കേളകം: ആറളം ഫാമിൽ പട്ടയം നൽകിയിട്ടും ഭൂമി അളന്ന് നൽകാത്തതിനാൽ 15 കുടുംബങ്ങളുടെ പുനരധിവാസം ചുവപ്പുനാടയിൽ. ഇരിട്ടി വള്ളിയാട് വയലിൽ സർവേ നമ്പർ 46ൽ 2016 ഫെബ്രുവരി 23ന് ആറളം ഫാം കർഷക കുടുംബങ്ങൾക്ക് പട്ടയം അനുവദിച്ചു നൽകിയ 15 സെന്റ് സ്ഥലമാണ് ഇതുവരെ അളന്ന് നൽകാത്തത്. പട്ടയം നൽകിയ ഭൂമി കോടതി വിധിയെ തുടർന്ന് സ്റ്റേ ചെയ്തതായിട്ടാണ് അധികൃതർ അറിയിച്ചത്. ആറളത്ത് ജന്മിയായിരുന്ന എ.കെ. കുഞ്ഞമ്മായൻ ഹാജിയുടെ ജോലിക്കാരായി അരനൂറ്റാണ്ടുമുമ്പ് മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിയവരിൽ 15 കുടുംബങ്ങളിലെ അംഗങ്ങളാണ് ഭൂമിക്കായി അലയുന്നത്.
ഇവരോടൊപ്പം ആറളം ഫാമിലുണ്ടായിരുന്ന ആദിവാസി കുടുംബങ്ങൾക്ക് ആദ്യ ഘട്ടത്തിൽ അഞ്ചേക്കറും രണ്ടാം ഘട്ടത്തിൽ ഒരേക്കറും ഭൂമി വീതം നൽകി പുനരധിവസിപ്പിച്ചിട്ടും 15 കുടുംബങ്ങളുടെ അനിശ്ചിതത്വത്തിലാണ്. ആറളത്ത് ജന്മിയായിരുന്ന എ. കെ. കുഞ്ഞമ്മായൻ ഹാജിയുടെ 7500 ഏക്കർ ഭൂമി ആറളം ഫാമി ന് വിട്ട് നൽകുമ്പോൾ തങ്ങളോടൊപ്പമുണ്ടായിരുന്ന 32 കുടുംബങ്ങളെയും, ആദിവാസി കുടുംബങ്ങളെയും അർഹമായ ഭൂമി നൽകി പുനരധിവസിപ്പിക്കണമെന്ന് വ്യവസ്ഥയുണ്ടായിരുന്നു.
ആറളത്തെ മണ്ണിൽ രാപ്പകലോളം കഷ്ടപ്പെട്ട് കൃഷിചെയ്തു ജീവിച്ചു വന്ന പലരും പുനരധിവാസ സ്വപ്നം സഫലമാകാതെ മരിച്ചു. ഇവരുടെ പിൻമുറക്കാരാണ് ഇന്ന് പരാതിക്കാർ. വർഷങ്ങൾക്ക് മുമ്പ് ഇരിട്ടി തഹസിൽദാർ വിളിച്ച് ചേർത്ത യോഗത്തിൽ ഭൂമിപ്രശ്നത്തിൽ സർക്കാർ ഭാഗത്തു നിന്ന് തീരുമാനം ഉണ്ടാകുമെന്നു അറിയിച്ചിരുന്നുവെങ്കിലും പിന്നീട് ഒരു നടപടിയും ഉണ്ടായി ട്ടില്ലെന്ന് കുടുംബങ്ങൾ പറഞ്ഞു. ആറളത്തെ 15 കുടുംബങ്ങൾക്ക് പകരം ഭൂമി കണ്ടെത്തി നൽകാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന നിലപാടിലാണ് അധികൃതർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.