കൊലപാതകകേസ് പ്രതി ക്രിസ്റ്റിയെ കൊളക്കാട്ടെ വീട്ടിലെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തുന്നു
കേളകം: അമ്മയെ കഴുത്തറത്തു കൊന്ന മകൻ ക്രിസ്റ്റിയെ കൊളക്കാട്ടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കൂത്ത് പറമ്പ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നിന്നും തെളിവെടുപ്പിന് കസ്റ്റഡിയിൽ വാങ്ങിയ പ്രതിയെ പേരാവൂർ ഡി.വൈ.എസ്.പി ചന്ദ്രമോഹൻ, കേളകം എസ്.എച്ച്.ഒ ഇതിഹാസ് താഹ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ബുധനാഴ്ച മൂന്നരയോടെ തെളിവെടുപ്പിനായി എത്തിയത്. ഏപ്രിൽ 24ന് രാത്രി കേളകത്ത് മൊണാലിസ ബ്യൂട്ടി പാർലർ നടത്തുന്ന താന്നിക്കുന്നിലെ തങ്കച്ചന്‍റെ ഭാര്യ ഗീതമ്മയെ (50) മകൻ ക്രിസ്റ്റി (25) വീട്ടിലെ കിടപ്പുമുറിയിൽ കഴുത്തറുത്ത് കൊലപ്പെടുത്തിയത്.
എസ്.ഐമാരായ മുഹമ്മദാലി, റോബിൻസൺ, സി.വി.ഗംഗാധരൻ, എ.എസ്. ഐമാരായ സിജു ജോണി, കെ.ശ്രീജിത്ത്, റംലാബീവി, വികാസ് കുമാർ, സീനിയർ സിവിൽ പോലീസ് ഓഫിസർ എം.വി.ജിജേഷ്, സിവിൽ പോലീസ് ഓഫിസർമാരായ നിധിൻ ചാക്കോ, രജനി രാജ് എന്നിവരടങ്ങിയ കനത്ത പോലീസ് സുരക്ഷയിലായിരുന്നു തെളിവെടുപ്പ് നടത്തിയത്.
കേസിൽ കൂത്ത്പറമ്പ് ഒന്നാം ക്ലാസ് ട്രേറ്റ് കോടതി റിമാൻഡ് ചെയ്തിരുന്ന പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയ കേളകം പോലീസ് പ്രതിയെ കണ്ണൂരിലെത്തിച്ച് വിശദമായി ചോദ്യം ചെയ്യൽ നടത്തിയ ശേഷമാണ് കൊളക്കാട് കൊല നടന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. അമ്മയെ കഴുത്തറുത്ത് കൊന്ന മുറിയിലെത്തിയ മകൻ യാതൊരു കൂസലുമില്ലാതെയാണ് കുറ്റസമ്മതത്തോടെ പോലീസിന് മുമ്പിൽ കുറ്റകൃത്യം വിവരിച്ചത്. കട്ടിലിൽ അമ്മയെ അറുത്ത് കൊന്ന രീതിയും പ്രതി പോലീസിനോട് വിവരിച്ചു. മഹിളാ മോർച്ച ജില്ല കമ്മിറ്റിയംഗമായിരുന്നു കൊല്ലപ്പെട്ട ഗീതമ്മ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.