വിള്ളലുണ്ട്; വോട്ട് ചോരുമോ?

കണ്ണൂർ: ഇടതുകോട്ടയിൽ പൊട്ടിത്തെറിയോടെയാണ് കണ്ണൂരിൽ ഇക്കുറി അങ്കക്കളരിയുണർന്നത്. തളിപ്പറമ്പ് സീറ്റിനെ ചൊല്ലി സി.പി.എം കണ്ണൂർ ജില്ല സെക്രട്ടേറിയറ്റ് അംഗം ടി.കെ. ഗോവിന്ദൻ ഉയർത്തിയ ബോംബാണ് ഉഗ്ര പ്രഹരമായത്. നേതൃത്വത്തിനെതിരെ രംഗത്തുവന്ന അദ്ദേഹം പാർട്ടി വിട്ടു. പ്രകടനവും പൊതുയോഗവുമായി സി.പി.എം പ്രതിരോധം തീർത്തു. പയ്യന്നൂരിൽ ടി.ഐ. മധുസൂദനനെതിരെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വെട്ടിപ്പ് ആരോപിച്ച് പാർട്ടി ജില്ല കമ്മിറ്റി മുൻ അംഗം വി. കുഞ്ഞികൃഷ്ണൻ രംഗത്തുവന്നതിനു പിന്നാലെയാണ് തളിപ്പറമ്പിലും സമാനപ്രതിസന്ധി. ഇരുവരും ഇപ്പോൾ യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥികൾ. ഇവർ പിടിക്കുന്ന വോട്ടിലാണ് പാർട്ടിയുടെ നെഞ്ചിടിപ്പ്. പയ്യന്നൂരിൽ ഭൂരിപക്ഷം കുറയുമെന്നുറപ്പ്. തളിപ്പറമ്പിൽ പ്രവചനാതീതവും.

 

സി.പി.എമ്മിലെ പൊട്ടിത്തെറി അനുകൂലമാക്കാൻ യു.ഡി.എഫ് കളത്തിലിറങ്ങിയ വേളയിലാണ് കോൺഗ്രസിൽ കെ.സുധാകരന്റെ കലാപകൊടി. എം.പിയായ അദ്ദേഹം കണ്ണൂർ സീറ്റിൽ മത്സരിച്ച് മന്ത്രിയാവുമെന്ന് മനക്കോട്ട കെട്ടി. വൈകാരിക കുറിപ്പിട്ടും അനുയായികളെ തെരുവിലിറക്കിയും കോൺഗ്രസിനെ പുലിവാല് പിടിപ്പിച്ചു. എം.പിമാർക്ക് സീറ്റില്ലെന്ന നിലപാട് ഹൈക്കമാൻഡ് കടുപ്പിച്ചതോടെയാണ് സുധാകരൻ പൊടിക്ക് ഒന്നടങ്ങിയത്. എതിർചേരിയിലെ ടി.ഒ.മോഹനനാണ് കണ്ണൂരിലെ യു.ഡി.എഫ് സ്ഥാനാർഥി. തദ്ദേശത്തിലും ലോക്സഭയിലും യു.ഡി.എഫിന് വൻ ഭൂരിപക്ഷമുള്ള കണ്ണൂർ മണ്ഡലത്തിൽ സുധാകര ഫാൻസ് പാലം വലിക്കുമോ എന്നേ ഇനി അറിയാനുള്ളൂ.

ജില്ലയിലെ 11 മണ്ഡലങ്ങളിൽ ഒമ്പതിടത്തും എൽ.ഡി.എഫാണ്. രണ്ടിടത്താണ് യു.ഡി.എഫ്. ഒമ്പത് മണ്ഡലം ഒപ്പം നിർത്തുകയെന്നത് എൽ.ഡി.എഫിന് കടുത്ത വെല്ലുവിളിയാണ്.ഭൂരിപക്ഷം കുറഞ്ഞാലും ധർമടം, പയ്യന്നൂർ, കല്യാശ്ശേരി, തലശ്ശേരി, മട്ടന്നൂർ, കൂത്തുപറമ്പ് എന്നിവിടങ്ങളിൽ ഉറപ്പാണ് എൽ.ഡി.എഫ്. കണ്ണൂരിലും ഇരിക്കൂറിലും യു.ഡി.എഫും ഉറപ്പ്. തളിപ്പറമ്പ്, അഴീക്കോട്, പേരാവൂർ എന്നിവിടങ്ങളിൽ കടുത്ത പോരുമാണ്.

തളിപ്പറമ്പ്, പേരാവൂർ

സി.പി.എമ്മിലെ പി.കെ.ശ്യാമളയും പാർട്ടി വിട്ട ടി.കെ. ഗോവിന്ദനും നേരിട്ട് ഏറ്റുമുട്ടുന്ന തളിപ്പറമ്പിൽ കടുത്ത പോരാണ്. 2021ൽ എം.വി.ഗോവിന്ദന്റെ ഭൂരിപക്ഷം ഗണ്യമായി കുറക്കാൻ അന്നത്തെ എതിർസ്ഥാനാർഥി കോൺഗ്രസിലെ വി.പി. അബ്ദുൽ റഷീദിന് സാധിച്ചിരുന്നു. തദ്ദേശതെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ യു.ഡി.എഫിനുണ്ടായ വോട്ട് വർധനക്കു പിന്നാലെയാണ് ടി.കെ. ഗോവിന്ദൻ സി.പി.എം വിട്ടത്. ഇതെല്ലാം മണ്ഡലത്തിലെ പോര് പ്രവചനാതീതമാക്കുന്നു.

കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫിനെതിരെ സി.പി.എം കേന്ദ്രകമ്മിറ്റിയംഗം കെ.കെ.ശൈലജ എത്തിയതോടെയാണ് പേരാവൂരിൽ പോര് കനത്തത്. 2011മുതൽ സണ്ണി ജോസഫാണ് ഇവിടെ എം.എൽ.എ. 2006ൽ പേരാവൂരിൽനിന്ന് വിജയിച്ച ശൈലജ 2011ൽ സണ്ണിജോസഫിനോട് പരാജയപ്പെട്ട് മണ്ഡലമിറങ്ങിയതാണ്. 2026ൽ മൂന്നാമങ്കത്തിന് ഇവർ വീണ്ടും പേരാവൂരിൽ എത്തുമ്പോൾ തീപാറും പോരാട്ടം.

Tags:    
News Summary - There is a crack; will the vote leak?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.