മനോഹരൻ കൊയാമ്പുറം (നിൽക്കുന്നവരിൽ 12ാം നമ്പർ ജഴ്സി) കബഡി ടീമിനൊപ്പം

ആരവങ്ങൾ ബാക്കിയാക്കി: കബഡി കോർട്ടുകളിലെ മിന്നും റൈഡർ ഇനി ഓർമ

നീലേശ്വരം: കരുത്തന്മാരുടെ കബഡി കോർട്ടിലെ മിന്നും റൈഡർ ദേശീയ കബഡി താരം നീലേശ്വരത്തെ മനോഹരൻ കൊയാമ്പുറം ഇനി ഓർമ. കരുത്തിെൻറ ആൾരൂപമായ മനോഹരൻ എതിരാളികളുടെ പേടിസ്വപ്നമായിരുന്നു. കേരളംകണ്ട ഏറ്റവും മികച്ച കബഡി റൈഡറായിരുന്നു.

ദിനേശ് ബീഡി തൊഴിലാളിയായിരുന്ന കാലത്താണ് കേരള കബഡി ടീമിെൻറ ജഴ്സിയണിഞ്ഞത്. 1983ൽ ബീഡി തൊഴിലാളി കേരളത്തിനു വേണ്ടി കബഡിയിൽ ദേശീയമത്സരത്തിൽ പങ്കെടുത്തത് ചരിത്രമായിരുന്നു.

1983ൽ ഗോവയിലും, 1986ൽ ഹൈദരാബാദിലും നടന്ന കബഡി ചാമ്പ്യൻഷിപ്പിലും 1987ൽ കേരളത്തിൽ നടന്ന ദേശീയ ഗെയിംസിലും കേരളത്തിനുവേണ്ടി മികച്ച പ്രകടനം കാഴ്ചെവച്ചു. ആദ്യമായി ദിനേശ് ബീഡി തൊഴിലാളി കേരളത്തിനുവേണ്ടി കളിച്ചിട്ടും അന്നത്തെ കമ്പനി അധികൃതർ ഒരു സ്വീകരണം പോലും നൽകാത്തത് മനോഹരെൻറ നെഞ്ചിൽ കനൽപോലെ അവശേഷിച്ചിരുന്നു.

1983 മുതൽ 1990വരെ ജില്ലയുടെ ഏറ്റവും മികച്ച കളിക്കാരനായിരുന്നു. ദേശീയ ടീമിൽ കളിച്ചിട്ടും ഒരു ജോലിയും ഈ താരത്തെ തേടിയെത്തിയില്ല. ദിനേശ് ബീഡിയിൽനിന്ന് പിരിഞ്ഞശേഷം ഒരുപാട് കാലം കല്ലുവെട്ട് തൊഴിൽ ചെയ്താണ് കുടുംബം പുലർത്തിയത്. കൊയാമ്പുറം സംഘം ക്ലബിൽ കൂടിയാണ് കബഡിയിൽ എത്തിയത്.

ബുധനാഴ്ച വൈകീട്ട് മൂന്നിന് കോയാമ്പുറത്തെ വീടിനു സമീപത്തെ പുഴയോരത്ത് വളർത്തുനാെയ കുളിപ്പിക്കുമ്പോൾ കുഴഞ്ഞു വീണായിരുന്നു മരണം. ആവേശത്തിെൻറ ആരവങ്ങൾ തീർക്കുന്ന കബഡി കോർട്ടിലെ ആ പഴയ റൈഡർ ഇനി കബഡി പ്രേമികളുടെ മനസ്സിൽ മായാതെ നിലനിൽക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.