പുതിയതെരുവിലെ ഗതാഗതക്കുരുക്കഴിക്കാൻ 27 ലക്ഷം

പുതിയതെരുവിലെ ഗതാഗതക്കുരുക്കഴിക്കാൻ 27 ലക്ഷംപാപ്പിനിശ്ശേരി ക്രിസ്ത്യൻ പള്ളി മുതൽ വളപട്ടണം പാലം ജങ്ഷൻ വരെ ആദ്യഘട്ട ഗതാഗത പരിഷ്കാരത്തിനാണ് തുക വിനിയോഗിക്കുക പുതിയതെരു: കണ്ണൂർ നഗരത്തിലോളം നീളുന്ന പുതിയതെരുവിലെ ഗതാഗതക്കുരുക്കഴിക്കാൻ 27 ലക്ഷം രൂപ അനുവദിച്ചു. ബുധനാഴ്ച ചേര്‍ന്ന സംസ്ഥാന റോഡ് സുരക്ഷ അതോറിറ്റി യോഗമാണ് അടിയന്തര ഇടപെടലിനായി തുക അനുവദിച്ചത്. പാപ്പിനിശ്ശേരി ക്രിസ്ത്യൻ പള്ളി മുതൽ വളപട്ടണം പാലം ജങ്ഷൻ വരെ ആദ്യഘട്ട ഗതാഗത പരിഷ്കാരത്തിനാണ് തുക വിനിയോഗിക്കുക. കെ.വി. സുമേഷ് എം.എൽ.എയുടെ ഇടപെടലിനെ തുടർന്നാണ് തുക അനുവദിച്ചത്. ഈ ഭാഗത്തെ സിംഗിൾലൈൻ ഡിവൈഡിങ്, സിഗ്നൽ സ്ഥാപിക്കൽ അടക്കമുള്ള പ്രവൃത്തികൾ ഉടൻ തുടങ്ങും. കണ്ണൂരിലെ ഗതാഗതക്കുരുക്കഴിക്കൽ നടപടികൾക്ക് പ്രതീക്ഷ നൽകി പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പുതിയതെരു വളപട്ടണം പാലം ജങ്ഷനും മറ്റും സന്ദർശിച്ചിരുന്നു. ഈ ഭാഗത്തെ ഗതാഗതക്കുരുക്ക് സംബന്ധിച്ച കാര്യങ്ങൾ എം.എൽ.എ മന്ത്രിയെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. റോഡ് സുരക്ഷാ അതോറിറ്റിക്ക് അടിയന്തരമായി എസ്റ്റിമേറ്റ് തയാറാക്കി നൽകാൻ അന്ന് നിർദേശിച്ചിരുന്നു. ഇതേത്തുടർന്നാണ് അടിയന്തര ഇടപെടലിനായി നടപടിയായത്. ജില്ലയിലെ പൊതുമരാമത്ത്, ടൂറിസം പദ്ധതികളുമായി ബന്ധപ്പെട്ട് വിളിച്ച ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലും പുതിയതെരു ഭാഗത്തെ ഗതാഗതക്കുരുക്ക് ചർച്ചയായിരുന്നു. കണ്ണൂർ നഗരത്തിൽ ചൊവ്വ മുതൽ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിൻെറ വ്യാപ്തി വളപട്ടണം വരെ നീളാറുണ്ട്. വാഹനങ്ങള്‍ ലൈന്‍ തെറ്റിച്ച് വരുന്നത് വളപട്ടണം പാലത്തിന് സമീപം കെ.എസ്.ടി.പി റോഡുമായി ചേരുന്ന ഭാഗത്ത് ഗതാഗതക്കുരുക്ക് രൂക്ഷമാവാന്‍ കാരണമാവുന്നതായി എം.എല്‍.എയുടെ നേതൃത്വത്തില്‍ ചേർന്ന ഉദ്യോഗസ്ഥയോഗം വിലയിരുത്തിയിരുന്നു. ഇവിടെ സിംഗിള്‍ ലൈൻ ട്രാഫിക് രീതി നടപ്പാക്കണമെന്നായിരുന്നു നിർദേശം. അനധികൃത പാർക്കിങ്, ഗതാഗതക്കുരുക്കിലും വരിതെറ്റിച്ച് വാഹനങ്ങളുടെ വരവ്, അശാസ്ത്രീയമായ ബസ് സ്റ്റോപ്പുകൾ തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും കുരുക്കിന് കാരണം. സിംഗിൾലൈൻ ഡിവൈഡിങ് അടക്കമുള്ള പ്രവൃത്തികൾ പൂർത്തിയാകുന്നതോടെ ഈ ഭാഗത്തെ ഗതാഗതക്കുരുക്കിന് ഒരു പരിധിവരെ പരിഹാരമാകും. മാഹി, കണ്ണൂർ ബൈപാസുകളുടെ നിർമാണം കൂടി പൂർത്തിയാകുന്നതോടെ ഗതാഗതം ഒന്നുകൂടി സുഗമമാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.