സ്വപ്‌നങ്ങള്‍ ബാക്കിയാക്കി ഇസ്മയില്‍ യാത്രയായി

ചങ്ങനാശ്ശേരി: സ്വന്തംവീട് സഹോദരങ്ങളുടെ പഠനം, മാതാപിതാക്കളുടെ സംരക്ഷണം- സ്വപ്‌നങ്ങളേറെയായിരുന്നു ഇസ്മയിലിന്. അതിനായി കഷ്ടപ്പെടുന്നതിന് ഒരു മടിയുമില്ലായിരുന്നു. എന്നാല്‍, വിധിയൊരുക്കിയത് മറ്റൊന്നായിരുന്നു. എം.സി റോഡില്‍ മൂവാറ്റുപുഴ ഈസ്റ്റ് മാറാടി പള്ളിപ്പടിയില്‍വെച്ച് ബുധനാഴ്ച പുലര്‍ച്ച 3.30ന് ചങ്ങനാശ്ശേരി ആരമലക്കുന്ന് പുതുപ്പറമ്പില്‍ പി.എ. നജീബിന്‍റെ മകന്‍ മുഹമ്മദ് ഇസ്മയില്‍ ഓടിച്ചിരുന്ന കാറും നാഷനല്‍ പെര്‍മിറ്റ് ലോറിയും തമ്മില്‍ ഇടിച്ചുണ്ടായ അപകടം എല്ലാ സ്വപ്‌നങ്ങള്‍ക്കുമേലും കരിനിഴല്‍ വീഴ്ത്തി. ചങ്ങനാശ്ശേരി നഗരസഭ മുന്‍ കൗണ്‍സിലറും സുഹൃത്തുമായ അനില്‍കുമാറുമൊത്ത് അനിലിന്‍റെ സഹോദരി ഭര്‍ത്താവായ ദാമോദരനെ എയര്‍പോര്‍ട്ടില്‍നിന്ന്​ കൂട്ടിക്കൊണ്ടുവരവെയാണ് അപകടം ഇസ്മയിലിന്‍റെ ജീവനെടുത്തത്. മാര്‍ച്ച് അവസാനത്തോടെ മള്‍ട്ടായിലേക്ക് പോകുന്നതിനുള്ള തയാറെടുപ്പിലായിരുന്നു ഇസ്മയില്‍. ജോലിക്ക് ആവശ്യമായ പേപ്പര്‍ ജോലികളും മറ്റും പൂര്‍ത്തീകരിച്ചു. ബി.കോം ബിരുദധാരിയായിരുന്നു. വിദേശത്ത് ജോലിക്കുപോകുന്നതിന്​ മുമ്പായി കുടുംബത്തെ സഹായിക്കാൻ സുഹൃത്തിന്‍റെ മൊബൈല്‍ കടയില്‍ ജോലി നോക്കിവരുകയായിരുന്നു. വിപുലമായ സുഹൃത്ബന്ധത്തിനുടമയായിരുന്നു ഇസ്മയില്‍. ചങ്ങനാശ്ശേരി കാവാലം ബസാറിലെ മൊബൈല്‍ ഷോപ്പുകളില്‍ മൊബൈല്‍ വാങ്ങാനെത്തുന്നവരെ സ്വാധീനിച്ച് താന്‍ ജോലിചെയ്യുന്ന കടയിലേക്ക് എത്തിച്ച് വില്‍പന നടത്തുന്നതില്‍ ശ്രദ്ധാലുവായിരുന്നുവെന്ന് കട ഉടമയും സുഹൃത്തുകളും പറഞ്ഞു. വിദേശത്തെ ജോലിയെന്നത് ഇസ്മയിലിന്‍റെ വലിയ സ്വപ്നമായിരുന്നു. വാടകവീട്ടില്‍ കഴിഞ്ഞിരുന്ന കുടുംബത്തിന് സ്വന്തമായി കിടപ്പാടം എന്ന സ്വപ്‌നവും ബാക്കിയാക്കി നാടിനും വീടിനും സുഹൃത്തുക്കള്‍ക്കും തീരാദുഃഖമായിട്ടാണ് ഇസ്മയില്‍ യാത്രയായത്. അഞ്ചുവര്‍ഷത്തിനുശേഷം ഭർത്താവിനെ കണ്ടു; അപകടം ജീവനെടുത്തു ചങ്ങനാശ്ശേരി: അഞ്ചുവര്‍ഷത്തിനു ശേഷം വിദേശത്തുനിന്ന്​ എത്തിയ ഭര്‍ത്താവിനെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍നിന്ന്​ കൂട്ടിക്കൊണ്ടു വരവെയാണ് ചങ്ങനാശ്ശേരി പെരുന്ന തോപ്പില്‍ വീട്ടില്‍ ശ്യാമളയെ (60) അപകടം തട്ടിയെടുത്തത്. ഖത്തറില്‍ ഡ്രൈവറായ ശ്യാമളയുടെ ഭര്‍ത്താവ് സാധാരണ വീട്ടിലേക്ക് വരുമ്പോള്‍ എയര്‍പോര്‍ട്ടില്‍നിന്ന്​ ടാക്സി പിടിച്ചാണ് വരാറുള്ളത്. എന്നാല്‍, ഇപ്രാവശ്യം സഹോദരന്‍ അനില്‍കുമാറിനൊപ്പം ഭര്‍ത്താവിനെ കൂട്ടിക്കൊണ്ടുവരാന്‍ ശ്യാമളയും പോകുകയായിരുന്നു. ചങ്ങനാശ്ശേരി തിരുമല ഉമാമഹേശ്വര ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തില്‍ പങ്കെടുത്തശേഷം രാത്രി 11 മണിയോടെയാണ് ഇവര്‍ നെടുമ്പാശ്ശേരിക്ക് കാറില്‍ പോയത്. വിമാനത്താവളത്തില്‍നിന്ന്​ ഭര്‍ത്താവിനെയും കൂട്ടി സന്തോഷത്തോടെ വീട്ടിലേക്ക് മടങ്ങിയത് അപകടത്തിലേക്കാണെന്ന് അറിഞ്ഞിരുന്നില്ല. ശ്യമളയുടെ ഭര്‍ത്താവ് ദാമോദരനും ശ്യാമളയുടെ സഹോദരന്‍ അനില്‍കുമാറും ഗുരുതര പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുവൈത്തിലുള്ള മകന്‍ ദീപക്കിന്‍റെ വിവാഹം നടത്തണമെന്ന തീരുമാനത്തിലാണ് ദാമോദരന്‍ നാട്ടിലെത്തിയത്. നാടിനും വീടിനും തീരാനൊമ്പരമായി ശ്യാമളയുടെ വേര്‍പാട്. കുടുംബത്തെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ നാട്ടുകാരും സുഹൃത്തുക്കളും ബന്ധുക്കളും ബുദ്ധിമുട്ടുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.