ചങ്ങനാശ്ശേരി: സിവില്‍ സര്‍വിസ് പരീക്ഷയില്‍ 21ാം റാങ്കോടെ ചങ്ങനാശ്ശേരിയുടെ യശസ്സ് ഉയര്‍ത്തിയ ദിലീപ് കൈനിക്കരക്ക് പൗരാവലി ആദരവ് അര്‍പ്പിക്കും. മന്ത്രിമാര്‍, എം.പി, എം.എല്‍.എമാര്‍, സാമുദായിക-മതനേതാക്കള്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ആശംസ നേരും. പഠനകാലയളവില്‍ പ്രശംസാര്‍ഹമായ വിജയങ്ങള്‍ കൈവരിച്ച ദിലീപിനെ മുമ്പും ചങ്ങനാശ്ശേരി പൗരാവലി ആദരിച്ചിരുന്നു. ജൂണ്‍ ആദ്യവാരം ചങ്ങനാശ്ശേരിയില്‍ സ്വീകരണ സമ്മേളനം നടത്തുമെന്ന് സംഘാടക സമിതിക്കുവേണ്ടി ഡോ. റൂബിള്‍രാജ്, ജോസഫ് പായിക്കാടന്‍, ജോസുകുട്ടി നെടുമുടി, അഡ്വ. വിമല്‍ചന്ദ്രന്‍ എന്നിവര്‍ അറിയിച്ചു. -------- ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോ. യോഗം ചങ്ങനാശ്ശേരി: ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍ ചങ്ങനാശ്ശേരി താലൂക്ക് കൗണ്‍സില്‍ യോഗം നടത്തി. ജില്ല പ്രസിഡന്‍റ് പി.വി. തോമസ് ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്‍റ് രാജന്‍ ജെ. തോപ്പില്‍ അധ്യക്ഷത വഹിച്ചു. സി.എ. ജോസഫ് ചക്കുപുരക്കല്‍ സ്മാരക എന്‍ഡോവ്മെന്‍റ് വിതരണം നടത്തി. പുതിയ അംഗങ്ങള്‍ക്കുള്ള അംഗത്വ കാര്‍ഡ് ജില്ല ജനറല്‍ സെക്രട്ടറി ബിജു മുത്തുതാവളത്തില്‍ നല്‍കി. യോഗത്തില്‍ ജോയി പഴേമഠം, ജോസ് കളപ്പുരക്കല്‍, ബിനീഷ് അബ്ദുൽ ഖാദര്‍, ബാബു ചക്കുപുരക്കല്‍, ഇ.വി. രഘു ഇല്ലംപള്ളി എന്നിവര്‍ സംസാരിച്ചു. ഭാരവാഹികൾ: രാജന്‍ ജെ. തോപ്പില്‍ (പ്രസി), ബിനീഷ്, അബ്ദുൽ ഖാദര്‍, സ്വപ്ന (ജന. സെക്ര), വി.എം. ജോസഫ് (ട്രഷ), ബാബു ചക്കുപുരക്കൽ (വര്‍ക്കിങ് പ്രസി), ഇ.വി. രഘു ഇല്ലംപള്ളി (വര്‍ക്കിങ് ജന. സെക്ര), ബാബു ജി. വാച്ചാപറമ്പില്‍, ടോമിച്ചന്‍ കളരിപ്പറമ്പില്‍, ലൂയിസ് കോലത്ത് (വൈസ് പ്രസി), മെല്‍വിന്‍ ഫിലിപ് തോപ്പില്‍, അജിത് പനച്ചിമൂട്ടില്‍, മനോജ് ഷാജി (സെക്ര). ------- കൂടുതൽ ട്രെയിനുകൾക്ക് ചങ്ങനാശ്ശേരിയിൽ സ്റ്റോപ് അനുവദിക്കണം ചങ്ങനാശ്ശേരി: കോട്ടയം-കൊല്ലം പ്രതിദിന മെമു ട്രെയിനിന്‍റെ ആദ്യ സര്‍വിസിന് ചങ്ങനാശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. യു.ഡി.എഫ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സ്വീകരണം സംഘടിപ്പിച്ചത്. ചിങ്ങവനം-ഏറ്റുമാനൂര്‍ പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയായതോടെ കൂടുതല്‍ ട്രെയിന്‍ സര്‍വിസ് തുടങ്ങാന്‍ ശ്രമം ആരംഭിച്ചതായി എം.പി അറിയിച്ചു. കൊങ്കണ്‍ വഴി സര്‍വിസ് നടത്തുന്ന ഹാപ എക്സ്പ്രസ്, ഗരീബ് രഥ് എക്സ്പ്രസുകള്‍ക്കും ചങ്ങനാശ്ശേരിയില്‍ സ്റ്റോപ് അനുവദിക്കുന്നതിന് ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. ദിവസവും രാവിലെ കൊല്ലത്തുനിന്ന് ആരംഭിച്ച് കോട്ടയം വഴി എറണാകുളത്തിനും വൈകീട്ട് തിരിച്ചും സര്‍വിസ് നടത്തുന്ന പാസഞ്ചര്‍ ട്രെയിനും അനുവദിക്കുന്നതിന് ശ്രമം ആരംഭിച്ചു. തിരുവനന്തപുരം-നിസാമുദ്ദീന്‍ രാജധാനി എക്സ്പ്രസും കോട്ടയം വഴി പുതുതായി സര്‍വിസ് നടത്താനും സമ്മര്‍ദം ചെലുത്തും. ചങ്ങനാശ്ശേരിയിലെയും കുട്ടനാട്ടിലെയും ജനങ്ങള്‍ക്കും വേളാങ്കണ്ണി പള്ളിയില്‍ പോകുന്ന വിശ്വാസികളുടെയും ഏറെനാളത്തെ ആവശ്യമായിരുന്ന എറണാകുളം-കോട്ടയം-വേളാങ്കണ്ണി പ്രതിവാര എക്സ്പ്രസ് സ്‌പെഷല്‍ ട്രെയിന്‍ നാലുമുതല്‍ ഓടിത്തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. നിയോജകമണ്ഡലം ചെയര്‍മാന്‍ പി.എന്‍. നൗഷാദ്, കണ്‍വീനര്‍ മാത്തുക്കുട്ടി പ്ലാത്താനം, വി.ജെ. ലാലി, സി.എം. റഹ്‌മത്തുള്ള, തോമസ് അക്കര, ജസ്റ്റിന്‍ ബ്രൂസ്, റിജു ഇബ്രാഹീം, സിയാദ് അബ്ദുറഹ്‌മാന്‍, ശ്യാം സാംസണ്‍, മധുര സലീം, എം.എ. സജാദ് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.