിയുടെ ടൂറിസം ഡയറക്ടറിയുടെ പ്രകാശനവും പരിശീലനങ്ങളുടെ ഉദ്ഘാടനവും അഞ്ചിന് വൈകീട്ട് മൂന്നിന് മന്ത്രി വി.എന്‍. വാസവന്‍ നിര്‍വഹിക്കും. കുലശേഖരമംഗലം മാറ്റപ്പറമ്പ് എൻ.ഐ.എം യു.പി സ്‌കൂള്‍ ഹാളില്‍ നടക്കുന്ന സമ്മേളനത്തില്‍ സി.കെ. ആശ എം.എൽ.എ അധ്യക്ഷതവഹിക്കും. തോമസ് ചാഴികാടന്‍ എം.പി മുഖ്യപ്രഭാഷണം നടത്തും. നാടിന്‍റെ തനിമ സഞ്ചാരികള്‍ക്ക് പകര്‍ന്നുനല്‍കുന്ന പുതിയ ടൂറിസം സംസ്‌കാരത്തിലേക്ക് നാടിനെ കൈപിടിച്ച് ഉയര്‍ത്തുകയാണ് സ്ട്രീറ്റ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ഉത്തരവാദിത്ത ടൂറിസം സംസ്ഥാന മിഷന്‍ കോഓഡിനേറ്റര്‍ കെ. രൂപേഷ്കുമാര്‍ പറഞ്ഞു. പദ്ധതിയുടെ ഭാഗമായി മൂന്നുകിലോമീറ്റര്‍ ദൂരമുള്ള അരിവാള്‍ തോട് പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ വൃത്തിയാക്കി. മറവന്‍തുരുത്തിലെ മുഴുവന്‍ കനാലുകളും പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ ആഴംകൂട്ടി ടൂര്‍ പാക്കേജുകള്‍ ആരംഭിക്കും. തീയാട്ട്, ഗരുഡന്‍ തൂക്കം, സര്‍പ്പം തുള്ളല്‍, ആറ്റുവേല, കുംഭകുടം തുടങ്ങി വ്യത്യസ്ത രൂപത്തിലുള്ള ഉത്സവങ്ങളും അനുഷ്ഠാനങ്ങളും പ്രമേയമാകുന്ന കള്‍ച്ചറല്‍ എക്സ്പീരിയന്‍സ് പാക്കേജുകളും രുചി വൈവിധ്യം ആസ്വദിക്കാനാകുന്ന ഫുഡ് സ്ട്രീറ്റും ഉടന്‍ നിലവില്‍വരും. ഹോം സ്റ്റേ, ഫാം ടൂറിസം, കരകൗശല വസ്തുക്കളുടെ നിര്‍മാണം, പായ കൊണ്ടുള്ള മൂല്യവര്‍ധിത ഉല്‍പന്നങ്ങളുടെ നിര്‍മാണം എന്നിങ്ങനെ വിവിധ മേഖലയില്‍ 1000 പേര്‍ക്ക് തൊഴില്‍പരിശീലനം നല്‍കും. കനാല്‍, ബാക്ക് വാട്ടര്‍, റിവര്‍ എന്നിങ്ങനെ മൂന്നുതരം സ്ട്രീറ്റുകള്‍ ഉടന്‍ നിലവില്‍ വരും. പദ്ധതി മറവന്‍തുരുത്തിന്‍റെ വിനോദസഞ്ചാര മേഖലയില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴി വെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാർത്തസമ്മേളനത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.ബി രമ, ഉത്തരവാദിത്ത ടൂറിസം മിഷന്‍ സംസ്ഥാന കോഓഡിനേറ്റര്‍ കെ. രൂപേഷ് കുമാര്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് വി.ടി പ്രതാപന്‍, ടൂറിസം വികസന സമിതി കണ്‍വീനര്‍ ടി.കെ സുവര്‍ണന്‍, കെ.ജി വിജയന്‍, രാജേന്ദ്രപ്രസാദ് എന്നിവര്‍ പങ്കെടുത്തു. ചിത്രം: KTL Thodu ഉത്തരവാദിത്ത ടൂറിസം മിഷന്‍ മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്തുമായി ചേര്‍ന്ന് നടപ്പാക്കുന്ന സ്ട്രീറ്റ് പദ്ധതിയുടെ ഭാഗമായി ജനകീയ പങ്കാളിത്തത്തോടെ വൃത്തിയാക്കിയ അരിവാള്‍ തോട്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.