ഓണത്തിന് മുന്നോടിയായി വലിയതോതിൽ അന്വേഷണം എത്തുന്നു കോട്ടയം: പ്രളയത്തിൽ ഉലഞ്ഞ ഹൗസ് ബോട്ട് മേഖല ഓണക്കാത്തിരിപ്പിൽ. നീണ്ട ഇടവേളക്കുശേഷം ഹൗസ് ബോട്ട് മേഖല സജീവമാകുന്നതിനിടെയാണ്, കഴിഞ്ഞദിവസങ്ങളിലെ പേമാരിയും വെള്ളപ്പൊക്കവും. ഇതോടെ ഹൗസ് ബോട്ടുകളുടെ ബുക്കിങ്ങുകളെല്ലാം റദ്ദായി. വെള്ളം കുറഞ്ഞെങ്കിലും കാര്യമായി സഞ്ചാരികളൊന്നും വീണ്ടും എത്തിത്തുടങ്ങിയിട്ടില്ല. കുമരകത്ത് 110ഓളം ഹൗസ് ബോട്ടുകളുണ്ട്. ഇതില്‍ ചിലത് മാത്രമാണ് കഴിഞ്ഞ ദിവസങ്ങളില്‍ കായല്‍യാത്ര നടത്തിയത്. ബോട്ടുകൾക്കൊപ്പം ഹോട്ടലുകൾക്കും റിസോര്‍ട്ടുകൾക്കും വെള്ളപ്പൊക്കം തിരിച്ചടിയായിരുന്നു. പേരിനു മാത്രമാണ് ഇപ്പോൾ ഇവിടേക്ക് സഞ്ചാരികൾ എത്തുന്നത്. ഓണത്തോടുബന്ധിച്ച ബുക്കിങ്ങുകളിലാണ് ഇവരുടെ കാത്തിരിപ്പ്. ഓണത്തിന് മുന്നോടിയായി വലിയതോതിൽ അന്വേഷണങ്ങൾ എത്തുന്നുണ്ട്. മികച്ച കാലാവസ്ഥയാണെങ്കിൽ മെച്ചമെന്നാണ് ബോട്ട് ഉടമകളും ജീവനക്കാരും പറയുന്നത്. നിയന്ത്രണങ്ങളില്ലാത്തതിനാൽ ഓണക്കാലത്ത് ധാരാളം സഞ്ചാരികൾ എത്തുമെന്നാണ് ഇവരുടെ കണക്കുകൂട്ടൽ. കോവിഡിനെ തുടർന്ന് കഴിഞ്ഞ രണ്ട് ഓണക്കാലങ്ങൾ വിനോദസഞ്ചാര മേഖലക്ക് നിരാശയുടേതായിരുന്നു. ഇത്തവണ ഓണക്കാലത്ത് കുമരകം അടക്കം വിനോദസഞ്ചാര മേഖലകളിൽ വൻ ഉണർവാണ് പ്രതീക്ഷിക്കുന്നതെന്ന് ടൂറിസം വകുപ്പ് അധികൃതരും പറയുന്നു. ആഭ്യന്തര സഞ്ചാരികളുടെ തിരക്കാണ് എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലും പ്രതീക്ഷിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങൾ നീക്കിയിട്ടും ചുരുക്കം വിദേശ വിനോദസഞ്ചാരികള്‍ മാത്രമാണ് കുമരകമടക്കം സ്ഥലങ്ങളിലേക്ക് എത്തുന്നത്. ആഭ്യന്തര വിനോദ സഞ്ചാരികളാണ് ഇപ്പോൾ മേഖലയെ സജീവമാക്കുന്നത്. അന്തർസംസ്ഥാനങ്ങളില്‍നിന്ന് കൂടുതലായി സഞ്ചാരികൾ എത്തുന്നുണ്ട്. ദീപാവലി അവധിക്കാലത്താകും ഇവരുടെ ഒഴുക്ക് വർധിക്കുക. ഓണക്കാലത്ത് മലയാളികളായ സഞ്ചാരികളാകും കൂടുതൽ എത്തുകയെന്നും ബോട്ടുടമകൾ പറയുന്നു. എന്നാൽ, മലയാളികളിൽ ഭൂരിഭാഗവും കായല്‍യാത്ര നടത്തി അന്നുതന്നെ മടങ്ങുന്നതാണ് പതിവ്. വാഗമൺ അടക്കം വിനോദസഞ്ചാര കേന്ദ്രങ്ങളും പ്രതിസന്ധിയിലാണ്. പ്രകൃതിക്ഷോഭങ്ങള്‍ മൂലം ആഭ്യന്തര സഞ്ചാരികളുടെ വരവ് നിലച്ചതാണ് രംഗത്തെ പ്രതിസന്ധിയിലാക്കുന്നത്. ഇവരും ഓണക്കാലത്തെയാണ് പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.