എക്സൈസ് റെയ്ഡ്: ആറ് കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

കൊല്ലം: കരുനാഗപ്പള്ളി, ഓച്ചിറ ഭാഗങ്ങളിൽ നിന്ന് ആറ് കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. ഓച്ചിറ മേമന കാരലിൽ തറയിൽ വീട്ടിൽ അരുൺകൃഷ്ണൻ (31), തഴവാ കടത്തൂർ എൻ.എൻ. കോട്ടേജിൽ നിയാസ് (35) എന്നിവരാണ് കൊല്ലം എക്സൈസ് സ്പെഷൽ സ്ക്വാഡ് നടത്തിയ റെയ്ഡിൽ പിടിയിലായത്. കൊല്ലം സ്പെഷല്‍ സ്ക്വാഡ് സര്‍ക്കിള്‍ എക്സൈസ് ഇൻസ്പെക്ടർ ജി.കൃഷ്ണകുമാറിനു ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കഞ്ചാവിന്‍റെ ചില്ലറ വിൽപനക്കാരനായ അരുൺകൃഷ്ണനെ (31) രണ്ടര കിലോ കഞ്ചാവുമായി എക്സൈസ് ഇൻസ്പെക്ടർ ഷാജിയുടെ നേതൃത്വത്തിലുള്ള സംഘം സാഹസികമായാണ് പിടികൂടിയത്. ഇയാൾ ഓച്ചിറയിൽ വിദ്യാർഥികൾക്കടക്കം കഞ്ചാവ് വിൽപന നടത്തിവരുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ്  ഓച്ചിറയിലെയും കരുനാഗപ്പള്ളിയിലെയും കഞ്ചാവ്മൊത്ത വിതരണക്കാരനായ നിയാസിനെ(35) കുറിച്ചുള്ള വിവരം ലഭിച്ചത്. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ മൂന്നര കിലോ കഞ്ചാവ് കണ്ടെടുത്തു. ഇയാൾ മുമ്പ് നിരോധിത പുകയില ഉൽപന്നങ്ങളുടെ ജില്ലയിലെ മൊത്ത വിതരണക്കാരനായിരുന്നു. തമിഴ്നാട്ടിൽ നിന്ന് നേരിട്ട് കഞ്ചാവ് എത്തിക്കുന്നതാണ്‌ പതിവ്. പിടികൂടിയ കഞ്ചാവിന് വിപണിയിൽ രണ്ടുലക്ഷം രൂപ വില വരും. എക്സൈസ് പ്രിവന്‍റിവ് ഓഫിസർ ആർ. മനു, സിവിൽ എക്സൈസ് ഓഫിസർമാരായ ശ്രീനാഥ്, അജിത്, ജൂലിയൻ ക്രൂസ്, നിഥിൻ, വനിതാ സിവിൽ എക്സൈസ് ഓഫിസർ റാസ്മിയ എന്നിവരും പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു. കേസിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് കൊല്ലം ഡെപ്യൂട്ടി എക്സൈസ് കമീഷണർ ബി.സുരേഷും അസി. എക്സൈസ് കമീഷണര്‍ വി.റോബര്‍ട്ടും അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.