കുപ്പക്കയത്തും പുലിഭീതി; സ്ഥിരീകരിക്കാതെ വനം വകുപ്പ്

മുണ്ടക്കയം ഈസ്റ്റ്: ചെന്നാപ്പാറയ്ക്ക് പിന്നാലെ കുപ്പക്കയത്തും പുലിയെത്തിയെന്ന് സംശയം. എന്നാൽ, വനംവകുപ്പ് ഇത് സ്ഥിരീകരിച്ചിട്ടില്ല. നേരത്തെ പുലിയെക്കണ്ട പെരുവന്താനം പഞ്ചായത്തിലെ ടി.ആർ ആൻഡ് ടി കമ്പനി തോട്ടത്തിലെ ചെന്നാപ്പാറ ഭാഗത്തുനിന്ന് ഒന്നര കിലോമീറ്റർ അകലെ കുപ്പക്കയത്ത് പുലിയെത്തിയെന്നാണ് നാട്ടുകാർ പറയുന്നത്. കുപ്പക്കയം സ്വദേശിയാണ് പുലിയെ കണ്ടതായി പറയുന്നത്. കാൽപാട് പുലിയുടേതാണെന്ന് നാട്ടുകാരും പറയുന്നു. ഞായറാഴ്ച വനംവകുപ്പ് കുപ്പക്കയത്ത് കാമറ സ്ഥാപിച്ചു. ഇവിടെ പുലിയുടേതെന്ന് കരുതുന്ന കാൽപാടുകൾ കണ്ടതിനെത്തുടർന്ന് വനപാലകർ പരിശോധന നടത്തി. കാൽപാട് പുലിയുടേതെന്ന് നാട്ടുകാർ പറയുന്നു. പുലിസാന്നിധ്യമുണ്ടന്ന് പറയുന്ന സ്ഥലങ്ങളിലെല്ലാം കാമറ സ്ഥാപിച്ചെങ്കിലും ഇതുവരെ ദൃശ്യങ്ങൾ ലഭിച്ചിട്ടില്ല. നാല് കാമറകളാണ് മേഖലയിൽ സ്ഥാപിച്ചിരിക്കുന്നത്. തേക്കടിയടക്കമുള്ള പ്രദേശങ്ങളിൽനിന്ന് കൂടുതൽ കാമറകൾ എത്തിച്ച് വിവിധ മേഖലകളിൽ സ്ഥാപിക്കാനാണ് വനം വകുപ്പിന്‍റെ തീരുമാനം. തൊഴിലാളികൾ പുലിയെ കണ്ടത് വനംവകുപ്പ് നിഷേധിക്കുന്നില്ല. പക്ഷേ പുലിയോട് സാമ്യമുള്ള പൂച്ചപ്പുലിയാണോ ഇത് എന്നതാണ് വനം വകുപ്പിന്‍റെ സംശയം. ശബരിമല വനത്തിൽനിന്ന് കാടിറങ്ങിയ പുലിയെ മൂന്നാഴ്ച മുമ്പാണ് ടാപ്പിങ് തൊഴിലാളിയായ ചെന്നാപ്പാറ മുകൾഭാഗത്ത് ഓംകാരത്തിൽ മോഹനൻ കണ്ടത്. തൊട്ടടുത്ത ദിവസം എസ്റ്റേറ്റ് ഫീൽഡ് ഓഫിസർ എം.എസ്. റെജിയുടെ ക്വാർട്ടേഴ്സിന്‍റെ സിറ്റൗട്ടിൽ എത്തിയ പുലി വളർത്തുനായെ ഉപദ്രവിച്ചിരുന്നു. ശബ്ദം കേട്ട് വീടിന്‍റെ വാതിൽ തുറന്ന റെജി പുലി ഓടിപ്പോകുന്നതാണ് കണ്ടത്. രണ്ടുദിവസം മുമ്പ് കുപ്പക്കയം സ്വദേശി വേണു എസ്റ്റേറ്റിലെ ജോലിക്കിടയിൽ രണ്ട് പുലികളെ കണ്ടതായി പറയുന്നു. ഈ മേഖലയിൽനിന്ന് നിരവധി വളർത്തുനായ്ക്കളെയും പശുക്കളെയും കാണാതായിട്ടുണ്ട്. പകൽ സമയത്തും പുറത്തിറങ്ങാൻ ഭയക്കുകയാണ് നാട്ടുകാർ. KTG WBL PULl IN Estate ചെന്നാപ്പാറയിൽ കണ്ട പുലിയുടേതെന്ന് കരുതുന്ന കാൽപാടുകൾ വനപാലകർ പരിശോധിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.