കർഷകരേ വിഷമിക്കേണ്ട, കാർഷിക ഗവേഷണകേന്ദ്രം നിങ്ങൾക്കരികിലേക്ക്

ചെറുവത്തൂർ: കർഷകർക്ക് ഏറെ ആശ്വാസമേകുന്ന ഇടപെടലുമായി പിലിക്കോട് കാർഷിക ഗവേഷണകേന്ദ്രമെത്തുന്നു. ലോക്ഡൗൺ, ആസന്നമായ കാലവർഷം, കോവിഡ് എന്നിവ കണക്കിലെടുത്ത് ഉത്തരമേഖല കാർഷിക ഗവേഷണകേന്ദ്രം വിത്തിനങ്ങളുമായാണ് കർഷകർക്ക് അരികിലെത്തുന്നത്. എല്ലാത്തരം വിത്തിനങ്ങളും ഓരോ പഞ്ചായത്തിലെയും കൃഷിഭവനുകളിലെത്തിക്കും. ആ ദിവസം കർഷകരെ അറിയിക്കും.

ആവശ്യമുള്ളവർ എത്തിയാൽ സ്വന്തം പ്രദേശത്തുനിന്നുതന്നെ ജൈവവിത്തുകൾ സ്വന്തമാക്കാൻ കഴിയും. ഒപ്പം, അതിെൻറ പരിപാലനമാർഗങ്ങൾ പഠിപ്പിക്കുകയും ചെയ്യും.

ഔഷധ നെല്ലിനങ്ങൾ അടക്കം വിവിധ നെല്ലിനങ്ങളുടെയും പച്ചക്കറികളുടെയും വിത്തുകളാണ് കൃഷിഭവനിലൂടെ വിതരണം ചെയ്യുക. നെൽവിത്തുകളായ ജൈവ, എഴോം-2, ചെമ്പാവ്, വാലൻ കുഞ്ഞിവിത്ത്, ഞവര, രക്തശാലി എന്നിവയാണ് വിതരണം ചെയ്യുക. ഒപ്പം പച്ചക്കറിവിത്തുകളും നൽകും. ലോകത്ത് ആദ്യമായി സങ്കരയിനം തെങ്ങിൻതൈ വികസിപ്പിച്ചെടുത്ത ഗവേഷണ കേന്ദ്രമാണ് പിലിക്കോട്. 1916ൽ സ്ഥാപിതമായ ഈ ഗവേഷണ കേന്ദ്രത്തിന് 105 വയസ്സായി.

കാർഷികരംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങളാണ് ഈ ഗവേഷണകേന്ദ്രം ഇതിനകം കാഴ്ചവെച്ചത്. 1956ൽ കൃഷി വകുപ്പിെൻറ കീഴിലായ ഈ ഗവേഷണ കേന്ദ്രത്തിൽ നിന്നാണ് ലക്ഷഗംഗ, കേരഗംഗ, കേരസൗഭാഗ്യ എന്നീ അത്യുൽപാദനശേഷിയുള്ള തെങ്ങിനങ്ങൾ വികസിപ്പിച്ചെടുത്തത്. ആവശ്യത്തിന് ഗവേഷകരില്ലെന്നത് മാത്രമാണ് ഈ കേന്ദ്രം നേരിടുന്ന പ്രധാന പ്രശ്നം.

Tags:    
News Summary - Farmers, do not worry, the Agricultural Research station is near you

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.