കൊല്ലം: കഴിഞ്ഞ ആഴ്ചകളിൽ കൊല്ലം എഫ്.സി.ഐ ഗോഡൗണിൽ നടന്ന തൊഴിലാളിസമരത്തെ തുടർന്ന് കൊട്ടാരക്കര, പൂയപ്പള്ളി മേഖലകളിലെ റേഷൻ വിതരണത്തിൽ തടസ്സം നേരിട്ട സാഹചര്യത്തിൽ സംസ്ഥാന ഭക്ഷ്യ കമീഷൻ പരിശോധന. സംഭവത്തിൽ അടിയന്തര റിപ്പോർട്ട് നൽകാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. തിങ്കളാഴ്ച കൊല്ലം ഗോഡൗണിൽ കമീഷൻ അംഗം അഡ്വ. സബിദാ ബീഗത്തിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. കോവിഡ് വീണ്ടും രൂക്ഷമാകുന്ന ഘട്ടത്തിൽ, ഭക്ഷ്യഭദ്രതനിയമത്തിന്റെ ലംഘനമുണ്ടായ സാഹചര്യം കണക്കിലെടുത്താണ് പരിശോധന.
ഡി.ജി.ആർ.ഒ ചുമതലയുള്ള കൊല്ലം എ.ഡി.എം സജിത ബീഗം, ജില്ല റേഷനിങ് സൂപ്രണ്ട് എം. ഗോപകുമാർ, എഫ്.സി.ഐ മാനേജർ ഹെൻട്രി പ്രിയൻ, എഫ്.സി.ഐ അഡ്മിൻ മാനേജർ ബൈജു, എഫ്.സി.ഐ സ്റ്റോർ മാനേജർ വിഷ്ണു ശങ്കർ, തൊഴിലാളി പ്രതിനിധികൾ എന്നിവരുമായി കമീഷൻ ചർച്ച നടത്തി.
ഭക്ഷ്യധാന്യങ്ങൾ അർഹർക്ക് കൃത്യസമയത്ത് ലഭ്യമാകുന്നതിൽ തടസ്സം നേരിട്ട സംഭവത്തിൽ ആരാണ് കുറ്റക്കാരെന്നത് സംബന്ധിച്ച വിശദ റിപ്പോർട്ടാണ് എഫ്.സി.ഐ മാനേജരും കൊല്ലം എ.ഡി.എമ്മും അടിയന്തരമായി കമീഷന് നൽകേണ്ടത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുറ്റക്കാർക്കെതിരെ ഭക്ഷ്യഭദ്രത നിയമപ്രകാരം കമീഷൻ നടപടി സ്വീകരിക്കുമെന്ന് സബിദ ബീഗം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.