കലിപൂണ്ട് കൊമ്പൻ കൺമുന്നിൽ; ജീവൻ കൈയിലെടുത്ത് അമ്പതോളം പേർ ബസിൽ

corrected file മൂന്നാർ: കലിപൂണ്ട ഒറ്റയാൻ കൺമുന്നിൽ ബസിന്‍റെ ചില്ല് തകർക്കുമ്പോൾ ജീവൻ കൈയിലെടുത്ത് 52 പേർ. അർധരാത്രി വനത്തിനുള്ളിൽവെച്ച് ആനയുടെ ആക്രമണത്തിനിരയായതിന്‍റെ ഭീതിയിലാണ് മൂന്നാർ കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ജീവനക്കാരും യാത്രക്കാരും. തമിഴ്നാട്ടിൽനിന്ന് മൂന്നാറിലേക്ക് വരുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസിന്‍റെ ചില്ലും ഗ്രില്ലുമാണ് ഒറ്റയാൻ തകർത്തത്. ശനിയാഴ്ച പുലർച്ച ഒരുമണിക്ക് 50 യാത്രക്കാരുമായി തേനിയിൽനിന്ന് പുറപ്പെട്ട ബസ് രണ്ടേകാലിന് തോണ്ടിമലയിൽ എത്തിയപ്പോഴായിരുന്നു അപ്രതീക്ഷിതമായി കാട്ടാനയുടെ ആക്രമണം. കാട്ടിൽനിന്ന് റോഡിലേക്ക് കയറിയ ആന ബസ് കടത്തിവിടാതെ കുറുകെ നിന്നു. സാധാരണ ആനകൾ വഴിയിൽ ഉണ്ടാകാറുണ്ടെങ്കിലും ബസുകളെ ആക്രമിക്കാറില്ല. എന്നാൽ, ബസിന് മുന്നിൽ എത്തിയ ആന പെട്ടെന്ന് പ്രകോപിതനായതോടെ ബസ് ജീവനക്കാരും യാത്രക്കാരും ഭയന്നു. ബസിന്‍റെ മുന്നിലെ ഗ്രില്ലിൽ ആന കൊമ്പുകൊണ്ട് തട്ടിയതോടെ യാത്രക്കാർ ഉച്ചത്തിൽ നിലവിളിച്ചു. ഇതോടെ ആന കൂടുതൽ അക്രമകാരിയായി. തലയുയർത്തി ഇടതുവശത്തെ ചില്ല് കുത്തിത്തകർത്തു. അരമണിക്കൂറോളം അവിടെത്തന്നെ നിലയുറപ്പിച്ച ആന സ്വയം പിന്തിരിഞ്ഞതോടെയാണ് യാത്ര തുടരാനായത്. ഡ്രൈവർ സതീഷ് കുമാറിന്‍റെയും കണ്ടക്ടർ ദേവേന്ദ്രൻ ഗോപാലന്‍റെയും മനസ്സാന്നിധ്യമാണ് തുണയായതെന്ന് യാത്രക്കാർ പറഞ്ഞു. തന്‍റെ 23 വർഷത്തെ മൂന്നാറിലെ സർവിസിനിടയിൽ ആദ്യമായാണ് ആന ബസിനെ ആക്രമിക്കുന്നതെന്ന് മൂന്നാർ ഡിപ്പോ ഇൻ-ചാർജ് സേവി ജോർജ് പറഞ്ഞു. 8000 രൂപയുടെ നഷ്ടം ബസിനുണ്ടായതായും അദ്ദേഹം പറഞ്ഞു.  TDG KSRTC BUS കൊമ്പൻ തകർത്ത ബസ് മൂന്നാർ ഡിപ്പോയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.