കൊട്ടിയം: ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന യുവാവിന് സൂര്യാഘാതമേറ്റു. കൊട്ടിയം കൊട്ടുംപുറം ഷീലാ ഭവനിൽ നിഹാൽ നജീബി(22)നാണ് സൂര്യാഘാതമേറ്റത്. ഞായറാഴ്ച ഉച്ചക്ക് പതിനൊന്നൊടെയായിരുന്നു സംഭവം. കൊല്ലൂർവിള പള്ളിമുക്കിനടുത്തുള്ള സലൂണിലെ വീഡിയോഗ്രാഫറായ നിഹാൽ നജീബ് കൊല്ലത്തുള്ള സലൂണിൽ പോയി മടങ്ങവേയാണ് കൈയിലെ തൊലി പൊള്ളിയതായി തോന്നിയത്. തുടർന്ന് ജില്ല ആശുപത്രിയിലെത്തി ചികിത്സ തേടിയപ്പോഴാണ് സൂര്യാഘാതം ഏറ്റതാണെന്ന് മനസ്സിലായത്.
കൊല്ലം: പുറത്തിറങ്ങാനും അകത്തിരിക്കാനും വിടാതെ കൊടുംചൂട് മനുഷ്യനെ വലക്കുമ്പോൾ അരുമമൃഗങ്ങൾ നേരിടുന്നത് വൻ ദുരിതം. സൂര്യാതപവും സൂര്യാഘാതവും കടുത്ത ഭീഷണിയായി ദിനംപ്രതി ഉയരുമ്പോൾ ജില്ലയിൽ മാത്രം നിരവധി മൃഗങ്ങളാണ് ഈ വേനൽക്കാലത്ത് ചൂട് കാരണം ചത്തത്. മൂന്ന് മാസങ്ങൾക്കുള്ളിൽ 22 വളർത്തുമൃഗങ്ങൾക്കാണ് ജില്ലയിൽ സൂര്യാഘാതം കാരണം ജീവൻ നഷ്ടമായെന്നാണ് കണക്ക്. ക്ഷീരകർഷകരുടെ വയറ്റത്തടിച്ച് കറവപ്പശുക്കളാണ് കൂടുതൽ ചാവുന്നത്.
ഇതുവരെ 16 കറവപ്പശുക്കൾ ചൂടിന്റെ കാഠിന്യത്തിൽ ചത്തു. പശു കിടാരികളും എരുമയും കാളക്കുട്ടിയും ആടും ഉൾപ്പെടെ ചാകുന്നുണ്ട്. ഇതുവരെ മൂന്ന് കിടാരികളും ഒരു കാളക്കുട്ടിയും ഒരു എരുമയും ഒരു ആടും ജില്ലയിൽ ഈ വർഷം സൂര്യാഘാതമേറ്റ് ചത്തു എന്നാണ് മൃഗസംരക്ഷണ വകുപ്പ് വ്യക്തമാക്കുന്നത്. ശുദ്ധജലത്തിന്റെയും പച്ചപ്പുല്ലിന്റെയും ലഭ്യത കുറഞ്ഞതോടെ പാൽ ഉൽപാദനവും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഉച്ചവെയിലിൽനിന്ന് മനുഷ്യർ വിട്ടുനിൽക്കുന്നതിനൊപ്പം പശുക്കൾ ഉൾപ്പെടെ മൃഗങ്ങളെയും മാറ്റിനിർത്തണം. മേയാൻ വെയിലുള്ള സ്ഥലങ്ങളിൽ മൃഗങ്ങളെ വിടരുത്. വാഹനങ്ങളിൽ ഇത്തരം മൃഗങ്ങളുമായി സഞ്ചരിക്കുമ്പോഴും വെയിൽ ഏൽക്കാതെ ശ്രദ്ധിക്കണം. കുടിക്കാൻ വെള്ളം നൽകുന്നതിനൊപ്പം മൃഗങ്ങളുടെ ശരീരത്തിലും ഇടക്ക് വെള്ളം ഒഴിക്കണം.
കഴിഞ്ഞ വർഷവും ഇക്കാലയളവിൽ ജില്ലയിൽ സൂര്യാഘാതം കാരണം മൃഗങ്ങൾ ചത്തിരുന്നു. എന്നാൽ, മാർച്ച് മുതൽ മേയ് വരെ 13 മൃഗങ്ങൾ മാത്രമാണ് കഴിഞ്ഞ വർഷം ചത്തത്. ഈ വർഷം അത് ഇപ്പോൾ തന്നെ ഇരട്ടിയോളമായി കഴിഞ്ഞു. കൂടാതെ, ഫെബ്രുവരി മുതൽ ഇത്തവണ മൃഗങ്ങളിൽ ഇത്തരത്തിൽ മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇപ്പോൾ ഉഷ്ണതരംഗം ഉൾപ്പെടെയുള്ള സ്ഥിതിയിൽ വളർത്തുമൃഗങ്ങൾക്ക് കൂടുതൽ കരുതൽ നൽകണമെന്നും മൃഗസംരക്ഷണ വകുപ്പ് ഓർമിപ്പിക്കുന്നു. വളർത്തുനായ്ക്കൾ, പൂച്ച, പക്ഷികൾ എന്നിവക്കും തണൽ കിട്ടുന്നതിന് ശ്രദ്ധ ആവശ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.