ബാർ അസോ. തെരഞ്ഞെടുപ്പിനെതിരെ പരാതി

പയ്യന്നൂർ: റിട്ടേണിങ് ഓഫിസറുടെ സഹായത്തോടെ പയ്യന്നൂർ ബാർ അസോസിയേഷൻ തെരഞ്ഞെടുപ്പ് ഒരുവിഭാഗം അട്ടിമറിച്ചതായി പതിനഞ്ചോളം അഭിഭാഷകർ ഒപ്പിട്ട പരാതി. 2022-23 വർഷക്കാലത്തെ ബാർ അസോസിയേഷൻ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിന് കഴിഞ്ഞ 30ന് നടത്തിയ വോട്ടെടുപ്പിൽ കൃത്രിമം നടത്തി അട്ടിമറിച്ചതായാണ് പരാതി. പോളിങ് ബൂത്തിൽ വന്ന് വോട്ട് രേഖപ്പെടുത്താതിരുന്ന ഒരാളുടെ വോട്ട് രേഖപ്പെടുത്തിയതായി രജിസ്റ്ററിൽ കണ്ടതായും ബാലറ്റ് പെട്ടിയിൽ ഒരു ബാലറ്റ് പേപ്പർ അധികമായി കണ്ടതായും പരാതിയിൽ പറയുന്നു. ഇക്കാര്യമന്വേഷിച്ചപ്പോൾ വരാത്ത ആളുടെ വീട്ടിൽ പോയി വോട്ട് രേഖപ്പെടുത്തി കൊണ്ടുവന്നതാണെന്ന് റിട്ടേണിങ് ഓഫിസർ വാക്കാൽ അറിയിച്ചതായി ലോയേഴ്സ് കോൺഗ്രസ് ഭാരവാഹികൾ പറഞ്ഞു. ഇത് ഗുരുതരമായ സ്വജനപക്ഷപാതവും തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ നഗ്നമായ ലംഘനവും തെരഞ്ഞെടുപ്പ് അഴിമതിയുമാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടി. റിട്ടേണിങ് ഓഫിസർ, നിലവിലുണ്ടായിരുന്ന സെക്രട്ടറിയുടെ നിർദേശമനുസരിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കുകയായിരുന്നുവെന്നും ആരോപണമുണ്ട്. കൂടാതെ ബാലറ്റ് പേപ്പറിലെ നിർദേശത്തിന് വിരുദ്ധമായി സീൽ ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്തിയതായും കാണുന്നു. ഇത് കള്ളവോട്ട് ചെയ്യാനുള്ള സൗകര്യത്തിനുവേണ്ടി ചെയ്തതാണെന്ന് സംശയിക്കുന്നതായും ഇവർ വ്യക്തമാക്കി. പ്രസിഡന്റ് സ്ഥാനാർഥികളായ എം. രാമകൃഷ്ണൻ, ടി.വി. മോഹനൻ എന്നിവർക്ക് തുല്യ വോട്ട് ലഭിക്കാനിടയാവുകയും, അസോസിയേഷൻ നിയമാവലിയിൽ ഇതുസംബന്ധിച്ച് പ്രത്യേക വ്യവസ്ഥകൾ ഇല്ലാതിരുന്നിട്ടും മറ്റ് പ്രസിഡന്റ് സ്ഥാനാർഥികളുടെ സമ്മതമില്ലാതെ റിട്ടേണിങ് ഓഫിസർ നറുക്കെടുപ്പിലൂടെ പ്രസിഡന്റിനെ തെരഞ്ഞെടുത്തതായി പ്രഖ്യാപിച്ച നടപടിയും ക്രമപ്രകാരമല്ല. ബാർ അസോസിയേഷന്റെ അടിയന്തര ജനറൽ ബോഡി യോഗം വിളിച്ചുചേർത്ത് ചർച്ച ചെയ്തു തീരുമാനമെടുക്കണമെന്നും അതുവരെ നിലവിലുണ്ടായിരുന്ന കമ്മിറ്റി പുതിയ ഭരണസമിതിക്ക് ചാർജ് കൈമാറിക്കൊടുക്കുന്ന നടപടി നിർത്തിവെക്കണമെന്നും പരാതിയിൽ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.