അശോകൻ പെരിങ്ങാര ചീമേനിയിലെ തന്റെ ഊട്ടുപുരക്കുമുന്നിൽ
അശോകന് സുഹൃത്ത് വക ഊട്ടുപുര
ചെറുവത്തൂർ: അശോകൻ ഇപ്പോൾ ഹാപ്പിയാണ്. ജീവിതത്തിൽ പ്രതിസന്ധികളെ അഭിമുഖീകരിക്കാൻ ഒരു പിടിവള്ളി കിട്ടിയതിന്റെ സന്തോഷത്തിലാണ് ചീമേനിയിലെ അശോകൻ പെരിങ്ങാരയിപ്പോൾ. തന്റെ ജീവിതാവസ്ഥ കണ്ട് കൂടെ പഠിച്ച ചങ്ങാതി ഊട്ടുപുര സമ്മാനിച്ചതാണ് അശോകന്റെ ജീവിതത്തിന് ഇപ്പോൾ പച്ചനിറം നൽകിയത്. സമകാലിക രാഷ്ട്രീയ സംഭവങ്ങളോടും വിലക്കയറ്റത്തിനെതിരെയും ഒറ്റയാൾ പോരാട്ടങ്ങൾ നടത്തി ശ്രദ്ധേയനായ വ്യക്തിയാണ് അശോകൻ.
കാക്കടവിൽ കൊച്ചു ചായക്കടയാണ് ഇയാൾക്ക് ഉണ്ടായിരുന്നത്. രാഷ്ട്രീയ സംവാദങ്ങൾക്ക് വേദിയായ ചായക്കട രണ്ടറ്റം കൂട്ടിമുട്ടിക്കാൻ തികയാതെ വന്നു. അശോകൻ അഭിനയിച്ച ടെലിഫിലിം ശ്രദ്ധയിൽ പെട്ട സഹപാഠി മധു ചീമേനി അശോകനെ നേരിട്ട് കാണാനെത്തുകയായിരുന്നു. മൂന്ന് പതിറ്റാണ്ട് മുമ്പുള്ള സ്കൂൾ ബന്ധത്തിന്റെ ഓർമകൾ പുതുക്കിയ സുഹൃത്ത്, ചീമേനി ടൗണിൽ പ്രിയ മിത്രത്തിന് ഊട്ടുപുര നിർമിച്ച് നൽകുകയും ചെയ്തു.
ഇപ്പോൾ അശോകൻ തിരക്കിലാണ്. നല്ല ഭക്ഷണം ന്യായവിലക്ക് വിളമ്പി ദിവസം നൂറുപേരെയെങ്കിലും സന്തോഷിപ്പിക്കുകയാണ്. പണിയൊഴിഞ്ഞ ഇടവേളകളിൽ അശോകൻ ഓർമിക്കുന്നത് രക്ഷകനായ സുഹൃത്തിനെയാണ്. 'കഥ പറയുമ്പോൾ' എന്ന ചലച്ചിത്രത്തിൽ ശ്രീനിവാസൻ അഭിനയിച്ച ബാർബർ ബാലനെ സഹായിക്കാനെത്തുന്ന മമ്മൂട്ടി കഥാപാത്രമായ അശോക് രാജിനെ പോലെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.