ബാബു പിലിക്കോട്

കലാലയങ്ങളും കലോത്സവങ്ങളുമില്ല; ബാബു മാഷ് ഇപ്പോൾ കല്ല് ചുമക്കുകയാണ്

ചെറുവത്തൂർ: 22വർഷത്തെ നൃത്ത പരിചയം കോവിഡിന് മുന്നിൽ പിടിച്ചു നിൽക്കാൻ ബാബുവിന് തുണയായില്ല. അന്നം മുടങ്ങാതിരിക്കാൻ നൃത്താധ്യാപകനായ ബാബു പിലിക്കോട് കൂലിത്തൊഴിലാളിയായി. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നും നിരവധി വിദ്യാർഥികളെ എ ഗ്രേഡിലേക്കും ഗ്രേസ് മാർക്കിലേക്കും നയിച്ച ഈ കലാകാരനെയാണ് കോവിഡ് അന്നംമുട്ടിച്ചത്.

സ്കൂൾ കലോത്സവങ്ങൾ, വാർഷികോത്സവങ്ങൾ എന്നിവക്കായ് നൃത്തിയിനങ്ങൾ പരിശീലിപ്പിച്ചു വന്ന ഇദ്ദേഹം ഇപ്പോൾ ചമയങ്ങൾ അഴിച്ച് വെച്ച് കല്ല് ചുമലിലേറ്റി കടത്തുന്ന തൊഴിലാണ് ചെയ്യുന്നത്. കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ തുടങ്ങി നൂറുക്കണക്കിന് ശിഷ്യ സമ്പത്തിനുടമയാണ്. കണ്ണൂർ, കാസർകോട് ജില്ലയിലെ നിരവധി വിദ്യാലയങ്ങളിലെ സ്ഥിരം നൃത്ത പരിശീലകനുമാണ്.   

വിദേശത്ത് നിന്ന് നല്ല ഓഫറുകൾ ലഭിച്ചിട്ടും കേരളത്തിലെ സ്കൂൾ കലോത്സവങ്ങൾ നഷ്ടപ്പെടാതിരിക്കാൻ ഒഴിവാക്കുകയായിരുന്നു. സ്വന്തം പോലെ കരുതിയ പല വിദ്യാലയ അധികൃതരും ശിഷ്യരും ദുരിതകാലത്ത് ഒരു അന്വേഷണം പോലും നടത്തിയില്ലെന്ന പരിഭവം ബാബുവിനുണ്ട്. 

നൃത്തം  ഉപജീവനമായി കൊണ്ടു നടക്കുന്ന  കലാ കുടുംബമാണ്  ബാബുവിൻ്റേത്. ഭരതനാട്യത്തിൽ ബിരുദാനന്തര ബിരുദമുള്ള ഭാര്യ ശ്രുതിയും മകനുമടങ്ങിയതാണ് കുടുംബം.  ഒന്നരവർഷമായി കലാരംഗത്ത് നിന്നും ഒരു വരുമാനവുമില്ല. തന്നെ പോലെ നിരവധി നൃത്താധ്യാപകരുണ്ട്. സഹായിക്കാൻ അധികൃതർ ഒരു നടപടിയും സ്വീകരിക്കാത്തതിൽ മാനസികമായി തകർന്ന നിലയിലാണ് പലരുമെന്ന് അദ്ദേഹം പറയുന്നു.   

സർക്കാർ അനുവദിച്ച   2000  രൂപ   മാത്രമായിരുന്നു ആകെ ലഭിച്ച സഹായം. ഓൺലൈൻ  നൃത്ത ക്ലാസ്സ് ആരംഭിച്ചുവെങ്കിലും അതു വിജയത്തിൽ എത്തിയില്ല. കുട്ടികൾക്ക് ഓൺലൈൻ വഴി നൃത്തച്ചുവടുകളും മുദ്രകളും കൃത്യമായി സ്വായത്തമാക്കാൻ കഴിയില്ലെന്നതാണ് ബാബു പിലിക്കോടിൻ്റെ അഭിപ്രായം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.