കൊട്ടിയൂർ ടൗണിൽ തകർക്കപ്പെട്ട ബി.ജെ.പി ഓഫിസിൽ പൊലീസ് പരിശോധന നടത്തുന്നു

കൊട്ടിയൂരിൽ ബി.ജെ.പി-സി.പി.എം സംഘർഷം; ഡി.വൈ.എഫ്.ഐ, ബി.ജെ.പി പ്രവർത്തകർക്ക് പരിക്ക്

കേളകം: കൊട്ടിയൂരിൽ ബിജെപി-സി.പി.എം സംഘർഷത്തിൽ നിരവധി പേർക്ക് പരിക്ക്​. നാല് ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കും എട്ട്​ യുവമോർച്ച പ്രവർത്തകർക്കുമാണ്​ പരിക്കേറ്റത്. കൊട്ടിയൂർ ടൗണിലുള്ള ബി.ജെ.പി ഓഫീസും ക്ഷേത്രത്തിന് സമീപത്തെ ബി.ജെ.പി തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസും തകർക്കപ്പെട്ടു. വ്യാഴാഴ്ച രാത്രിയാണ് സംഭവം.

പരുക്കേറ്റ ഡി.വൈ.എഫ്.ഐ പ്രവർത്തകരായ പാലുകാച്ചിയിലെ ഞൊണ്ടിക്കൽ ജോയൽ ജോബ് (26), പുതനപ്ര അമൽ(23), നെല്ലോളിച്ചാലിൽ അശ്വിൻ(21), മനക്കാട്ട് വളപ്പിൽ വിഷ്ണു(23) എന്നിവരെ പേരാവൂർ താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഘർഷത്തിൽ യുവമോർച്ച പേരാവൂർ മണ്ഡലം സെക്രട്ടറി ദീപക്, വനിതാ കോർഡിനേറ്റർ അശ്വതി സന്ദീപ്, യുവമോർച്ച പഞ്ചായത്ത് പ്രസിഡന്‍റ്​ അഭിജിത്ത് സണ്ണി, ജനറൽ സെക്രട്ടറി അഭിൻ ഭരത്, അനീഷ്, രാജേഷ്, വിഷ്ണു, എന്നിവർക്കും പരിക്കേറ്റു.

പാലുകാച്ചിയിൽ ഉണ്ടായ സംഘർഷത്തിന്‍റെ തുടർച്ചയായാണ് സംഘട്ടനവും അക്രമവും ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു. കൊടിയുയർത്തുന്ന തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. പാലുകാച്ചിയിൽ ഡി.വൈ.എഫ്.ഐ സ്ഥാപിച്ച കൊടി നിരവധി തവണ നശിപ്പിക്കപ്പെട്ടിരുന്നു. വ്യാഴാഴ്ച വൈകീട്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി വീണ്ടും പതാക ഉയർത്തി. പ്രതിഷേധ യോഗത്തിലേക്ക് ആർ.എസ്.എസ് പ്രവർത്തകൻ ഓട്ടോറിക്ഷ ഓടിച്ചുകയറ്റി പ്രകോപനം സൃഷ്ടിച്ചുവെന്നും പ്രതിഷേധ യോഗത്തിനു ശേഷം അവിടെ സംസാരിച്ച് നിൽക്കുകയായിരുന്ന പ്രവർത്തകരെ അക്രമിച്ചുവെന്നുമാണ് ആരോപണം. രാത്രി 10 മണിയോടെയാണ് ബി.ജെ.പിയുടെ ഓഫിസുകൾ തകർക്കപ്പെട്ടത്. ഓഫിസ് തകർത്തത് സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകരാണെന്ന് ബി.ജെ.പി ആരോപിച്ചു.

അക്രമ സംഭവവുമായി ബന്ധപ്പെട്ട് 38 സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെയും എട്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെയും കേളകം പൊലീസ് കേസെടുത്തു. സി.പി.എം പ്രവര്‍ത്തകരെ അക്രമിച്ച സംഭവത്തില്‍ എട്ടു ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെയും, ബി.ജെ.പി പ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ 16 സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്​.

നീണ്ടുനോക്കിയിലെ ബി.ജെ.പി ഓഫീസ് തകര്‍ത്ത സംഭവത്തില്‍ 12 സി.പി.എം പ്രവത്തകര്‍ക്കെതിരെയും പാമ്പറപ്പാനിലെ യുവകേസരി ക്ലബ്ബ്​ തകര്‍ത്ത സംഭവത്തില്‍ 10 സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെയുമാണ് കേസെടുത്തിരിക്കുന്നത്. കേളകം പൊലീസ് ഇൻസ്പെക്ടർ പി.വി രാജന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

അക്രമത്തിൽ പ്രതിഷേധിച്ച്കൊട്ടിയൂര്‍ പഞ്ചായത്തില്‍ ബി.ജെ.പി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണ്ണമായിരുന്നു. കൊട്ടിയൂരില്‍ ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി ഓഫീസ് തകര്‍ത്തതിലും ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന അക്രമത്തിലും പ്രതിഷേധിച്ചാണ് കൊട്ടിയൂര്‍ പഞ്ചായത്തില്‍ ബി.ജെ.പി സംഘപരിവാര്‍ നേതൃത്വത്തില്‍ ഹർത്താൽ ആഹ്വാനം ചെയ്തത്. കൂടുതൽ അക്രമം ഉണ്ടാവുന്നത് തടയാൻ വന്‍ പോലീസ് സംഘം നീണ്ടുനോക്കി,ചുങ്കക്കുന്ന്,കൊട്ടിയൂര്‍ അമ്പല പരിസരം,മന്ദംചേരി എന്നിവിടങ്ങളില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്.

Tags:    
News Summary - bjp-cpm clash in kottiyoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.