ചെറുപുഴ ടൗൺ

ചെറുപുഴ കര്യങ്കോട് പുഴയിൽ പുഴയോര സൗന്ദര്യവല്‍കരണം നടപ്പാക്കാന്‍ ബജറ്റിൽ അഞ്ച് കോടി രൂപ വകയിരുത്തി

ചെറുപുഴ: ചെറുപുഴ ടൗണിനോട് ചേര്‍ന്നൊഴുകുന്ന കാര്യങ്കോട് പുഴയുടെ തീരത്ത് വന്‍ സൗന്ദര്യവല്‍കരണത്തിന് സാധ്യത തെളിയുന്നു. വി.ഡി. സതീശന്‍ കഴിഞ്ഞദിവസം നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റില്‍ ചെറുപുഴ പുഴയോരം സൗന്ദര്യവല്‍കരണത്തിന് അഞ്ച് കോടി രൂപ വകയിരുത്തിയിരുന്നു. ബജറ്റിന് മുന്നേ തന്നെ ചെറുപുഴ പഞ്ചായത്ത് ഭരണസമിതി ഇതിനുവേണ്ടിയുളള പ്രോജക്ട് തയാറാക്കി വി. കുഞ്ഞികൃഷ്ണന്‍ എം.എല്‍.എക്ക് കൈമാറിയിരുന്നു. ഇത് പരിഗണിച്ചാണ് ബജറ്റില്‍ അഞ്ച് കോടി രൂപ വകയിരുത്തിയത്. ചെറുപുഴ വെന്റഡ് ചെക്ക് ഡാമിനോട് ചേര്‍ന്നുള്ള പഴയ കമ്പിപ്പാലം മുതല്‍ വില്ലേജ് ഓഫിസുവരെയുള്ള പുഴ പുറമ്പോക്കും, തിരുമേനി പുഴ കാര്യങ്കോട് പുഴയില്‍ ചേരുന്ന ഭാഗം മുതല്‍ മത്സ്യമാര്‍ക്കറ്റിന് പിന്‍ഭാഗം വരെയും പുഴതീരം കെട്ടിയുയര്‍ത്തിയാണ് സൗന്ദര്യവല്‍കരണം നടപ്പാക്കുന്നത്.

പുഴതീരത്ത് 150 മീറ്റര്‍ നീളത്തില്‍ വാഹന പാര്‍ക്കിങ് സൗകര്യം, 500 മീറ്റര്‍ നീളത്തില്‍ നടപ്പാത, തിരുമേനി പുഴക്ക് കുറുകെ മത്സ്യമാര്‍ക്കിന്റെ പുറമ്പോക്കിലേക്ക് നടപ്പാലം, പുഴ പുറമ്പോക്കില്‍ നിന്നും ലഭ്യമാകുന്ന രണ്ടിടത്ത് വിനോദസഞ്ചാരികള്‍ക്ക് സമയം ചെലവഴിക്കാന്‍ പാര്‍ക്കുകള്‍, ടൂറിസം ഫെസിലിറ്റേഷന്‍ സെന്റര്‍ എന്നിവയാണ് പഞ്ചായത്ത് സമര്‍പ്പിച്ച പ്രോജക്ടിലുള്ളത്. പുഴതീരം 20 അടി മുതല്‍ 30 അടി വരെ ഉയരത്തില്‍ കെട്ടിയുയര്‍ത്തേണ്ടതായി വരും. 2013ല്‍ സമാനമായ പദ്ധതിക്കായി അന്നത്തെ പഞ്ചായത്ത് ഭരണസമിതി ശ്രമം നടത്തിയിരുന്നു. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ഇവിടെയെത്തി സ്ഥലം സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് നടപടികള്‍ ഒന്നും ഉണ്ടായില്ല. നിലവില്‍ ചെറുപുഴ പുഴയോരം കേന്ദ്രീകരിച്ച് ഉത്തരവാദിത്വ ടൂറിസം സംരംഭകരുടെ നേതൃത്വത്തില്‍ കയാക്കിങ്, ബോട്ടിങ്, പാര്‍ക്ക് എന്നിവ നടത്തുന്നുണ്ട്. 

Tags:    
News Summary - Five crore rupees have been allocated in the budget to implement the riverside beautification project for the Cherupuzha-Karyankode river

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.