മെഡിക്കൽ കോളജിൽനിന്ന് ചാടിപ്പോയ പേവിഷബാധ സ്ഥിരീകരിച്ചയാളെ പിടികൂടി

ഗാന്ധിനഗർ: പേവിഷബാധ സ്ഥിരീകരിച്ച് മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുന്ന അന്തർ സംസ്ഥാന തൊഴിലാളികളെ പൊലീസ് സാഹസികമായി പിടികൂടി മെഡിക്കൽ കോളജിൽ എത്തിച്ചു. ബുധനാഴ്ച അർധരാത്രിയോടെയാണ് അസം സ്വദേശി ജീവൻ ബറുവയും (39) മൂന്ന് സുഹൃത്തുക്കളും മെഡിക്കൽ കോളജിൽനിന്ന് ചാടിപ്പോയത്. പിന്നീട് വ്യാഴാഴ്ച രാവിലെ 6.30ന് കുടമാളൂരിൽനിന്നാണ് ഇവരെ പൊലീസ് പിടികൂടിയത്. മുമ്പ് നായുടെ കടിയേറ്റ ജീവൻ ബറുവയെ ജില്ല ആശുപത്രിയിൽനിന്ന് വിദഗ്ധചികിത്സക്ക് കോട്ടയം മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യുകയും രാത്രി 10ന് എത്തിയ ബറുവയെ സാംക്രമികരോഗ വിഭാഗത്തിലെ ഡോക്ടർമാർ വിദഗ്ധ പരിശോധനക്ക് വിധേയമാക്കിയിരുന്നു. തുടർന്നാണ് ഇയാൾക്ക് പേവിഷബാധ സ്ഥിരീകരിച്ചത്. ഇതോടെ കൂടെയുള്ള സുഹൃത്തുക്കളോടും നിരീക്ഷണത്തിൽ കഴിയാൻ ഡോക്ടർമാർ നിർദേശിച്ചു. എന്നാൽ, രാത്രി 12.30ന് ഇവർ ആശുപത്രിയിൽനിന്ന് ചാടിപ്പോവുകയായിരുന്നു. ഉടൻ ആശുപത്രി അധികൃതർ പൊലീസിൽ വിവരം അറിയിക്കുകയും ജില്ല പൊലീസ് മേധാവി കെ.കാർത്തിക് ജില്ലയിൽ ജാഗ്രതനിർദേശം നൽകുകയും ചെയ്തു. പൊലീസ് സംഘം മെഡിക്കൽ കോളജിന്‍റെ പരിസരപ്രദേശങ്ങളിൽ പുലർച്ചവരെ പരിശോധന നടത്തിയെങ്കിലും ഇവരെ കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് വ്യാഴാഴ്ച രാവിലെ 6.30ന് കുടമാളൂർ ഭാഗത്തുവച്ച് കൺട്രോൾ റൂം എസ്.ഐ ടി.കെ അനിൽകുമാർ, വെസ്റ്റ് എസ്.ഐ സി.സുരേഷ്, സീനിയർ സി.പി.ഒമാരായ മുഹമ്മദ് സമീർ, വിജേഷ് കുമാർ എന്നിവർ ചേർന്ന് വളരെ സാഹസികമായി ഇവരെ പിടികൂടുകയും മെഡിക്കൽ കോളജിൽ എത്തിക്കുകയുമായിരുന്നു. ഇവരെ സാംക്രമിക രോഗ പ്രത്യേക വിഭാഗത്തിലേക്ക് മാറ്റി. രോഗിയെ കണ്ടെത്താൻ സഹായിച്ചത് പത്രം ഏജന്‍റ് രാവിലെ പത്രവിതരണത്തിന് എത്തിയ ഏജന്‍റ് അനിൽകുമാറിനെ ആക്രമിക്കാൻ ശ്രമിച്ചതാണ് ആശുപത്രിയിൽനിന്ന് ചാടിപ്പോയ രോഗിയായ ജീവൻ ബറുവയെ കണ്ടെത്താൻ പൊലീസിനെ സഹായിച്ചത്. സ്കൂൾ ജങ്ഷന് സമീപത്തും വീട്ടുപരിസരങ്ങളിലുമാണ് ഇയാൾ രാത്രി കഴിച്ചുകൂട്ടിയത്. തൊട്ടടുത്ത വീട്ടിൽ ഭാര്യഭർത്താക്കന്മാരായ ഗോപിയും മീനയും അർബുദബാധിതരാണ്. മീന ആശുപത്രിയിൽ ചികിത്സയിലാണ്. ഗോപി മാത്രമാണ് വീട്ടിലുള്ളത്. പേവിഷബാധയേറ്റ ബറുവ രാത്രിയിൽ വീടിന്‍റെ കതകിൽ മുട്ടിവിളിച്ചെങ്കിലും ഗോപി കതക് തുറന്നില്ല. തുടർന്ന് ഇയാൾ സമീപത്തെ വീട്ടുപരിസരത്ത് തങ്ങി. രാവിലെ പത്രവിതരണത്തിനെത്തിയ അനിൽ കുമാറിനെ കണ്ട ഇയാൾ പട്ടിക കഷണവുമായി ആക്രമിക്കാൻ എത്തിയതിനെത്തുടർന്ന് അനിൽ റോഡിലേക്ക് ഓടി. ഓടുന്നതിനിടെ കാൽതെറ്റി വീണ അനിലിന്‍റെ അലർച്ചകേട്ട് പട്രോളിങ് നടത്തിയിരുന്ന പൊലീസ് എത്തുകയും തുടർന്ന് ജീവൻ ബറുവയെ പിടികൂടുകയുമായിരുന്നു. ആംബുലൻസിൽ ഇയാളെ മെഡിക്കൽ കോളജിലെത്തിച്ചു. ഇയാളുടെ സുഹൃത്തുക്കളെയും പിടികൂടി. ജീവൻ ബറുവയെ പിടികൂടിയ പൊലീസ് ഉദ്യോഗസ്ഥർ, മെഡിക്കൽ കോളജിലെ ജീവനക്കാർ ഉൾപ്പെടെയുള്ളവർ പേവിഷബാധയുടെ കുത്തിവെപ്പ് എടുത്തു. പടം: KTG Jeevan baruva കുടമാളൂരിൽനിന്ന് പിടികൂടിയ ജീവൻ ബറുവ മെഡിക്കൽ കോളജിലെ സാംക്രമികരോഗ വിഭാഗത്തിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.