പാൽ ചുരം പാതയിലെ ചെകുത്താൻ തോടിന് സമീപം തകർന്നടിഞ്ഞ പാത

കൊട്ടിയൂർ- അമ്പായത്തോട് -വയനാട് ചുരംരഹിത പാതക്കായി വീണ്ടും മുറവിളി

കേളകം: കൊട്ടിയൂർ- അമ്പായത്തോട് -വയനാട് ബദൽറോഡ് യാഥാർഥ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. അമ്പായത്തോടിൽനിന്നു തുടങ്ങി വനത്തിലൂടെ തലപ്പുഴ 44ാം മൈലിലേക്കെത്തുന്ന റോഡാണിത്. വയനാട്ടിൽനിന്നു മട്ടന്നൂരിലുള്ള രാജ്യാന്തര വിമാനത്താവളത്തിലേക്ക് എളുപ്പത്തിലെത്തുന്നതിന് ചുരമില്ലാറോഡ് ഏറെ സഹായകമാവും. ഏതുസമയത്തും അപകടമുണ്ടാവാൻ സാധ്യതയുള്ള പാൽച്ചുരം റോഡാണ് ഇപ്പോൾ കണ്ണൂർ വിമാനത്താവളത്തിലേക്ക് പോകാൻ വയനാട്ടിലുള്ളവർ കുടുതലായും ആശ്രയിക്കുന്നത്. മാനന്തവാടിയിൽനിന്നു തവിഞ്ഞാൽ 42ാം മൈൽവരെയും അമ്പായത്തോടുനിന്നു മട്ടന്നൂരിലേക്കും ഗതാഗതയോഗ്യമായ പാതയാണുള്ളത്. ഇതിനിടയിൽ തീർത്തും ദുർഘടമായ അഞ്ചു ഹെയർപിൻ വളവുകളുള്ള പാതയാണുള്ളത്.

ഒരുഭാഗം വലിയമലയും മറുഭാഗം നോക്കെത്താദൂരത്തുള്ള കൊക്കയുമുള്ള റോഡിൽ ഒട്ടേറെത്തവണ വാഹനങ്ങൾ മറിഞ്ഞും മറ്റും അപകടമുണ്ടായിട്ടുണ്ട്. മതിയായ സുരക്ഷാവേലികൾപോലും റോഡിൽ പലയിടത്തുമില്ല. പാൽച്ചുരത്തിലൂടെയുള്ള യാത്രാക്ലേശത്തിനു പരിഹാരമാവുന്നതാണ് കൊട്ടിയൂർ-അമ്പായത്തോട്- തലപ്പുഴ 14ാം മൈൽ ചുരമില്ല റോഡ്. നിർദിഷ്ട മട്ടന്നൂർ-മാനന്തവാടി വിമാനത്താവളം നാലുവരിപ്പാതയുടെ സ്ഥലമെടുപ്പ് നടപടികൾ നടക്കുകയാണ്. മറ്റിടങ്ങളിൽ നാലുവരി നിർമിക്കുമ്പോൾ അമ്പായത്തോടിൽനിന്നു പാൽച്ചുരം വഴി മാനന്തവാടിയി ലേക്ക് രണ്ടുവരിപ്പാത നിർമിക്കാനാണ് ഇപ്പോൾ തീരുമാനം. മട്ടന്നൂരിൽ നിന്ന് അമ്പായത്തോടുവരെയുള്ള 40 കിലോമീറ്റർ ദൂരത്തിൽ 24 മീറ്റർ വീതിയിൽ ഭൂമി ഏറ്റെടുക്കൽ നടപടികൾ നടന്നുവരുകയാണ്. ഇതിനുമുന്നോടിയായി സാമൂഹികാഘാത പഠനം കഴിഞ്ഞ് റിപ്പോർട്ട് കണ്ണൂർ കളക്ടർക്ക് കൈമാറിയിട്ടുണ്ട്. അമ്പായത്തോടിൽനിന്നു മാനന്തവാടിവരെ രണ്ടുവരിപ്പാതയെന്നതിരുമാനം ഒഴിവാക്കി അമ്പായത്തോടിൽനിന്നു തലപ്പുഴ 44ാം മൈലിലെത്തുന്ന ചുരമില്ലാപാത വികസിപ്പിച്ച് നാലുവരിപ്പാത വയനാട്ടിലേക്കും നീട്ടണമെന്ന ആവശ്യമാണുയരുന്നത്.

ആകെ ദൂരം 9.3 കിലോമീറ്റർ; വേണ്ടത് 1.3 കിലോമീറ്റർ വനഭൂമി

ചുരമില്ലാ ബദൽപ്പാത യാഥാർഥ്യമായാൽ 8.3 കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ തലപ്പുഴ 44ാം മൈലിൽനിന്നു അമ്പായത്തോടിലെത്താനാക്കും. നിലവിലുള്ള ദുർഘടമായ പാൽച്ചുരം വഴി അമ്പായത്തോടിലെത്താൻ പത്തുകിലോമീറ്ററോളം സഞ്ചരിക്കണം. അമ്പായത്തോടിൽനിന്നു കൊട്ടിയൂർ വനാതിർത്തി വരെ 8.45 കിലോ മീറ്റർ ദൂരവും തലപ്പുഴ 44ാംമൈലിൽനിന്നു വനാതിർത്തി വരെ 8.5 കിലോമിറ്റർ ദൂരവുമാണുള്ളത്.

ഇതിനിടയിൽ 1.360 കിലോമീറ്റർ വനഭൂമിയുമുണ്ട്. റോഡ് യാഥാർഥ്യമാക്കാൻ 1.8 കിലോമീറ്റർ ദൂരം വനഭൂമി മാത്രമാണ് ഏറ്റെടുക്കേണ്ടി വരുന്നത്. ചുരമില്ലാ ബദൽ റോഡ് യാഥാർഥ്യമാക്കി ചെറുവാഹനങ്ങളെ പാൽച്ചുരം വഴി കടത്തിവിടുകയും ചെയ്താൽ പാൽച്ചുരം ഭാഗത്തുള്ളവരുടെ യാത്രാപ്രശ്നങ്ങൾക്കും പരിഹാരമാകും. 1972ൽ കൊട്ടിയൂർ പഞ്ചായത്ത് റോഡിന്‍റെ രണ്ടു കിലോമീറ്റർ ഭാഗം ഉപയോഗിക്കുന്നതിനു കേരള സർക്കാറിൽ അപേക്ഷ നൽകിയ പ്രകാരം ലീസ് ധാരണയിലൂടെ റോഡ് ഉപയോഗിക്കാൻ അനുമതി നൽകിയിരുന്നു. റോഡ് യാഥാർഥ്യമായാൽ പ്രമുഖ തീർഥാടനകേന്ദ്രമായ കൊട്ടിയൂർ മഹാദേവ ക്ഷേത്രത്തിലേക്ക് കർണാടക ഭാഗത്തുനിന്നുള്ള വിശ്വാസികൾക്ക് എളുപ്പമെത്താൻ സാധിക്കും. തിരഞ്ഞെടുപ്പ് കാലത്താണ് ഈ പാതയുടെ അനിവാര്യത ചർച്ചയാവുന്നത്. ഇത്തവണയും പാത യാഥാർഥ്യമാക്കുമെന്നാണ് സ്ഥാനാർഥികളുടെ ഉറപ്പ്.

Tags:    
News Summary - There is renewed clamor for a Kottiyoor-Ambayathodu-Wayanad pass-free road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.