മലപ്പട്ടത്ത് സ്ഫോടനം നടന്ന സ്ഥലം ഡോഗ് സ്‌ക്വാഡ് പരിശോധിക്കുന്നു

മലപ്പട്ടത്ത് സ്ഫോടനം; തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്ക്

ശ്രീകണ്ഠപുരം: മലപ്പട്ടത്ത് തിങ്കളാഴ്ച ഉച്ചയോടെ നടന്ന സ്‌ഫോടനത്തില്‍ നാല് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ പരിക്ക് സാരമുള്ളതാണ്. മലപ്പട്ടം സെൻറർ-കാപ്പാട്ടുകുന്ന് റോഡില്‍ മലപ്പട്ടം സഹകരണ ബാങ്ക് കഴിഞ്ഞുള്ള ഇറക്കത്തില്‍ രയരോത്ത് സന്തോഷിന്റെ ഉടമസ്ഥതയിലുള്ള പറമ്പിലാണ് സ്‌ഫോടനം നടന്നത്. ഇവിടെ കാട് വെട്ടിത്തെളിച്ച് മഴക്കുഴി നിർമിക്കുന്ന പണി നടന്നുവരുകയായിരുന്നു. 40ഓളം തൊഴിലാളികളാണ് ജോലി ചെയ്തുവന്നത്. അതിനിടയിലാണ് സ്‌ഫോടനം ഉണ്ടായത്. മലപ്പട്ടത്തെ പുതിയവളപ്പില്‍ ഖദീജക്കാണ് (53) സാരമായി പരിക്കേറ്റത്. ഇവരെ ആദ്യം മലപ്പട്ടം സി.എച്ച്.സിയിലും പിന്നീട് മയ്യില്‍ ഗവ. ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഒപ്പമുണ്ടായിരുന്ന മൂന്ന് സ്ത്രീ തൊഴിലാളികള്‍ക്ക് ചീളുകള്‍ തെറിച്ചുവീണ് നിസ്സാര പരിക്കേറ്റു.

മറ്റുള്ളവര്‍ പരിഭ്രാന്തരായി ഓടിപ്പോയി. കാടുപിടിച്ചുകിടന്ന പ്രദേശമാണിത്. സംഭവം അറിഞ്ഞ് പഞ്ചായത്ത് പ്രസിഡന്റ് പി.പി. ലക്ഷ്മണന്‍, വൈസ് പ്രസിഡന്റ് പി. വാസന്തി, സെക്രട്ടറി എം. ശിഹാബ്, ഓവര്‍സിയര്‍ എം.പി. അബ്ദുന്നാസര്‍ എന്നിവര്‍ സ്ഥലത്തെത്തി. മയ്യില്‍ ഇൻസ്പെക്ടർ രാംജിത്തിന്റെ നേതൃത്വത്തില്‍ പൊലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. പന്നിപ്പടക്കം പൊട്ടിയതായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം.

Tags:    
News Summary - Explosion in Malappattam; MGNREGA workers injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.