കടയ്ക്കൽ വാട്ടർ അതോറിറ്റിയിലെ അസിസ്റ്റന്റ് എൻജിനീയറെ കുമ്മിൾ ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ തടഞ്ഞുവെച്ച് പ്രതിഷേധിക്കുന്നു
കടയ്ക്കൽ: കുമ്മിൾ പഞ്ചായത്തിൽ വേനൽക്കാലത്ത് കൃത്യമായ ജലവിതരണം നടത്താത്തതിനെതിരെ ജനപ്രതിനിധികൾ പ്രതിഷേധം സംഘടിപ്പിച്ചു. കടയ്ക്കൽ വാട്ടർ അതോറിറ്റിയിലെ അസിസ്റ്റന്റ് എൻജിനീയറെ തടഞ്ഞുവെച്ചാണ് ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ പ്രതിഷേധിച്ചത്.
15 ദിവസമായി പല പ്രദേശങ്ങളിലേക്കും കുടിവെള്ള വിതരണം നിലച്ചിരിക്കയാണ്. നാട്ടുകാർ കടുത്ത ബുദ്ധിമുട്ട് അനുഭവിക്കുകയാണെന്ന് ജനപ്രതിനിധികൾ ആരോപിച്ചു. ജൽ ജീവൻ മിഷൻ പദ്ധതിയിലെ കുടിവെള്ള വിതരണം പഞ്ചായത്തിലെ എല്ലാ പ്രദേശങ്ങളിലേക്കും എത്തിയിട്ടില്ലെന്നും നിരവധി കുടുംബങ്ങൾക്ക് വാട്ടർ കണക്ഷനുകൾ സൗജന്യ നിരക്കിൽ ലഭ്യമാക്കിയിട്ടില്ലെന്നും അവർ ചൂണ്ടിക്കാട്ടി.
പല തവണ ബന്ധപ്പെട്ട വകുപ്പിനെ സമീപിച്ചിട്ടും യാതൊരു നടപടികളും ഉണ്ടായില്ലെന്നാണ് ആരോപണം. ഇരട്ടക്കുളം, വട്ടത്താമര, പാറമുകൾ, കൊണ്ടോടി, അമ്പലംമുക്ക് കണ്ണംകുളം, സംബ്രമം കരീലപച്ച ഉന്നതി, മുല്ലക്കര, കിഴങ്ങുവിള തുടങ്ങിയ സ്ഥലങ്ങളിലെ പെപ്പ് ലൈനുകൾ ഉടൻ നന്നാക്കുക, വാട്ടർ കണക്ഷൻ എടുത്ത എല്ലാവർക്കും ജലവിതരണം ഉറപ്പാക്കുക, തച്ചോണം അഞ്ചുമലകുന്നിൽ സ്ഥാപിച്ച വാട്ടർ ടാങ്കിലേക്ക് കൂടുതൽ ജലം നൽകി മുക്കുന്നം മുതൽ കുമ്മിൾ വരെയും, സംബ്രമം, വട്ടത്താമര, മൂന്ന്കല്ലിൻ മൂട് ഈയ്യക്കോട് വരെയുള്ള ഭാഗങ്ങളിലെ ജലവിതരണം അഞ്ചുമല കുന്ന് ടാങ്കിൽ നിന്നും നൽകുക, ജല്‍ജീവന്‍ മിഷൻ പദ്ധതിക്ക് പൈപ്പ് ലൈൻ ഇടുന്നതിനു വേണ്ടി റോഡുകൾ വെട്ടി പൊളിച്ചത് നന്നാക്കുക, പെപ്പുകൾ പൊട്ടി ജലം ഒഴുകുമ്പോൾ അടിയന്തരമായി നന്നാക്കുക തുടങ്ങിയ ആവശ്യങ്ങൾ ജനപ്രതിനിധികൾ ഉന്നയിച്ചു.
പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണുമെന്ന് അധികൃതർ ഉറപ്പ് നൽകിയതിനെ തുടർന്ന് പ്രതിഷേധം അവസാനിപ്പിച്ചു. ജലവിതരണ പ്രശ്നം ഉടൻ പരിഹരിക്കണമെന്നും, ജൽ ജീവൻ മിഷൻ പദ്ധതി എല്ലാ പ്രദേശങ്ങളിലും വേഗത്തിൽ നടപ്പാക്കണമെന്നും ജനപ്രതിനിധികൾ മുന്നറിയിപ്പ് നൽകി. ആവശ്യങ്ങൾ പരിഗണിക്കാത്ത പക്ഷം ശക്തമായ സമര പരിപാടികളിലേക്ക് കടക്കുമെന്ന് അവർ അറിയിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് അശ്വതി ഉത്തമൻ, വൈസ് പ്രസിഡന്റ് എ.എം ഇർഷാദ്, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ കെ.ജാസ്മിൻ ,ക്ഷേമകാര്യ കമ്മിറ്റി ചെയർപേഴ്സൻ സുജാ രെജി, ജനപ്രതിനിധികളായ മുക്കുന്നം ഷാനവാസ്, എ.അബ്ദുൽസലാം, സജീന ബീവി, നസീലനസീർ എന്നിവർ പ്രതിഷേധ സമരത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.